കൊരട്ടി: 30 വർഷങ്ങളിലായി 30 ലക്ഷത്തിലേറെ വിനിയോഗിച്ചിട്ടും ഫലപ്രാപ്തിയിലെത്താതെ കിടക്കുന്ന കൊരട്ടി ഗ്രാമപഞ്ചായത്തിലെ ചുനക്കര ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിലെ അഴിമതിയും ക്രമക്കേടും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗുണഭോക്താക്കൾ നൽകിയ പരാതി അന്വേഷിക്കാൻ ജില്ലാ കളക്ടറുടെ ഉത്തരവ്. ഇതുസംബന്ധിച്ച് കളക്ടറുടെ ഓഫീസിൽ നിന്നും മൈനർ ഇറിഗേഷൻ തൃശൂർ എക്സിക്യൂട്ടിവ് എൻജിനീയർക്ക് കത്ത് നൽകിയിട്ടുണ്ട്.
ജലസമൃദ്ധി ലക്ഷ്യമിട്ട് 1988 ൽ കൊരട്ടി ഗ്രാമപഞ്ചായത്തിലെ ചുനക്കര അഞ്ചാം വാർഡിൽ ആരംഭിച്ച ചുനക്കര ലിഫ്ട് ഇറിഗേഷൻ പദ്ധതി നിശ്ചലമായി കിടക്കാൻ തുടങ്ങിയിട്ട് നീണ്ട 26 വർഷങ്ങളായെന്നും വെള്ളാച്ചേരി കുളത്തിനോടുചേർന്ന് പ്രദേശവാസികൾക്ക് ഏറെ പ്രതീക്ഷ നൽകി തുടങ്ങിയ പദ്ധതിയോട് അധികൃതർ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നതെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞയാഴ്ച ദീപിക വാർത്ത നൽകിയിരുന്നു.
പദ്ധതി പ്രവർത്തനം തുടങ്ങി ആദ്യത്തെ മൂന്ന് വർഷങ്ങൾ പട്ടികജാതി വികസന സമിതിയുടെ നേതൃത്വത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുകയും പരിസര പ്രദേശങ്ങളിലെ ജലലഭ്യതക്ക് ഒരളവുവരെ പരിഹാരവും കണ്ടിരുന്നു.
20 എച്ച്പി പന്പ്സെറ്റിനും സ്വിച്ച് ബോർഡിനും ഫുട്ട് വാൽവ് അടക്കമുളള അനുബന്ധ സാമഗ്രികൾക്കും കേടുപാട് സംഭവിച്ചതോടെ കഴിഞ്ഞ 26 വർഷക്കാലം ഈ പ്രദേശത്ത് ജലസേചനം നടത്തിയിട്ടില്ലെന്നാണു നാട്ടുകാരുടെ പരാതി.
ത്രിതല പഞ്ചായത്തുകളാണ് പദ്ധതി നടത്തിപ്പിനായി ഈ കാലയളവിനുള്ളിൽ 30 ലക്ഷം രൂപയിലധികം വിനിയോഗിച്ചത്. പ്രിൻസിപ്പൽ സെക്രട്ടറി ധനകാര്യ പരിശോധനാവകുപ്പിനും ഓംബുഡ്സ്മാനും വിജിലൻസിനും പരാതി നൽകാനും ഗുണഭോക്താക്കളുടെ ഭാഗത്തുനിന്ന് നീക്കം നടക്കുന്നുണ്ട്.
ചുനക്കര ലിഫ്റ്റ് ഇറിഗേഷൻ: പരാതി അന്വേഷിക്കാൻ കളക്ടറുടെ ഉത്തരവ്
01:27 AM Nov 16, 2018 | Deepika.com