പത്തനംതിട്ട: ബിജെപി അംഗമായ കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസവുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങൾ കേരള കോണ്‍ഗ്രസ് -എം ജില്ലാ പ്രസിഡന്റ് വിക്ടർ ടി.തോമസ് നിഷേധിച്ചു.കുറ്റൂരിൽ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണയ്ക്കേണ്ട ബാധ്യത കേരള കോണ്‍ഗ്രസിനില്ലെന്ന് വിക്ടർ ടി.തോമസ് പറഞ്ഞു.
കേരള കോണ്‍ഗ്രസ് -എം മണ്ഡലം കമ്മിറ്റിയുടെയോ യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെയോ തീരുമാനമില്ലാതെ എൽഡിഎഫിന് അനുകൂലമായ വിപ്പ് നൽകണമെന്ന് ആവശ്യപ്പെട്ടാൽ അതു നടപ്പാക്കേണ്ടത് യുഡിഎഫ് നയമല്ലെന്ന് വിക്ടർ പത്രസമ്മേളനത്തിൽ പറഞ്ഞു.
തിരുവല്ല നിയോജക മണ്ഡലം കമ്മിറ്റിയുടെ പേരിൽ വന്ന വാർത്ത സത്യവിരുദ്ധവും പാർട്ടി ഭരണ ഘടനയെപ്പറ്റി യാതൊരു വിവരവും ഇല്ലാത്ത ചിലനേതാക്കളുടെ പ്രസ്താവന മാത്രമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തിരുവല്ല നിയോജക മണ്ഡലത്തിലെ സ്ഥാനാർഥികളെ പരാജയപ്പെടുത്താൻ നേതൃത്വം കൊടുത്തവരാണിതിന് പിന്നിൽ. തിരുവല്ല മുനിസിപ്പൽ ചെയർമാൻ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഭൂരിപക്ഷം ഉണ്ടായിട്ടും തങ്ങളുമായി രഹസ്യബന്ധത്തിനു നീക്കം ഉണ്ടാക്കിയതായി ബിജെപി, ആർഎസ്എസ് നേതാക്കൾ പറയുന്നു. കുറ്റൂരിൽ പാർട്ടി തീരുമാനം ലംഘിക്കുകയും അച്ചടക്ക ലംഘനമുണ്ടാകുകയും ചെയ്തുവെന്ന് ഉറപ്പായ സാഹചര്യത്തിലാണ് മണ്ഡലം പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ സസ്പെൻഡ് ചെയ്തതെന്നും ഇതിനു ജില്ലാ പ്രസിഡന്റിന് അധികാരമുണ്ടെന്നും വിക്ടർ പറഞ്ഞു.
ഒൗദ്യോഗികമായ കമ്മിറ്റികൾ കൂടാതെ എടുത്തിട്ടുള്ള തീരുമാനങ്ങൾ പാർട്ടി വിരുദ്ധമാണ്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയിൽ യുഡിഎഫിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉണ്ടായിരുന്ന കുറ്റൂർ പഞ്ചായത്തിൽ കേരള കോണ്‍ഗ്രസിലെ ചില നേതാക്കളുടെ സ്വാർഥ താത്പര്യം മൂലം കേവലം മൂന്ന് സീറ്റ് മാത്രമുള്ള ബിജെപിക്ക് മൂന്നുവർഷത്തോളം വൈസ് പ്രസിഡന്റായി ഇരിക്കാൻ സാഹചര്യമുണ്ടാക്കിയത് ഈ നേതാക്കൻമാരാണെന്ന് വിക്ടർ ചൂണ്ടിക്കാട്ടി. ഇതിനു തുടർച്ചയായി വന്ന തെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസിനും കോണ്‍ഗ്രസിനും ലഭിച്ചത് ഓരോ സീറ്റുകൾ വീതമാണ്. ഭരണസമിതിയിൽ വൈസ് പ്രസിഡന്റായി കേരള കോണ്‍ഗ്രസ് എം പ്രതിനിധിയായ ചെറിയാൻ സി. തോമസ് തെരഞ്ഞെടുക്കപ്പെട്ടത് എൽഡിഎഫിന്റെയും ബിജെപിയുടെയും സ്വതന്ത്ര നിലപാട് മൂലമാണെന്നും വിക്ടർ പറഞ്ഞു.
എൽഡിഎഫിനെയും ബിജെപിയെയും ഒരേപോലെ മാറ്റിനിർത്തുകയെന്നതാണ് യുഡിഎഫിന്റെയും കേരള കോണ്‍ഗ്രസിന്റെയും നയം. ഇതിന്റെ ഭാഗമായാണ് എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ യുഡിഎഫ് നേതൃത്വത്തിന്റെ നിർദേശ പ്രകാരം പരാജയപ്പെടുത്താൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.പാർട്ടിനേതൃത്വത്തിനെതിരെ നിലപാടെടുക്കുന്നവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും ഇക്കാര്യം ചർച്ച ചെയ്യുന്നതിലേക്ക് ഒന്പതിനു രാവിലെ 10ന് കേരള കോണ്‍ഗ്രസ് -എം അടിയന്തര ജില്ലാ കമ്മിറ്റി ചേരുമെന്നും ജില്ലാ പ്രസിഡന്റ് അറിയിച്ചു. മണ്ഡലം ചെയർമാൻ തന്പി കുന്നുകണ്ടത്തിൽ, വൈസ് പ്രസിഡന്റ് സി. ചെറിയാൻ, സെക്രട്ടറി ജോസ് തേക്കാട്ടിൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
കേരള കോണ്‍ഗ്രസ് നിലപാടിനെതിരെ നിയോജകമണ്ഡലം കമ്മിറ്റി
തിരുവല്ല: കുറ്റൂർ ഗ്രാമപഞ്ചായത്തിൽ ബിജെപിക്കാരനായ പ്രസിഡന്റിനെതിരെയുള്ള അവിശ്വാസ പ്രമേയ ചർച്ചയിൽ കേരള കോണ്‍ഗ്രസ് എമ്മിന്റെ ഏക പ്രതിനിധി വിട്ടുനിൽക്കുകയും അവിശ്വാസം പരാജയപ്പെടുകയും ചെയ്തത് പാർട്ടി നിലപാടിനേറ്റ തിരിച്ചടിയാണെന്ന് നിയോജകമണ്ഡലം കമ്മിറ്റി. പാർട്ടി തീരുമാനത്തിനും നയത്തിനും വിരുദ്ധമായാണ് ജില്ലാ പ്രസിഡന്റ് നിലപാടെടുത്തതെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.ഇതിനിടെ മണ്ഡലം പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ സസ്്പെൻഡ് ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് പാർട്ടി പ്രതിനിധിക്ക് അവിശ്വാസത്തെ അനുകൂലിക്കാൻ വിപ്പ് നൽകാൻ ആവശ്യപ്പെട്ടിരുന്നു. ഇതു ലംഘിച്ച ജില്ലാ പ്രസിഡന്റിന്റെ നടപടി പാർട്ടി വിരുദ്ധമെന്ന് ഉന്നതാധികാരസമിതിയംഗങ്ങളായ ജോസഫ് എം.പുതുശേരി, കുഞ്ഞുകോശി പോൾ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എലിസബേത്ത് മാമ്മൻ, ചെറിയാൻ പോളച്ചിറയ്ക്കൽ, സെക്രട്ടേറിയറ്റംഗങ്ങളായ സജി അലക്സ്, സാം ഈപ്പൻ, വർഗീസ് മാമ്മൻ, എൻ.എം. രാജു തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
എൽഡിഎഫ് അവിശ്വാസത്തെ പിന്തുണയ്ക്കുന്നത് യുഡിഎഫ് നയമല്ലെന്ന് വിക്ടർ
10:31 PM Nov 05, 2018 | Deepika.com