റാന്നി: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് ഇടത്താവളങ്ങളിലെ മുന്നൊരുക്കങ്ങൾ 15നു മുന്പ് പൂർത്തിയാക്കും. റാന്നി, പെരുനാട്, വടശേരിക്കര എന്നീ ഇടത്താവളങ്ങളിലെ ഒരുക്ക ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കാനാണ് തഹസീൽദാർ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമെടുത്തത്.
മരമാത്ത് പണികൾക്ക് ഉദാസീനതയില്ലെന്നും പ്രതികൂല കാലാവസ്ഥയിലും ജോലികൾ പൂർത്തിയാക്കുമെന്നും മരാമത്ത് വകുപ്പ് അറിയിച്ചു.
പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ കൂടുതലായി രണ്ട് ഡോക്ടർമാരെ കൂടി നിയമിക്കുന്ന കാര്യം ഡിഎംഒയുടെ ശ്രദ്ധയിൽപെടുത്തും. റാന്നി താലൂക്ക് ആശുപത്രിയിൽ ശബരിമല വാർഡ് തുറക്കും. പന്പാനദി, കക്കാട്ടാറ്, കല്ലാറ് എന്നിവയുടെ അംഗീകൃത കുളിക്കടവുകളിൽ ലൈഫ് ഗാർഡുമാരെ നിയമിക്കും. പെരുന്പുഴ ബോട്ട് ജെട്ടി, മഠത്തുംമൂഴി വലിയപാലം, പെരുനാട് മാർക്കറ്റ്, ആലപ്പാട്ട് കവല, വടശേരിക്കര എന്നിവിടങ്ങളിലെ ശുചിമുറികൾ നവീകരിക്കും. ജലവിതരണത്തിന് തടസം നേരിട്ടാൽ വടശേരിക്കര ഇടത്തവാളത്തിൽ ടാങ്കർ ലോറിയിൽ വെള്ളമെത്തിക്കും.
ഇട്ടിയപ്പാറ ടൗണിൽ ഗതാഗത നിയന്ത്രണത്തിന് താത്കാലിക പോലീസുകാരെ നിയമിക്കും. പെരുന്പുഴയിൽ വാഹന പാർക്കിംഗിനായി രമപുരം ചന്തയിൽ സൗകര്യമൊരുക്കും.
റാന്നി ടൗണിലെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കും. രാജു ഏബ്രഹാം എംഎൽഎ അധ്യക്ഷത വഹിച്ചു.
തഹസീൽദാർ കെ.വി. രാധാകൃഷ്ണൻ നായർ, പി.എൻ. നീലകണ്ഠൻ നന്പൂതിരി, രാജേഷ് ആനമാടം, ടി.സി. കുട്ടപ്പൻ നായർ, വി.കെ. രാജഗോപാൽ, ആലിച്ചൻ ആറൊന്നിൽ, ശ്രീനി ശാസ്താംകോവിൽ എന്നിവർ പ്രസംഗിച്ചു.
ഇടത്താവളങ്ങളിലെ മുന്നൊരുക്കങ്ങൾ 15നു മുന്പ് പൂർത്തിയാക്കും C
10:30 PM Nov 05, 2018 | Deepika.com