നിലന്പൂർ: ശബരിമല വിഷയത്തിൽ കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ നയിക്കുന്ന വിശ്വാസസംരക്ഷണ യാത്രയുമായി ബന്ധപ്പെട്ട് നിലന്പൂരിൽ സ്ഥാപിച്ച പ്രചാരണബോർഡുകളിൽ നിന്നും ഡിസിസി പ്രസിഡന്റിനെ ഒഴിവാക്കിയതിൽ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തി.
തിങ്കളാഴ്ച അർധരാത്രിയോടെയാണ് നഗരത്തിലും പരിസരപ്രദേശങ്ങളിലും വ്യാപകമായി വലുതും ചെറുതുമായ ബാനറുകളും ബോർഡുകളും സ്ഥാപിച്ചത്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ, മുൻ മന്ത്രി ആര്യാടൻ മുഹമ്മദ്, കെപിസിസി അംഗം ആര്യാടൻ ഷൗക്കത്ത് എന്നിവരാണ് ബോർഡിലുള്ളത്.കഴിഞ്ഞ ദിവസങ്ങളിൽ സ്ഥാപിച്ചിരുന്ന വലിയ ബോർഡുകളിലും വി.വി.പ്രകാശിന് ഇടം ലഭിച്ചിരുന്നില്ല. ഡിസിസി പ്രസിഡന്റിനെ ബോധപൂർവം ഒഴിവാക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. കെപിസിസി വർക്കിംഗ് പ്രസിഡന്റ് നയിക്കുന്ന ജാഥ മലബാറിലെ മറ്റു ജില്ലകളിലൂടെ കടന്നുവന്നപ്പോൾ പ്രചരണബോർഡുകളിൽ അതതു ഡിസിസി പ്രസിഡന്റുമാർ ഇടം നേടിയിരുന്നു.
പോസ്റ്ററുകൾ വെളിച്ചം കണ്ട ചൊവ്വാഴ്ച രാവിലെ തന്നെ വി.വി.പ്രകാശ് വിഭാഗം എതിർപ്പുമായി രംഗത്ത് വന്നിരുന്നു. കോടതി വിധിയുടെ പശ്ചാത്തലത്തിൽ പൊതുനിരത്തുകളിൽ അനധികൃതമായി സ്ഥാപിച്ച ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്യണമെന്ന് ഇവർ നഗരസഭ സെക്രട്ടറിയോട് ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു.
വൈദ്യുതി തൂണുകളിൽ സ്ഥാപിച്ച പോസ്റ്ററുകൾ നീക്കണമെന്ന് കെഎസ്ഇബിയോടും വി.വി.പ്രകാശ് പക്ഷം ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിൽ അനധികൃത പോസ്റ്ററുകൾ നീക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയും രംഗത്ത് വന്നു. ഇതോടെ ഇന്നലെ ഉച്ചയോടെ മുഴുവൻ പോസ്റ്റുകളും നഗരസഭ അധികൃതർ നീക്കം ചെയ്തു.
പ്രചാരണബോർഡിനെച്ചൊല്ലി കോൺഗ്രസിൽ തർക്കം
12:20 AM Nov 14, 2018 | Deepika.com