തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാല കാന്പസ് കേന്ദ്രീകരിച്ചു വള്ളിക്കുന്ന് മണ്ഡലത്തിൽ ആർട്സ് ആൻഡ് കോളജ് തുടങ്ങുന്നതിനു സ്ഥലം അനുവദിക്കണമെന്ന പി. അബ്ദുൾഹമീദ് എംഎൽഎയുടെ ആവശ്യത്തിൻമേൽ സർവകലാശാല നിയമോപദേശം തേടും.
സർവകലാശാല കാന്പസിൽ കോളജ് സ്ഥാപിക്കുന്നതിൽ യുക്തിയില്ലെന്നു സിൻഡിക്കേറ്റിൽ പൊതുവെ അഭിപ്രായമുയർന്നെങ്കിലും വിഷയത്തിൽ നിയമോപദേശം തേടാൻ ഇന്നലെ ചേർന്ന സിൻഡിക്കറ്റ് തീരുമാനിക്കുകയായിരുന്നു.
സർവകലാശാല കാന്പസിൽ കോളജ് സ്ഥാപിക്കുന്നതിനു സ്ഥലം ആവശ്യപ്പെട്ട് എംഎൽഎ സർവകലാശാല വൈസ് ചാൻസലർക്ക് കത്തുനൽകിയിരുന്നു.
സർവകക്ഷിയോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എംഎൽഎയുടെ ഇടപെടൽ. എന്നാൽ യൂണിവേഴ്സിറ്റി കാന്പസിൽ കോളജ് സ്ഥാപിച്ച ചരിത്രം കേരളത്തിലെവിടെയുമില്ലെന്നും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുറവുള്ള മേഖലയിൽ സ്ഥലം കണ്ടെത്തി എംഎൽഎ കോളജ് സ്ഥാപിക്കാൻ ശ്രമിക്കണമെന്നുമാണ് സിൻഡിക്കറ്റംഗങ്ങളുടെ നിലപാട്.
തീരദേശം ഉൾപ്പെടെയുള്ള മേഖലകൾ ഇതിനായി തെരഞ്ഞെടുക്കാവുന്നതാണെന്നും സർവകലാശാല കാന്പസിനുള്ളിൽ കോളജ് ആവശ്യമില്ലെന്നും സിൻഡിക്കറ്റംഗം കെ.കെ ഹനീഫ പറഞ്ഞു.
അതേസമയം സർവകലാശാല കാന്പസിൽ ഫയർ സ്റ്റേഷനും പോലീസ് സ്റ്റേഷനും ആവശ്യമായ വിപുലമായ പശ്ചാത്തല സൗകര്യം ഒരുക്കുന്നതിന് സിൻഡിക്കറ്റ് അംഗീകാരം നൽകിയിട്ടുണ്ട്. എന്നാൽ ഭൂമി വിട്ടുനൽകാതെ തന്നെ സൗകര്യങ്ങളൊരുക്കി കൊടുക്കാനാണ് തീരുമാനം.
സർവകലാശാല കേന്ദ്രീകരിച്ച് കോളജ്: ഭൂമിവിട്ടുനൽകില്ലെന്ന് സിൻഡിക്കറ്റംഗങ്ങൾ
12:00 AM Nov 06, 2018 | Deepika.com