പത്തനംതിട്ട: കായംകുളം ഫിലിപ്പോസ് റന്പാന്റെ സ്മരണയ്ക്കായി അടൂർ കണ്ണങ്കോട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഏർപ്പെടുത്തിയിട്ടുള്ള വേദരത്ന പുരസ്കാരത്തിന് മുൻ ചീഫ് പോസ്റ്റമാസ്റ്റർ ജനറൽ ശോഭ കോശി അർഹയായി.
25,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം 12നു ഫിലിപ്പോസ് റന്പാന്റെ 206-ാമത് ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് ഡോ.സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത സമ്മാനിക്കുമെന്ന് ഇടവക വികാരി ഫാ. ജേക്കബ് കോശി, ജനറൽ കണ്‍വീനർ പ്രഫ.ഡി.കെ. ജോണ്‍ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
വേദപുസ്തകം ആദ്യമായി മലയാളത്തിലേക്ക് വിവർത്തനം ചെയ്ത കായംകുളം ഫിലിപ്പോസ് റന്പാന്റെ ചരമദ്വിശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് അദ്ദേഹത്തിന്റെ കബറിടം സ്ഥിതി ചെയ്യുന്ന കണ്ണങ്കോട് കത്തീഡ്രൽ വേദരത്ന പുരസ്കാരം ഏർപ്പെടുത്തിയത്.
റന്പാന്റെ ചരമദ്വിശതാബ്ദി സ്മാരക പോസ്റ്റൽ കവർ ഇറക്കുന്നതിന് മുൻകൈയെടുത്തത് ശോഭ കോശിയാണ്. തപാൽ വകുപ്പിൽ നിന്നു വിരമിച്ച ശോഭ കോശി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സണായും പ്രവർത്തിച്ചു. തപാൽ വകുപ്പിലെ മികച്ച സേവനത്തിന് 2014ലെ പ്രഥമ റാണി ലക്ഷ്മിഭായിഅവാർഡ് ലഭിച്ചിട്ടുണ്ട്.കണ്ണങ്കോട് പള്ളിയുടെ പെരുന്നാളിനോടനുബന്ധിച്ച കണ്വൻഷൻ യോഗങ്ങൾക്കു തുടക്കമായി.
ഇന്ന് ഫാ.എബി ഫിലിപ്പും നാളെ ഫാ.ഡോ.തന്പി വർഗീസും പ്രസംഗിക്കും. 11നു രാവിലെ എട്ടിന് വിശുദ്ധ കുർബാന. വൈകുന്നേരം റാസ. 12നു രാവിലെ വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് ഡോ.സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും. പെരുന്നാൾ ചടങ്ങുകൾ ആർഭാടരഹിതമാക്കി പ്രളയബാധിതമായ കുടുംബത്തിനു ഭവനനിർമാണത്തിനു സഹായം നല്‍കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
സഹവികാരി ഫാ.ജോസഫ് ശാമുവേൽ, ഇടവക ട്രസ്റ്റി കെ.ഐ. ഏബ്രഹാം, സെക്രട്ടറി ബേബി ജോണ്‍, പബ്ലിസിറ്റി കണ്‍വീനർ അടൂർ സുഭാഷ് തുടങ്ങിയവരും പത്രസമ്മേളനത്തിൽ പറഞ്ഞു.
കായംകുളം ഫിലിപ്പോസ് റന്പാൻ വേദരത്ന പുരസ്കാരം ശോഭ കോശിക്ക്
10:20 PM Nov 08, 2018 | Deepika.com