മങ്കട: മങ്കട വെള്ളിലയിൽ ദളിത്് വിദ്യാർഥിയെ ക്രൂരമർദിച്ച സംഭവത്തിൽ പോലീസിന്റെ നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. കേസിൽ ഇതിനകം നാലു പേരെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടെങ്കിലും ആക്രമണ സംഘത്തിൽപ്പെട്ട മുഖ്യമന്ത്രിയുടെ കമാൻഡോ ടീം അംഗം മന്തേടത്ത് വാഹിദിനെ രക്ഷിക്കാനുള്ള പോലീസിന്റെ ശ്രമമാണ് പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്. മർദനമേറ്റ വിദ്യാർഥിയുടെ തോളെല്ല് പൊട്ടുകയും ആന്തരികാവയവങ്ങൾക്കു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു നിസാര വകുപ്പുകൾ ചേർത്താണ് പോലീസ് കേസെടുത്തതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
പ്രതികൾക്കു സ്റ്റേഷൻ ജാമ്യം നൽകി വിടുക വഴി സാക്ഷികളെ സ്വാധീനിക്കാനുള്ള അവസരവും പോലീസ് ഒരുക്കി നൽകി. പോലീസ് നടപടിക്കെതിരെയും പ്രദേശത്തെ മദ്യ,മയക്കുമരുന്നു മാഫിയയുടെ ഗുണ്ടായിസത്തിനുമെതിരെ കോഴിക്കോട്ടുപറന്പ് യുവജന കൂട്ടായ്മ ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
നൂറുക്കണക്കിനു യുവാക്കൾ പ്രകടനത്തിൽ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് അംഗം ഉമ്മർ അറക്കൽ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെംബർ റസിയ പൂന്തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. വി.അബ്ദുൾ മജീദ്, ജംഷീർ പൂന്തോട്ടത്തിൽ, ടി.നാരായണൻ, എം.രാജീവ്, എ.പി.സൈദ് ഫൈസി, പി.ടി.ഷരീഫ്, ഇ.സി.സേവ്യർ എന്നിവർ പ്രസംഗിച്ചു.
കഴിഞ്ഞ 29നാണ് മങ്കട കുരങ്ങൻ ചോലയിൽ വച്ച് ദളിത്് വിദ്യാർഥി മർദനത്തിനിരയായത്. മങ്കട ഗ്രാമപഞ്ചായത്ത് മെംബർ കൊണ്ടപ്പുറത്ത് അനിൽകുമാറിന്റെ മകൻ യദുകൃഷ്ണൻ (20) നാണ് പരിക്കേറ്റത്. കഴിഞ്ഞ രണ്ടു ദിവസമായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യദുകൃഷ്ണനെ വ്യാഴാഴ്ചയാണ്് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.
മങ്കടയിൽ വിദ്യാർഥിയെ മർദിച്ച സംഭവം: പ്രതിഷേധം ശക്തം
12:01 AM Nov 03, 2018 | Deepika.com