പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ മതിയായ ജീവനക്കാരില്ലാത്തതു മൂലം രോഗികൾ നേരിടുന്ന പ്രയാസങ്ങൾക്കു അടിയന്തരനടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ടു ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിലെത്തി ചർച്ച നടത്തി. പെരിന്തൽമണ്ണ നിവാസിയായ സ്പീക്കറെ ഇക്കാര്യത്തിൽ ഇടപെടുത്തണമെന്ന ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയുടെ തീരുമാനത്തെത്തുടർന്നാണ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്പീക്കറെ സന്ദർശിച്ചത്.
ജില്ലാശുപത്രിയുമായി ബന്ധപ്പെട്ടു സ്ത്രീകൾക്കും കുട്ടികൾക്കുമായി അഞ്ചുകോടി രൂപ ചെലവിൽ പണിത കെട്ടിടത്തിലെ സൗകര്യങ്ങൾ ജീവനക്കാരുടെ കുറവു കാരണം പൂർണതോതിൽ പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. പാലിയേറ്റീവ് വാർഡ് സജ്ജീകരിച്ചുണ്ടെങ്കിലും ഈ വാർഡിന്റെ പ്രവർത്തനത്തിനും ജീവനക്കാരുടെ കുറവ് അനുഭവപ്പെടുന്നു. ജില്ലാ പഞ്ചായത്ത് കഴിഞ്ഞ കാലയളവിൽ പത്തു കോടി രൂപ ആശുപത്രിയുടെ നവീകരണത്തിനും ഭൗതിക സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും മരുന്നു അടക്കമുള്ള രോഗികൾക്കു ലഭിക്കേണ്ട സേവനങ്ങൾക്കായും ചെലവഴിച്ചിട്ടുണ്ട്.
എന്നാൽ ജീവനക്കാരുടെ കുറവുമൂലം രോഗികൾക്കു ഇതിന്റെ പ്രയാസങ്ങൾ നേരിടുകയാണ്. എച്ച്എംസി യോഗം ചേരുന്ന സന്ദർഭങ്ങളിലെല്ലാം ജീവനക്കാരില്ലാത്തതു പ്രധാന ചർച്ചാ വിഷയമാണ്. കഴിഞ്ഞ യുഡിഎഫ് ഗവണ്മെന്റിന്റെ കാലത്ത് അനുവദിക്കപ്പെട്ട ജീവനക്കാരുടെ നിയമന ഉത്തരവ് ഭരണമാറ്റം സംഭവിച്ചപ്പോൾ മരവിപ്പിക്കുന്ന സാഹചര്യമുണ്ടായിരുന്നു. എൽഡിഎഫ് ഗവണ്മെന്റ് അധികാരത്തിൽ വന്നപ്പോൾ ഒരു ജില്ലയിൽ ഒരു ജില്ലാ ആശുപത്രി മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ എന്ന നയം കൈകൊണ്ടതു മൂലം പെരിന്തൽമണ്ണ ജില്ലാ ആശുപത്രി അവഗണിക്കപ്പെടുകയായിരുന്നു.
ഇക്കാര്യങ്ങളെല്ലാം സ്പീക്കറുടെ ശ്രദ്ധയിൽ പെടുത്തി നിവേദനം നൽകി. ആരോഗ്യ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ സ്പീക്കറുടെ ഓഫീസിൽ ഇതു സംബന്ധിച്ചു യോഗം വിളിച്ചുചേർക്കാമെന്ന് നിവേദനത്തിനു മറുപടിയായി സ്പീക്കർ ശ്രീരാമകൃഷ്ണൻ അറിയിച്ചു. എച്ച്എംസി അംഗം വി. രമേശനും ജില്ലാപഞ്ചായത്ത് പ്രസിഡന്റിനോടൊപ്പമുണ്ടായിരുന്നു.
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കണം; സ്പീക്കർക്കു നിവേദനം നൽകി
12:05 AM Nov 03, 2018 | Deepika.com