പെരിന്തൽമണ്ണ: സംസ്ഥാനസർക്കാർ പെണ്‍കുട്ടികളുടെ ശാക്തീകരണം ലക്ഷ്യമാക്കി നടപ്പാക്കുന്ന ‘പെണ്‍കരുത്ത്’ കായിക പരിശീലന പദ്ധതി ആനമങ്ങാട് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. മഞ്ഞളാംകുഴി അലി എംഎൽഎ ഉദ്ഘാടനം ചെയ്തു.
ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 100 സ്കൂളുകളെയാണ് പദ്ധതിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. സ്വയം പ്രതിരോധത്തിനായി പെണ്‍കുട്ടികളെ പ്രാപ്തരാക്കുകയും അവർക്ക് മാനസികവും ശാരീരികവുമായ കരുത്ത് വർധിപ്പിക്കുകയുമണ് പെണ്‍കരുത്ത് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.
ആനമങ്ങാട് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ കൊറിയൻ ആയോധന കലയായ തൈക്വാൻഡോയിൽ 60 പെണ്‍കുട്ടികൾക്കാണ് പരിശീലനം നൽകുക. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ടി.ഹജറുമ്മ അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ മീരാ, പിടിഎ പ്രസിഡന്റ് കെ.ടി.മൂസ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പത്മിനി, ഷീജമോൾ സ്കൂൾ പ്രധാനധ്യാപിക സുലേഖ ദേവി, ഷൗക്കത്ത് തുടങ്ങിയവർ പ്രസംഗിച്ചു. സബ്ജില്ല തൈക്വാൻഡോ മത്സരത്തിൽ മെഡലുകൾ കരസ്ഥമാക്കിയ സ്കൂളിലെ വിദ്യാർഥികളെ ചടങ്ങിൽ എംഎൽഎ അനുമോദിച്ചു. ആനമങ്ങാട് സ്കൂൾ നേരിടുന്ന പരിമിതികൾ സൂചിപ്പിച്ചുകൊണ്ട് സ്കൂൾ അധികൃതർ എംഎൽഎക്ക് നിവേദനം സമർപ്പിച്ചു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് പദ്ധതിയിലുൾപ്പെടുത്തി ഗേൾസ് ഫ്രണ്ട്ലി ടോയ്ലെറ്റ് സ്കൂളിന് അനുവദിക്കുമെന്ന് എംഎൽഎ അറിയിച്ചു.
‘പെണ്‍കരുത്ത്’കായിക പരിശീലന പദ്ധതി
11:24 PM Nov 16, 2018 | Deepika.com