ഇരിങ്ങാലക്കുട: മനുഷ്യനെ അലട്ടുന്ന മാലിന്യ സംസ്കരണത്തിൽ പുത്തൻ മാതൃക പകർന്നു നൽകുകയായിരുന്നു ശാസ്ത്രമേളയിൽ മേലൂർ സെന്റ് ജോസഫ്സ് സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാർഥികളായ അനുശ്രീ മനോജും നവ്യജോഷിയും. മാലിന്യ സംഭരണിയിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിക്ഷേപിക്കുന്നു.
അത് കണ്‍വെയർ ബെൽറ്റിലൂടെ സംസ്കരണയൂണിറ്റിൽ എത്തിച്ചേരുന്നു. വാട്ടർ സ്പ്രേയറിന്റെ സഹായത്തോടെ മാലിന്യം സംസ്കരിക്കുന്നു.
പ്ലാസ്റ്റിക്, ലോഹങ്ങൾ, കല്ലുകൾ ഇവ ഉണ്ടെങ്കിൽ സൈറണ്‍ മുഴങ്ങുകയും പുറന്തള്ളപ്പെടുകയും ചെയ്യുന്നു. പുറന്തള്ളപ്പെട്ട ക്രഷ് ചെയ്ത പ്ലാസ്റ്റിക് റോഡ് ടാറിംഗിന് ഉപയോഗിക്കാം. സംസ്കരിച്ച മാലിന്യം ഫ്ലോട്ടിംഗ് ഡ്രമ്മിലേക്കും എത്തിച്ചേരും. സൂക്ഷ്മജീവികളുടെ പ്രവർത്തനം മൂലം അവിടെ ലാൻഡ്ഫിൽ ഗ്യാസ് രൂപപ്പെടുന്നു. ഈ വാതകത്തിലെ മീഥേൻ ജനറേറ്ററിൽ എത്തിയാണ് വൈദ്യുതി ഉണ്ടാകുന്നത്.
ഫ്ലോട്ടിംഗ് ഡ്രമ്മിൽനിന്ന് കുഴന്പ് രൂപത്തിൽ എത്തുന്ന മാലിന്യം സ്ലറി ടാങ്കിൽ എത്തിച്ചേരും. സ്ലറി ആയ മാലിന്യം വളനിർമാണ യൂണിറ്റിൽ എത്തുന്നതോടെ അവിടെവച്ച് കുമ്മായവും ചകിരിച്ചോറും ചേർത്ത് കൊടുക്കണം. ശേഷം ബക്കറ്റ് കണ്വയറിലൂടെ ഡ്രയറിലെത്തുന്നു. ഡ്രയറിലെ സ്റ്റീമറിന്റെ സഹായത്തോടെ വളം ഉണക്കുന്നു.
കുമ്മായം മണ്ണിന്റെ പിഎച്ച് മൂല്യം നിലനിർത്താനും കളനാശിനിയെ ശക്തിപ്പെടുത്താനും ഉപയോഗിക്കാം. ഇതാണ് ഈ വിദ്യാർഥികൾ പരിചയപ്പെടുത്തിയ മാലിന്യ സംസ്കരണ യൂണിറ്റു പ്രവർത്തനം.
മാലിന്യത്തിൽനിന്നും വളം, വൈദ്യുതി, ബയോഗ്യാസ്
12:45 AM Nov 17, 2018 | Deepika.com