പെരിന്തൽമണ്ണ: പെരിന്തൽമണ്ണ, അങ്ങാടിപ്പുറം പട്ടണങ്ങളിലെ തിരക്കും ഗതാഗതകുരുക്കും ശാശ്വതമായി പരിഹരിക്കാൻ ഒരാടംപാലം- മാനത്തുമംഗലം ബൈപാസിനായി ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ടു സ്പീക്കർ പി.ശ്രീരാമകൃഷ്ണനു ജനപ്രതിനിധികൾ നിവേദനം നൽകി. പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ എം.മുഹമ്മദ് സലീമും അങ്ങാടിപ്പുറത്തെ ജില്ലാ പഞ്ചായത്ത് അംഗം ടി.കെ റഷീദലിയും ചേർന്നാണ് സ്പീക്കർക്ക് നിവേദനം നൽകിയത്. ഒരാടംപാലം- മാനത്തുമംഗലം ബൈപാസിനു 2008 ലെ ബജറ്റിൽ പത്തുകോടി രൂപ വകയിരുത്തുകയും പിഡബ്ല്യുഡി റോഡിന്റെ അലൈൻമെന്റ് ഫിക്സ് ചെയ്യുകയും ചെയ്തിരുന്നു.
എന്നാൽ പിന്നീടിതിനു തുടർച്ചയുണ്ടായില്ല. ബൈപാസിനു ബദലായി അങ്ങാടിപ്പുറത്തു നിർമിച്ച റെയിൽവേ മേൽപ്പാലം വാഹനക്കുരുക്ക് വീണ്ടും വർധിപ്പിക്കുകയാണ് ചെയ്തത്. ഈ സാഹചര്യത്തിൽ പുതിയ ബൈപാസ് ആണ് സാധ്യതയെന്നു നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഒരാടംപാലം- മാനത്തുമംഗലം ബൈപാസ് യാഥാർഥ്യമാക്കാനായി ബന്ധപ്പെട്ട മന്ത്രിമാരുടെയും ജനപ്രതിനിധി കളുടെയും യോഗം വിളിച്ചു ചേർത്തു പരിഹാരമുണ്ടാക്കണമെന്നു നിവേദനത്തിൽ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് സ്പീക്കറുടെ ചേംബറിൽ വച്ചാണ് ഇരുവരും നിവേദനം നൽകിയത്.
ഒരാടംപാലം -മാനത്തുമംഗലം ബൈപാസ്: നിവേദനം നൽകി
12:06 AM Nov 03, 2018 | Deepika.com