അന്നമനട: പ്രളയദുരിതത്തിൽ തകർന്നടിഞ്ഞ വീടിന് മുന്നിൽ പകച്ച് നിന്ന പള്ളിപ്പാട്ട് പള്ളിയാൻ രാജുവിനും കുടുംബത്തിനും വീടൊ രുങ്ങുന്നു.
പ്രളയം ഏറെ നാശം വിതച്ച അന്നമനട ഗ്രാമപഞ്ചായത്തിലെ കുന്പിടി 15-ാം വാർഡിൽ ഭാര്യയും രണ്ടു പെണ്മക്കളുമായി അഞ്ച് സെന്റ് ഭൂമിയിൽ താമസിച്ചു വന്ന രാജുവിന്റെ വീട് പ്രളയത്തിൽ നിലംപൊത്തിയിരുന്നു. പ്രളയത്തെ തുടർന്ന് ഒരുമാസത്തോളം ക്യാന്പിൽ അഭയം തേടിയെങ്കിലും പിന്നീട് വാടക വീട്ടിലേക്ക് മാറേണ്ടി വന്നു ഈ കുടുംബത്തിന്. അസുഖം മൂലം ഭാരപ്പെട്ട ജോലികളൊന്നും എടുത്ത് കുടുംബം പുലർത്താനാകാത്ത ഈ ഗൃഹനാഥന് കുടംബത്തോടൊപ്പം കയറികിടക്കാനൊരിടം എന്നത് സ്വപ്നമായി മാറിയെങ്കിലും കുടുംബത്തിന്റെ പരാധീനതകളും പ്രാരാബ്ധങ്ങളും കേട്ടറിഞ്ഞ കൊച്ചിൻ റിഫൈനറി ഓഫീസേഴ്സ് അസോസിയേഷൻ വീട് നിർമിച്ച് നൽകാൻ സന്നദ്ധതയുമായി മുന്നോട്ടുവരികയായിരുന്നു.
അഞ്ചര ലക്ഷം രൂപ വിനിയോഗിച്ചാണ് അസോസിയേഷൻ കാരുണ്യപ്രവർത്തനത്തിന് മാതൃകയാകുന്നത്. നിർമാണ പ്രവർത്തിയുടെ കല്ലിടൽ കർമ്മം ബിപിസിഎൽ എക്സിക്യൂട്ടീവ് ഡയറക്ടർ പ്രസാദ് കെ പണിക്കർ നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് ജി.എസ്. ശിവകുമാർ അധ്യക്ഷനായി. അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസി ടൈറ്റസ് മുഖ്യാതിഥിയായി. വാർഡ് മെന്പർ എൻ.കെ. ജോഷിയും അസോസിയേഷൻ അംഗങ്ങളും ചടങ്ങിൽ പങ്കാളികളായി.
വീട് നിർമിച്ചു നൽകാനൊരുങ്ങി കൊച്ചിൻ റിഫൈനറി ഓഫീസേഴ്സ് അസോസിയേഷൻ
12:47 AM Nov 03, 2018 | Deepika.com