പത്തനംതിട്ട: മാലിന്യസംസ്കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നഗരസഭ തുടങ്ങിയ തുന്പൂർമൂഴി സംസ്കരണ സംവിധാനത്തിന്റെ പ്രവർത്തനമാരംഭിച്ചു.
നഗരത്തിൽ സ്ഥാപിച്ചിട്ടുള്ള നാല് തുന്പൂർമൂഴി കേന്ദ്രങ്ങളിൽ കുന്പഴ മാർക്കറ്റ്, നഗരസഭ ഓഫീസിനു താഴെ എന്നിവിടങ്ങളിലുള്ള കേന്ദ്രങ്ങളിലാണ് ആദ്യഘട്ടമായി പ്രവർത്തനമാരംഭിച്ചത്. പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡ്, പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ രണ്ടാഴ്ചയ്ക്കുള്ളിൽ പ്രവർത്തനമാരംഭിക്കും.
കുന്പഴയിൽ രാവിലെ ഏഴു മുതൽ 12 വരെയും നഗരസഭാ കാര്യാലയത്തിനു സമീപമുള്ള കേന്ദ്രത്തിൽ ഉച്ചകഴിഞ്ഞു മൂന്നു മുതൽ വൈകുന്നേരം ആറുവരെയും ജൈവമാലിന്യങ്ങൾ കൊണ്ടുവന്ന് നിക്ഷേപിക്കാം.
ഒന്നര അടി കനത്തിൽ കരിയില അടുക്കിയതിനുശേഷം രാസപദാർഥം തളിക്കുകയും അതിനുശേഷം ജൈവമാലിന്യങ്ങൾ ഇടുകയും ചെയ്യും. 50 മുതൽ 75 ദിവസങ്ങൾക്കുള്ളിൽ ഇത് വളമായി മാറും.
വളം കുറഞ്ഞ ചെലവിൽ വില്പനയ്ക്ക് നല്കുന്നതിനേക്കുറിച്ച് ആലോചിക്കുമെന്നും പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കാൻ ഒരു ഹെൽത്ത് ഇൻസ്പെക്ടറെ ചുമതലപ്പെടുത്തിയതായും നഗരസഭാധ്യക്ഷ ഗീതാ സുരേഷ് പറഞ്ഞു.
പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ഗീതാ സുരേഷ് നിർവഹിച്ചു.
വൈസ് ചെയർമാൻ എ. സഗീർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു അനിൽ, അംബികാ വേണു എന്നിവർ പ്രസംഗിച്ചു.
തുന്പൂർമൂഴി മാലിന്യ സംസ്കരണ കേന്ദ്രം പ്രവർത്തനം തുടങ്ങി
10:52 PM Nov 03, 2018 | Deepika.com