ഇരിങ്ങാലക്കുട: കേരളത്തെ പിടിച്ചുകുലുക്കിയ ഒരു പ്രളയകാലം കടന്നുപോയി, ഒട്ടേറെ വീടുകൾ നശിച്ചു. ഇനിയൊരു പ്രളയത്തെ നേരിടാനുള്ള വീടുകളൊരുക്കിയിരിക്കുകയാണ് മാന്പ്ര യൂണിയൻ പബ്ലിക് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥികളായ സാജ്യുവൽ സജീവനും റോഷൻ സുരേഷും.
നവകേരള നിർമിതിയുമായി ബന്ധപ്പെട്ട് രണ്ടുവീടുകളാണ് ശാസ്ത്രമേളയിൽ ഇവർ പ്രദർശിപ്പിച്ചത്. ജപ്പാനിൽ വെള്ളപ്പൊക്കം വന്നതോടെ അവിടെ നിർമിച്ച വീടിന്റെ മാതൃകയാണ് ഒന്ന്.
തറനിരപ്പിൽനിന്നും 15 അടി ഉയരത്തിൽ കോണ്‍ക്രീറ്റ് തൂണുകളിലാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. പ്രളയം ഉണ്ടായാൽ ഓട്ടോമാറ്റിക്കായി ഉയർന്നു പൊങ്ങുന്ന വീടാണ് മറ്റൊന്ന്. കപ്പൽ വെള്ളത്തിൽ എങ്ങിനെ പൊങ്ങിനിൽക്കുന്നുവോ ഈ സംവിധാനത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇതിന്റെ നിർമാണം.
വെള്ളം താഴുന്നതോടെ വീടും താഴ്ന്നുവരും. ഈ വീട് ഒഴുകിപ്പോകാതിരിക്കാൻ രണ്ടു സൈഡിലും ഫില്ലർ ഉണ്ട്. കൂടാതെ ഈ വീടിന് ചെറിയ ഭൂമികുലുക്കത്തിൽ പോലും ഒന്നും സംഭവിക്കാൻ പറ്റാത്ത രീതിയിൽ ഹൈഡ്രോളിക് സംവിധാനമുണ്ട്. വീടുകൾക്ക് മുന്നിലൂടെ 15 അടി ഉയരത്തിൽ ഹൈവേയും നിർമിച്ചിട്ടുണ്ട്. ശക്തമായ പ്രളയത്തിൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ പറ്റുന്ന സംവിധാനമുണ്ട്.
പ്രളയത്തിൽ വൈദ്യുതി പോയാലും ഈ ലോഹം ഉപയോഗിച്ച് ഒരു വീടിന് ആവശ്യമായ വൈദ്യുതി ഉണ്ടാക്കാൻ ഇതുകൊണ്ട് സാധിക്കും. ഇതിൽ ഒന്‍പത് വാൾട്ട് ബാറ്ററി കൊണ്ട് 4000 വോൾട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിക്കും. ഒരു മൊബൈൽ ഫോണ്‍, രണ്ട് ട്യൂബ് ലൈറ്റ്, ഒരു ബൾബ് എന്നിവ ഇതിൽനിന്നും പ്രവർത്തിപ്പിക്കുവാൻ സാധിക്കും.
പ്രകൃതിദുരന്തങ്ങളെ നേരിടാൻ സജ്ജമായ വീടൊരുക്കി പ്ലസ് വണ്‍ വിദ്യാർഥികൾ
12:45 AM Nov 17, 2018 | Deepika.com