നിലന്പൂർ: നിലന്പൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധ വികസന പ്രവൃത്തികൾ അട്ടിമറിക്കുന്നതായി ആക്ഷേപം. പല പദ്ധതികളും ബ്ലോക്ക് പഞ്ചായത്ത് നിർദേശിച്ചതു പോലെയല്ല നടക്കുന്നതെന്നും ആക്ഷേപമുണ്ട്. ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവൃത്തികൾക്ക് ബ്ലോക്ക് പഞ്ചായത്ത് എൻജിനിയർ വിഭാഗം തന്നെ അടങ്കൽ തയാറാക്കണമെന്ന ചട്ടം നിലനിൽക്കെ പല പദ്ധതികളുടെയും അടങ്കൽ തയാറാക്കുന്നത് പ്രവൃത്തി നടക്കുന്ന പഞ്ചായത്തുകളിലെ എൻജിനിയർമാരാണ്. പല പദ്ധതികളും അടങ്കലിനു കടകവിരുദ്ധമായാണ് നടക്കുന്നത്.
പോത്തുകല്ല് തണ്ടൻകല്ല് ആദിവാസി കോളനിയിലെ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് ബ്ലോക്ക് ഓവർസിയറെ പ്രസിഡന്റ് സസ്പെൻഡ് ചെയ്യുന്നിടത്തേക്ക് വരെ കാര്യങ്ങളെത്തി. നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് ഈ വർഷം നടപ്പാക്കാനുദേശിച്ച് ഡിപിസിയുടെ അനുമതി നേടിയ 67 പദ്ധതികളിൽ 15 എണ്ണം ഇപ്പോൾ നടപ്പാക്കാനാവില്ലെന്ന നിലപാടിലാണ് എൻജിനീയറിംഗ് വിഭാഗം. ഈ പദ്ധതികൾ മുഴുവനും ഇതേ എൻജിനീയറിംഗ് വിഭാഗം തന്നെയാണ് അടങ്കൽ തയാറാക്കിയത്.
പോത്തുകല്ല് തണ്ടൻകല്ല് കോളനിയിലെ കുടിവെള്ള പദ്ധതിക്ക് അഞ്ചുലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചത്. നിലിവിലുള്ള കിണറിന്റെ മുകൾ ഭാഗം അടച്ചുവച്ചുള്ള സ്ലാബ് നീക്കം ചെയ്ത് മോട്ടോർ സ്ഥാപിച്ച് പൈപ്പ് വഴി വെള്ളം ടാങ്കിലെത്തിച്ച് ഓരോ വീട്ടുകാർക്കും മുന്നിലെത്തിക്കണം. 29 വീടുകളാണ് കോളനിയിലുള്ളത്. ഒരു കണക്ഷൻ അങ്കണവാടിക്കും ഒന്ന് ബാലവാടിക്കും വേണം. മൊത്തം 31. എന്നാൽ 15 വീടുകൾക്കുള്ള അടങ്കലാണ് എൻജിനീയറിംഗ് വിഭാഗം ഉണ്ടാക്കിയത്.
കിണർ മൂടിയിട്ടുള്ള സ്ലാബ് നീക്കം ചെയ്തിട്ടില്ല. 5000 ലിറ്ററിന്റെ ടാങ്ക് ഉയരത്തിൽ വയ്ക്കാൻ കെട്ടിയ കോണ്ക്രീറ്റ് തറക്ക് ഒറ്റദിവസം കൊണ്ട് നാലു വശങ്ങളിലും പൊട്ടലുണ്ടായി. ഒരു ദിവസം മാത്രമാണ് ടാങ്കിൽ വെള്ളം നിറച്ചത്. ഇനിയും വെള്ളം നിറച്ചാൽ തറപൊട്ടി ടാങ്ക് തകരും. തറക്ക് ബീമും കോണ്ക്രീറ്റ് ബെൽറ്റുമുണ്ടെന്നു പറയുന്നു. അഞ്ചുമാസം മുന്പു പ്രവൃത്തി തീർത്തു അളവെടുത്തതാണ്. എന്നാൽ ബിൽ എഴുതിയിട്ടില്ല. അടങ്കൽ പ്രകാരം പ്രവൃത്തി പൂർത്തിയാക്കാതെ തുക നൽകില്ലെന്ന നിലപാടിലാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്.
ചുങ്കത്തറ പഞ്ചായത്തിലെ ബൈപാസ് റോഡരികിൽ 50 മീറ്റർ ദൈർഘ്യത്തിൽ നിർമിച്ച അഴുക്കുചാലിനു അഞ്ചു ലക്ഷം രൂപയാണ് അടങ്കൽ തയാറാക്കിയത്. ഈ അഴുക്കുചാലിൽ വെള്ളം കെട്ടി നിൽക്കുന്നതിനാൽ നാട്ടുകാർ ബഹളമുണ്ടാക്കിയിരുന്നു. റോഡരികിൽ പഞ്ചായത്ത് നിർമിച്ച അഴുക്കുചാലുമായി ബന്ധിപ്പിക്കേണ്ടതിനു പകരം എവിടെയും തൊടാതെയാണ് ചാൽ നിർമിച്ചത്. റോഡിലുണ്ടാകുന്ന മാലിന്യങ്ങൾ ചാലിലേക്കൊഴുക്കി കളയാനാണ് പദ്ധതി. ഉയർന്ന സ്ഥലത്തു നിന്നു താഴ്ന്നസ്ഥലത്തേക്കു വെള്ളം ഒഴുക്കാനാവശ്യമായ ചാൽ നിർമിക്കുന്നതിന് പകരം ഉയർന്ന സ്ഥലത്ത് തന്നെ നിർമിച്ചു അവസാനിപ്പിക്കുകയാണ് ചെയ്തത്. കരാറുകാരൻ മുഴുവൻ തുകയും വാങ്ങിയെടുക്കുകയും ചെയ്തു.
നിലന്പൂരിലെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നതായി ആക്ഷേപം
12:01 AM Nov 03, 2018 | Deepika.com