പുതുക്കാട്: റബർ തോട്ടങ്ങളിൽ കളനാശിനി പ്രയോഗിക്കാൻ കൃഷി വകുപ്പിന്റെ അനുമതി വേണമെന്ന ഉത്തരവ് മറികടന്നാണ് പാലപ്പിള്ളിയിൽ വിഷപ്രയോഗം നടന്നിരിക്കുന്നത്. പാലപ്പിള്ളി മേഖലയിലെ റബർ എസ്റ്റേറ്റുകളിൽ കളനാശിനി പ്രയോഗം നടത്താൻ അനുമതി തേടികൊണ്ട ് കന്പനികൾ ഏഴ് മാസം മുൻപ് വരന്തരപ്പിള്ളി കൃഷി ഓഫീസർക്ക് അപേക്ഷ സമർപ്പിച്ചിരുന്നു.
എന്നാൽ കൃഷിവകുപ്പിൽ നിന്ന് കളനാശിനി പ്രയോഗത്തിനായി അനുമതി നൽകിയിട്ടില്ലെന്നും അനധികൃതമായാണ് തോട്ടങ്ങളിൽ വിഷപ്രയോഗം നടത്തുന്നതെന്നും കൃഷി ഓഫീസർ ഡോ.സ്വപ്ന അറിയിച്ചു.
ഏത് തരത്തിലുള്ള നാശിനിയാണ് തോട്ടങ്ങളിൽ ഉപയോഗിക്കേണ്ടതെന്ന് നിർദേശിക്കുന്നതും അത് നൽകുന്നതും കൃഷിവകുപ്പാണ്. കൃത്യമായ അളവിൽ മാനദണ്ഡങ്ങൾ പാലിച്ചും കൃഷി വകുപ്പിലെ ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തിലുമാണ് കളനാശിനിപ്രയോഗം നടത്തേണ്ടതെന്നാണ് സർക്കാർ ഉത്തരവ്.
എന്നാൽ ഈ ഉത്തരവുകൾ അവഗണിച്ചാണ് കന്പനികൾ വിഷപ്രയോഗം നടത്തുന്നത്. അനധികൃതമായി നടത്തുന്ന കളനാശിനി പ്രയോഗത്തിനെതിരെ നടപടിയെടുക്കുമെന്നും ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറുമെന്നും കൃഷി ഓഫീസർ അറിയിച്ചു. ഇതിനിടെ റബർ തോട്ടങ്ങളിൽ വ്യാപകമായി കളനാശിനി പ്രയോഗം നടന്നതായി കണ്ടെത്തിയെന്ന് വരന്തരപ്പിളളി ഹെൽത്ത് ഇൻസ്പെക്ടർ പ്രേമ അറിയിച്ചു.നിർദേശങ്ങൾ വകവെക്കാതെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടവരുത്തുന്ന തരത്തിൽ വിഷപ്രയോഗം നടത്തിയ കന്പനിക്കെതിരെ അന്വേഷണം നടത്തുമെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
ഹാരിസണ് കന്പനിക്കെതിരെ നടപടിയുമായി കൃഷിവകുപ്പ്
12:27 AM Nov 06, 2018 | Deepika.com