മലപ്പുറം: കുഷ്ഠരോഗ നിർണയ പരിപാടിയുടെ ഭാഗമായി സന്നദ്ധ പ്രവർത്തകർ ഡിസംബർ അഞ്ചു മുതൽ ജില്ലയിലെ മുഴുവൻ വീടുകളിലും സന്ദർശനം നടത്തുമെന്നു ജില്ലാകളക്ടർ അമിത് മീണ അറിയിച്ചു. 9,41,390 വീടുകളിലെ രണ്ടു വയസിനു മുകളിലുള്ള 46,79,380 പേരെ പരിശോധനയ്ക്കു വിധേയമാക്കും. ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിലും രോഗനിർണയം നടത്തും. തൊലിപ്പുറത്തുണ്ടാകുന്ന ചെറിയ പാടുകൾ പോലും അവഗണിക്കരുതെന്നും ജില്ലയിൽ കുഷ്ഠരോഗ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നതു ഗൗരവമായി കാണണമെന്നും കളക്ടർ ഓർമിപ്പിച്ചു. അശ്വമേധം എന്ന പേരിൽ നടത്തുന്ന രോഗനിർണയ പരിപാടിയിൽ 20-25 വീടുകളിൽ ഓരോ ദിവസവവും പരിശോധന നടത്തും.
ഒരു സ്ത്രീയും പുരുഷനുമടങ്ങുന്നതാണ് പരിശോധകസംഘം. കുഷ്ഠരോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ അവ പ്രത്യേകം രേഖപ്പെടുത്തും. രോഗനിർണയത്തിനു ശേഷം അടുത്തുള്ള സർക്കാർ ആശുപത്രിയിൽ നിന്നു സൗജന്യ ചികിത്സ ഉറപ്പാക്കും. സന്ദർശന സമയത്തു വീട്ടിലില്ലാത്തവർക്കു വേണ്ടി വീണ്ടും ഗൃഹസന്ദർശനം നടത്തും. ഈ കാലയളവിൽ നാട്ടിലില്ലാത്തവരൊഴികെ മുഴുവൻ പേരെയും പരിശോധിക്കണം. ഹോമിയോ, ആയുർവേദം തുടങ്ങി മറ്റു ചികിത്സ വിഭാഗങ്ങളും സഹകരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗിരിവർഗ കോളനികൾ, ഹോസ്റ്റലുകൾ തീരമേഖല എന്നിവക്ക് പ്രത്യേകം കർമ പദ്ധതിയുണ്ടാകും. കുഷ്ഠരോഗവിമുക്ത കേരളം എന്ന സ്വപ്നം 2020 ൽ യാഥാർഥ്യമാക്കുക എന്നതാണ് ലക്ഷ്യമെന്നു കളക്ടർ പറഞ്ഞു.
വിപുലമായ പ്രചാരണ പരിപാടികളോടെയാണ് ജില്ലയിൽ അശ്വമേധം എന്ന പേരിൽ പദ്ധതി നടപ്പാക്കുന്നതെന്നു ഡിഎംഒ ഡോ.കെ.സക്കീന പറഞ്ഞു. 4707 ടീമാണ് ജില്ലയിൽ വേണ്ടത്. ആശ വർക്കർമാർക്കു പുറമെ അങ്കണവാടി ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവരെയും പരിഗണിക്കും. പുരുഷ വോളണ്ടിയർമാരായി ട്രോമാകെയർ, എൻഎസ്എസ്, തീരദേശ-ഗിരി വർഗ മേഖലയിലെ പ്രത്യേക പ്രവർത്തകർ, നെഹ്റു യുവകേന്ദ്ര തുടങ്ങിയ സന്നദ്ധ സംഘടനകളിൽ നിന്നു തെരഞ്ഞെടുക്കും.
9414 വോളണ്ടിയർമാരെയും 942 സൂപ്പർവൈസർമാരെയുമാണ് കണ്ടെത്തേണ്ടത്. സൂപ്പർവൈസർമാരായി ആരോഗ്യ വകുപ്പിൽ ജോലി ചെയ്യുന്നവർക്കു പുറമെ വിരമിച്ചവരെയും പരിഗണിക്കും. കുഷ്ഠരോഗ നിർമാർജനത്തിന്റെ പ്രചാരണത്തിനായി വൈവിധ്യമാർന്ന പരിപാടികളാണ് ജില്ലയിൽ സംഘടിപ്പിക്കുന്നത്. പ്രശ്നോത്തരി, ചിത്രരചന, ഉപന്യാസരചന, സൗഹൃദ കായിക മത്സരങ്ങൾ തുടങ്ങിയവ ജില്ലയിലുടനീളം സംഘടിപ്പിക്കുന്നുണ്ട്. ഡിസംബർ മൂന്നിനു ഗോപിനാഥ് മുതുകാടിന്റെ മാജിക് ഷോ നടക്കും. മലപ്പുറം ടൗണ്‍ ഹാളിലാണ് പരിപാടി.
ജില്ലയിൽ വിജയകരമായി പരിപാടി നടപ്പാക്കാൻ എല്ലാവരുടെയും സഹകരണം ഡിഎംഒ അഭ്യർഥിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്് സക്കീന പുൽപ്പാടൻ, ഡെപ്യൂട്ടി ഡിഎംഒ ഡോ.കെ.പി.അഹമ്മദ് അഫ്സൽ, ജില്ലാ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.കെ.സുശീല, ഹോമിയോ ഡിഎംഒ ഡോ. എൽ.ഷീബ ബീഗം, കുടുംബശ്രീ ഡിപിഎം എം.എ.അജീഷ, മാസ് മീഡിയ ഓഫീസർ ടി.എം.ഗോപാലൻ, ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് വണ്‍ ടി.എം.വേലായുധൻ, അസിസ്റ്റന്റ് ലെപ്രസി ഓഫീസർ എം.അബ്ദുൾ ഹമീദ്, എൻഎംഎസ് വി.കെ.അബ്ദുൽ സത്താർ എന്നിവർ പ്രസംഗിച്ചു. വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
ത്വക് രോഗം: വീടുകളിൽ പരിശോധന നടത്തും
11:30 PM Nov 16, 2018 | Deepika.com