വണ്ടൂർ: ജില്ലാ ശാസ്ത്രമേളയ്ക്ക്് വണ്ടൂരിൽ തുടക്കമായി. വണ്ടൂരിലും തിരുവാലിയിലും എറിയാടിലുമായി നടന്ന മത്സരങ്ങളിൽ ആദ്യ ദിനത്തിൽ മാറ്റുരച്ചത് അയ്യായിരത്തിലധികം വിദ്യാർഥികളാണ്.
പതിനേഴ് സബ് ജില്ലകളിൽ നിന്നുള്ള 317 ഹൈസ്കൂളുകൾ, 240 ഹയർസെക്കൻഡറി സ്കൂളുകൾ, 27 വിച്ച്എസ്ഇ സ്കൂളുകൾ എന്നിവടങ്ങളിൽ നിന്നുള്ള ആറായിരത്തിലധികം വിദ്യാർഥികളാണ് രണ്ടു ദിവസങ്ങളിലായി നടക്കുന്ന ശാസത്രമേളയിൽ പങ്കെടുക്കുന്നത്. ആദ്യദിനത്തിലെ തത്സമയ പ്രവർത്തി പരിചയമേള വണ്ടൂർ വിഎംസി ഹയർസെക്കൻഡറിയിലും സമൂഹികശാസ്ത്രമേള എറിയാട് എയുപിസ്കൂളിലും ഗണിത ശാസത്രമേള തിരുവാലി ഹയർസെക്കൻഡറി സ്കൂളിലും നടന്നു. പുതുമയുള്ള കണ്ടെത്തുലുകളോ മാതൃകകളോ ഒന്നുമില്ലാതെയാണ് ഒന്നാം ദിനം കടന്നുപോയത്.
പ്രളയ പശ്ചാത്തലത്തിൽ ആഘോഷ പൊലിമകളൊന്നുമില്ലാതെയാരംഭിച്ച മത്സരങ്ങൾ ഇന്നു സമാപിക്കും. സയൻസ് മേള വണ്ടൂർ ഗേൾസിലും പ്രവൃത്തി പരിചയമേളയുടെ തുടർച്ച വണ്ടൂർ ബോയ്സിലും നടക്കും. ഗണിത ശാസത്ര മത്സരങ്ങൾ തിരുവാലിയിലും സാമൂഹികശാസത്രമേളയിലെ സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡലടക്കമുള്ളവ എറിയാട് എയുപി എസിലും നടക്കും. വിജയികൾക്ക് ട്രോഫികളോ മൊമെന്റോകളോ ഒന്നും ഇത്തവണ ലഭിക്കില്ല. സർട്ടിഫിക്കറ്റു വിതരണം മാത്രമാണുണ്ടാവുക. യുപി വിഭാഗം വിദ്യാർഥികൾ മത്സരത്തിനില്ലെന്ന പ്രത്യേകതയും ഇത്തവണയുണ്ടായിരുന്നു. ചെലവു ചുരുക്കലിന്റെ ഭാഗമായി യുപി വിഭഗത്തിന്റെ മത്സരങ്ങൾ സ്കൂൾ തലങ്ങളിൽ മാത്രം ഒതുക്കുകയായിരുന്നു.
ചെലവു ചുരുക്കിയുള്ള സംഘാടനം
വണ്ടൂർ: ജില്ലാ ശാസ്ത്രമേള നടക്കുന്ന വേദിയിൽ അസൗകര്യങ്ങളെന്ന് പരാതി. എന്നാൽ സ്കൂളിലെ അസൗകര്യങ്ങൾക്ക് കാരണം ചെലവു ചുരുക്കിയുള്ള സംഘാടനമാണെന്നും ചെയ്യാൻ സാധിക്കുന്നതിന്റെ പരമാവധി ചെയ്തിട്ടുണ്ടെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസർ പറഞ്ഞു.
സ്കൂളിലെ ക്ലാസ് മുറികൾ വിട്ടു നല്കാൻ തയാറാവാത്തതു തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു. ഗണിതം, സാമൂഹ്യ ശാസ്ത്രം, സയൻസ്, പ്രവർത്തി പരിചയമേള, ഐടി എന്നീ ശാസ്ത്രോത്സവങ്ങൾക്കെല്ലാം കൂടിയായി ഇത്തവണ സർക്കാർ അനുവദിച്ചത് രണ്ടു ലക്ഷത്തി നാൽപതിനായിരം രൂപയാണ്.
പന്തലടക്കമുള്ള ആർഭാടങ്ങൾ ഒഴിവാക്കാൻ കർശന നിർദേശവുമുണ്ടായിരുന്നു. എല്ലാ വർഷവും ആറു ലക്ഷത്തിലധികം രൂപ സർക്കാർ പണമായും പൊതു ജനങ്ങളിൽ നിന്നും പിരിച്ചെടുക്കുന്ന തുക യും ലഭിക്കുന്നതു കൊണ്ട്് പണം പ്രശ്നമായിരുന്നില്ല. എന്നാൽ ഇത്തവണ സർക്കാർ നിർദ്ദേശം കർശനമായതോടെ ഒന്നു ചെയ്യാൻ സാധിക്കില്ല. ഇതിനിടെയാണ് സ്കൂളിലെ ഉദ്ഘാടനത്തിനു തയ്യാറായി നിൽക്കുന്ന എട്ടു ക്ലാസ് മുറികൾ വിട്ടു നല്കാൻ സാധിക്കില്ലെന്ന് കഴിഞ്ഞ ദിവസം സ്കൂളധികൃതർ അറിയിച്ചത്. ഇതും സ്ഥല പരിമിതിക്ക് കാരണമായി. ഇതോടെയാണ് മൈതാനത്ത് പന്തലിട്ട് സൗകര്യമൊരുക്കാൻ തീരുമാനിച്ചത്.
ജില്ലാ ശാസ്ത്രമേളയ്ക്ക് വണ്ടൂരിൽ തുടക്കം
11:29 PM Nov 16, 2018 | Deepika.com