തൃശൂർ: പ്രളയത്തിന്റെ ദുരിതക്കെടുതിയിൽ ഇല്ലാതായതു ജീവനും സ്വത്തും മാത്രമല്ല, കലാകാരന്റെ ജീവിതം കൂടിയാണെന്നു കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. കലാനിലയം കൃഷ്ണൻനായർ ഫൗണ്ടേഷന്റെ കാരുണ്യ സംരംഭമായ സൽകല കലാനിലയം പ്രഫഷണൽ തിയേറ്റർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കലാനിലയം അനന്തപത്മനാഭൻ, ഫാ. റോബി കണ്ണഞ്ചിറ സിഎംഐ, നിലന്പൂർ ആയിഷ, വിദ്യാധരൻ മാസ്റ്റർ, പി.ജെ. ചെറിയാൻ ജൂണിയർ, ടി.എം. എബ്രഹാം, ബിന്നി ഇമ്മട്ടി, കല്യാണി കാവാലം എന്നിവർ പങ്കെടുത്ത ചടങ്ങിൽ സൽകല ഫെസ്റ്റിവൽ ഡയറക്ടറായ പ്രശസ്ത തിരക്കഥാകൃത്ത് ജോണ് പോൾ കാര്യപരിപാടികൾക്കു തുടക്കം കുറിച്ചു.
ആർട്ടിസ്റ്റ് പി.ജെ. ചെറിയാനു ടി.എം. എബ്രഹാം ഗുരുപ്രണാമം അർപ്പിച്ചു സംസാരിച്ചു. കലാനിലയം നാടകവേദിയിലെ മുൻ അഭിനേതാവായ അന്തരിച്ച കലാകാരൻ വാഴക്കുളം ജോർജിന്റെ കുടുംബസഹായനിധിയിലേക്കുള്ള ഫെസ്റ്റിവൽ ബുക്കിന്റെ പ്രകാശനം ഫാ. റോബി കണ്ണഞ്ചിറ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർക്കു നല്കി നിർവഹിച്ചു.
പി.ജെ. ചെറിയാൻ ജൂണിയറിനു ഗുരുപ്രണാമ പുരസ്കാരവും, നിലന്പൂർ ആയിഷയ്ക്കു നാടകശ്രീ പുരസ്കാരവും കാവാലം നാരായണപണിക്കർക്ക് ആദരമർപ്പിച്ച് അദ്ദേഹത്തിന്റെ പൗത്രി കല്യാണി കാവാലത്തിനു കലാനിലയം നാടക കുടുംബപുരസ്കാരവും മന്ത്രി സമ്മാനിച്ചു.
ഇന്നു കോഴിക്കോട് നാടകനിലയത്തിന്റെ മാർജ്ജാരൻ നാടകം വൈകീട്ട് ആറിന് ആരംഭിക്കും. പ്രവേശനം സൗജന്യം.
സൽകല കലാനിലയം നാടകോത്സവത്തിനു തിരശീല ഉയർന്നു
12:30 AM Nov 06, 2018 | Deepika.com