ചാലക്കുടി: ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂൾ കെട്ടിടവും ഇതോടൊപ്പം നാല് ട്രാക്ക് സ്റ്റേഡിയവും നിലവിലുള്ള സ്ഥലത്തു തന്നെ നിർമിക്കാനുള്ള നഗരസഭ തീരുമാനത്തിൽ പ്രതിഷേധിച്ച് കൗണ്‍സിലിൽ പ്രതിപക്ഷ ബഹളം. പ്രതിപക്ഷം ചെയർപേഴ്സന്റെ ചേംബറിനു മുന്നിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.
അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂളിന്റെ നിർമാണം ആരംഭിക്കുന്നത് സംബന്ധിച്ച വിഷയം കൗണ്‍സിലിൽ ചർച്ച ചെയ്തപ്പോഴാണ് കൗണ്‍സിൽ ബഹളത്തിൽ കലാശിച്ചത്. വിഷയം ചർച്ച ആരംഭിച്ചപ്പോൾ പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പൻ സ്റ്റേഡിയം നിർമാണം സംബന്ധിച്ച് നഗരസഭ പൊതുസമൂഹത്തോട് പറഞ്ഞ വാക്ക് പാലിക്കണമെന്ന് ആവശ്യപ്പെട്ടു.
എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിലവിലുള്ള സ്ഥലത്ത് കെട്ടിടം പണി ആരംഭിക്കാൻ ശ്രമിച്ചപ്പോൾ നഗരസഭ ഓഫീസിനു മുന്നിൽ നടന്ന പ്രക്ഷോഭം ആറ് ട്രാക്കിൽ കുറയാത്ത സ്റ്റേഡിയം നിർമിക്കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്. സ്കൂൾ കെട്ടിടത്തിന്റെ ഗ്രൗണ്ടിന്റെയും മാസ്റ്റർ പ്ലാൻ ആരേയും കാണിച്ചു തന്നില്ല. ഒടുവിൽ നാല് ട്രാക്ക് സ്റ്റേഡിയത്തിനു പോലും സ്ഥലം തികയുന്നില്ലെന്ന നിലപാട് സ്വീകരിച്ചതിനെ പൈലപ്പൻ അപലപിച്ചു.
സ്കൂളിനോട് ചേർന്ന് 12 സെന്റ് സ്ഥലം കൂടി എടുത്താൽ ആറ് ട്രാക്ക് സ്റ്റേഡിയം ഉണ്ടാക്കാൻ കഴിയുമെന്ന് പൈലപ്പൻ ചൂണ്ടിക്കാട്ടി. ഭരണകക്ഷി ലീഡർ പി.എം.ശ്രീധരൻ ഭരണകക്ഷിയുടെ നിലപാട് വ്യക്തമാക്കി. ബിജു എസ്.ചിറയത്ത്, ഷിബു വാലപ്പൻ, ആലീസ് ഷിബു, കെ.വി.പോൾ, ജിയോ കിഴക്കുംതല തുടങ്ങിയവർ ഭരണകക്ഷി നിലപാടിനെ എതിർത്തു. ഭരണകക്ഷി നിലപാടിനെ അനുകൂലിച്ച് വി.ജെ.ജോജി, വി.ജെ.ജോജു എന്നിവരും രംഗത്തുവന്നു. സ്വാതന്ത്ര അംഗം കെ.എം.ഹരിനാരായണൻ പ്രതിപക്ഷ നിലപാടിനെ അനുകൂലിച്ചു. ഒടുവിൽ ചെയർപേഴ്സണ്‍ ജയന്തി പ്രവീണ്‍കുമാർ ഭരണകക്ഷിയുടെ തീരുമാനം പ്രഖ്യാപിച്ചതോടെ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി ചെയർപേഴ്സന്റെ ഇരിപ്പിടത്തിനു മുന്നിലെത്തി. പ്രതിപക്ഷത്തിനെതിരെ ഭരണകക്ഷി അംഗങ്ങളും മുദ്രാവാക്യം മുഴക്കിയതോടെ കൗണ്‍സിൽ ബഹളത്തിൽ മുങ്ങി. ഇതോടെ ചെയർപേഴ്സണ്‍ കൗണ്‍സിൽ യോഗം പിരിച്ചുവിട്ടു. പ്രതിപക്ഷം ചെയർപേഴ്സന്റെ ചേംബറിനു മുന്നിലും ഏറെ നേരം മുദ്രാവാക്യം മുഴക്കി.
ഗവ. ബോയ്സ് സ്കൂളിലെ സ്റ്റേഡിയ നിർമാണം: കൗണ്‍സിലിൽ ഇന്നും പ്രതിപക്ഷ ബഹളം
12:49 AM Nov 15, 2018 | Deepika.com