പൊന്നാനി: പൊന്നാനി ഫിഷിംഗ് ഹാർബറിൽ ബോട്ട് ദുരൂഹ സാഹചര്യത്തിൽ കത്തിനശിച്ചു. അഴീക്കൽ സ്വദേശി സുൽഫിക്കറിന്റെ ഉടമസ്ഥതയിലുള്ള ഹാഷിം ഇരുന്പ് ബോട്ടാണ് വെള്ളിയാഴ്ച രാത്രി എട്ടരയോടെ കത്തിനശിച്ചത്. പൂർണമായും അഗ്നിക്കിരയായ ബോട്ടിലെ തീ നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് അണച്ചത്.
നഷ്ടം വന്നതിനെ തുടർന്നു പൊളിക്കാൻ വേണ്ടി ജങ്കാർ റോഡിനു സമീപം പുഴയുടെ മറ്റൊരു ഭാഗത്ത് നിർത്തിയിട്ടതായിരുന്നു ബോട്ട്. പകുതിയോളം ഭാഗം പൊളിച്ചുമാറ്റിയിരുന്നു.
അതിനു ശേഷമാണ് തീ പടർന്നത്. എങ്ങനെയാണ് അഗ്നിക്കിരയായതെന്ന് കൃത്യമായ വിവരം ലഭ്യമായിട്ടില്ല. വൈകുന്നേരം ബോട്ടിന്റെ ഭാഗങ്ങൾ പൊളിച്ചു നീക്കുന്ന പ്രവൃത്തികൾക്കു ശേഷം തൊഴിലാളികൾ മടങ്ങിയിരുന്നു. പിന്നീട് എട്ടു മണിയോടെയാണ് തീപിടിത്തമുണ്ടായത്. ബോട്ടിൽ തീ പടരുന്നതു കണ്ട മത്സ്യത്തൊഴിലാളികളാണ് ആദ്യമെത്തിയത്.
സംഭവമറിഞ്ഞു നിരവധി പേർ സ്ഥലത്തെത്തുകയും തഹസിൽദാർ പി.അൻവർ സാദത്തിന്റെ നിർദേശ പ്രകാരം ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണയ്ച്ചു. അഗ്നിബാധയുണ്ടായ ബോട്ടിനു സമീപത്തായി നിരവധി മത്സ്യ ഷെഡുകളാണുള്ളത്.
ഡീസൽ ഉൾപ്പെടെ സംഭരിക്കുന്നതു ഇത്തരം ഷെഡുകളിലുമാണ്. ഇതിലേക്കു തീ പടർന്നിരുന്നെങ്കിൽ വലിയ ദുരന്തമാണുണ്ടാവുക. സംഭവത്തിൽ ദുരൂഹതയുള്ളതായി പ്രദേശവാസികൾ പറഞ്ഞു.
പൊന്നാനി ഹാർബറിൽ ബോട്ട് കത്തിനശിച്ചു
12:01 AM Nov 03, 2018 | Deepika.com