അടൂർ: അനാചാരങ്ങൾക്കെതിരെ നവോത്ഥാന പോരാട്ടങ്ങളിലൂടെ കേരള ജനത നേടിയെടുത്ത അവകാശങ്ങൾ ആരുടെ മുന്നിലും അടിയറവ് വയ്ക്കരുതെന്ന് മന്ത്രി മാത്യു ടി.തോമസ. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാർഷികാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം അടൂർ എസ്എൻഡിപി യൂണിയൻ ഹാളിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ ഗുരുവിന്റെ കാലത്താണ് നവോത്ഥാന മൂല്യങ്ങൾക്ക് കൂടുതൽ പ്രസക്തി കൈവന്നത്. സവർണർക്ക് മാത്രം പ്രവേശനമുണ്ടായിരുന്ന ക്ഷേത്രങ്ങളിൽ അവർണരെ പ്രവേശിപ്പിക്കണമെന്ന് പറഞ്ഞ ഉള്ളൂർ എസ്.പരമേശ്വര അയ്യർക്ക് സമുദായം ഭ്രഷ്ട് കൽപിച്ചു.
ഗുരുവായൂർ സത്യഗ്രഹത്തിലും വൈക്കം സത്യഗ്രഹത്തിലും എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഉണ്ടായിരുന്നു. ശ്രീനാരായണഗുരു, ചട്ടന്പിസ്വാമികൾ, അയ്യങ്കാളി, അയ്യാ വൈകുണ്ഠസ്വാമികൾ, പൊയ്കയിൽ കുമാരഗുരുദേവൻ, സഹോദരൻ അയ്യപ്പൻ തുടങ്ങി നിരവധി സാമൂഹ്യപരിഷ്കർത്താക്കളുടെ പ്രവർത്തനങ്ങളാണ് കേരളത്തിൽ നവോത്ഥാനത്തിനു വഴി തെളിച്ചതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ആഘോഷങ്ങളുടെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുള്ള ചിത്രപ്രദർശനത്തിന്റെയും ജനകീയ ചിത്രരചനയുടെയും ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
ചിറ്റയം ഗോപകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. കവിയും മാധ്യമ പ്രവർത്തകനുമായ ഏഴാച്ചേരി രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
എഡിഎം പി.റ്റി. ഏബ്രഹാം, കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ വർക്കേഴ്സ് എസ്റ്റാബ്ലിഷ്മെന്റ് വർക്കേഴ്സ് വെൽഫെയർ ഫണ്ട്് ബോർഡ് ചെയർമാൻ കെ.അനന്തഗോപൻ, മുൻ എംഎൽഎ കെ.സി.രാജഗോപാലൻ, പിന്നാക്ക വിഭാഗ വികസന കോർപറേഷൻ ഡയറക്ടർ എ.പി. ജയൻ, ജില്ലാ പഞ്ചായത്തംഗം ബി.സതികുമാരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജി. പ്രസന്നകുമാരി, കുഞ്ഞന്നാമ്മ കുഞ്ഞ്, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് എ.പി.സന്തോഷ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി.മണിലാൽ, അസിസ്റ്റന്റ് എഡിറ്റർ പി.ആർ.സാബു വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ കെ.പി.ഉദയഭാനു, ഡി.സജി, അടൂർ നരേന്ദ്രൻ, എൻ.വിശ്രുതൻ ആചാരി തുടങ്ങിയവർ പങ്കെടുത്തു.
നേടിയ അവകാശങ്ങൾ അടിയറവ് വയ്ക്കരുത് : മന്ത്രി മാത്യു ടി.തോമസ്
10:32 PM Nov 10, 2018 | Deepika.com