ഇരിങ്ങാലക്കുട: കൈവിരലുകൾ തീർത്ത വിസ്മയങ്ങളും പാഴ്വസ്തുക്കളിൽ വിരിഞ്ഞ അലങ്കാരവസ്തുക്കളും കുട്ടിശാസ്ത്രജ്ഞന്മാരുടെ കണ്ടുപിടുത്തങ്ങളും ഇളംതലമുറയുടെ കുഞ്ഞുകുഞ്ഞു നിർമാണ മാതൃകകളുമായി റവന്യു ജില്ലാ ശാസ്ത്രോത്സവത്തിന് ഇരിങ്ങാലക്കുടയുടെ മണ്ണിൽ തുടക്ക മായി.
ശാസ്ത്രവും ഗണിതവും കൗമാരത്തിന്റെ ഭാവനയും ഒത്തുചേർന്നപ്പോൾ കുരുന്നുകൾ വിരിയിച്ച വിസ്മയങ്ങൾ കാഴ്ചക്കാരിലും അതിശയവും അഭിമാനവുമുളവാക്കി. കൊച്ചുകൊച്ചു കൗതുകങ്ങളിലൂടെ വലിയ കണ്ടുപിടുത്തങ്ങളിലേക്കുള്ള വഴികളുമായാണ് ഓരോരുത്തരുമെത്തിയിരിക്കുന്നത്.
അതീവ ശ്രദ്ധയോടെ, സൂക്ഷ്മതയോടെ മണിക്കൂറുകൾ നീണ്ട ശ്രമങ്ങളായിരുന്നു ലിറ്റിൽ ഫ്ലവർ കോണ്‍വന്റ് സ്കൂളിലെ വേദികളിൽ. ശാസ്ത്ര സത്യങ്ങളിൽ കൗതുകം വിരിയിച്ച കുട്ടികൾ കാഴ്ചക്കാർക്കു തുറന്നു കൊടുത്തതു വിസ്മയങ്ങളുടെ പുത്തൻ ശാലയാണ്. പൊള്ളുന്ന സാമൂഹ്യ പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം നൽകുന്നവയുമായിരുന്നു ഈ കുട്ടികളുടെ ഓരോ കണ്ടുപിടുത്തങ്ങളും.
സെന്റ് മേരീസ് സ്കൂൾ കോന്പൗണ്ടിലായിരുന്നു പ്രവൃത്തി പരിചയമേള അരങ്ങേറിയത്. പാഴ്വസ്തുക്കളിൽനിന്നു കൗതുക വസ്തുക്കൾ ഉണ്ടാക്കുന്നതു വീക്ഷിക്കാനായിരുന്നു ഏറെപേർക്കും താല്പര്യം. മരത്തിലും തകരത്തിലും കൊത്തുപണിയായിരുന്നു മറ്റൊരു മത്സരം. പ്ലാസ്റ്റർ ഓഫ് പാരീസിൽ ശില്പം നിർമിക്കലും ചോക്കുനിർമാണവും പതിവു രീതിയായപ്പോൾ കളിമണ്ണിൽ ശില്പങ്ങൾ തീർത്ത കുട്ടികൾ ക്ലേ മോഡലിംഗിൽ മികവു പുലർത്തി. ഫാബ്രിക് പെയിന്റിംഗും പച്ചക്കറി കൊണ്ടുള്ള അച്ചുകുത്തിയുള്ള തുണിത്തരങ്ങളും മത്സരവേദിക്കു മഴവില്ലഴകായി.
പ്ലാസ്റ്റർ ഓഫ് പാരീസിൽനിന്നു ദേവതാരൂപങ്ങൾ പിറന്നപ്പോൾ കാഴ്ചക്കാർ നമിച്ചതു കൊച്ചു കലാകാരന്മാരെയാണ്. ചൈതന്യം തുളുന്പുന്ന രൂപങ്ങളായിരുന്നു ഓരോ നിർമാണവും. ഡോണ്‍ബോസ്കോ സ്കൂളിലാണു കണക്കിന്റെ ലോകത്തിലേക്കു പുതിയ വാതായനങ്ങൾ തുറക്കുന്ന ഗണിതശാസ്ത്രമേളയ്ക്കു വേദിയാകുന്നത്.
സാമൂഹിക ജീവിതത്തിന്റെ നാനാർഥങ്ങളിലേക്കു വഴിതെളിക്കുന്ന സാമൂഹിക ശാസ്ത്രമേള നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് അരങ്ങേറുന്നത്.
ഗണിതം, ഐടി, ശാസ്ത്രം, പ്രവൃത്തി പരിചയം! പരീക്ഷണശാലയായി ഇരിങ്ങാലക്കുട
12:45 AM Nov 17, 2018 | Deepika.com