പത്തനംതിട്ട: കെ.കെ. നായർ ജില്ലാ സ്റ്റേഡിയത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ടു നഗരസഭയ്ക്കുള്ള ആശങ്ക ദുരീകരിക്കുന്നതിലേക്ക് മന്ത്രിതലത്തിൽ ചർച്ച നടത്താമെന്ന് വീണാ ജോർജ് എംഎൽഎ. നഗരസഭയ്ക്കുള്ള ആശങ്കകൾ പരിഹരിച്ച് പുതിയ ധാരണാപത്രം തയാറാക്കുമെങ്കിൽ ഒപ്പിടുന്നതിൽ എതിർപ്പില്ലെന്ന് ചെയർപേഴ്സണ്‍ ഗീതാ സുരേഷ്.
സ്റ്റേഡിയം വികസനം സംബന്ധിച്ചു പത്തനംതിട്ട പ്രസ്ക്ലബ് സംഘടിപ്പിച്ച സംവാദം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു ഇരുവരും. കെ.കെ. നായർ ജില്ലാ സ്റ്റേഡിയം എന്ന പേരിൽ തന്നെയാകും അറിയപ്പെടുകയെന്നും ധാരണാപത്രത്തിൽ പറഞ്ഞിരിക്കുന്ന ബ്ലസൻ ജോർജ് എന്ന പേര് ഇൻഡോർ സ്റ്റേഡിയത്തിനായിരിക്കുമെന്നും എംഎൽഎ ഉറപ്പു നൽകി.
കെ.കെ. നായരുടെ പേരിൽ തന്നെയാകണം സ്റ്റേഡിയമെന്നതു തന്റെ കൂടി നിലപാടാണെന്നും അല്ലാത്തപക്ഷം ധാരണാപത്രം ഒപ്പുവയ്ക്കേണ്ടെന്നും എംഎൽഎ പറഞ്ഞു. നഗരസഭ ഉന്നയിച്ചിട്ടുള്ള ആശങ്കകളിൽ ഇതിനോടകം നിരവധി ചർച്ചകളും നിർദേശങ്ങൾ സമർപ്പിക്കലും നടന്നു. ഇപ്പോഴും ധാരണാപത്രത്തിലെ ചില വ്യവസ്ഥകളോടു യോജിക്കാൻ നഗരസഭയ്ക്കു കഴിയാത്ത സാഹചര്യത്തിൽ കായികമന്ത്രി ഇടപെട്ടു പ്രത്യേക യോഗം വിളിച്ചു തീരുമാനമെടുക്കട്ടേയെന്നും വീണാ ജോർജ് പറഞ്ഞു.
ആശങ്കകൾ പങ്കുവച്ച് ചെയർപേഴ്സൺ
ധാരണാപത്രം എത്രകാലത്തേക്കുള്ളതാണെന്നോ സ്റ്റേഡിയം കൈമാറ്റണമാണോയെന്നു വ്യക്തമല്ല. കിഫ്ബി മുഖേനയുള്ള വായ്പയാണോ 50 കോടി രൂപ എന്നതു വ്യക്തമല്ല. സ്റ്റേഡിയത്തിൻമേൽ നഗരസഭയ്ക്കുള്ള അധികാരം നഷ്ടപ്പെടുന്ന വ്യവസ്ഥകൾ ധാരണാപത്രത്തിലുണ്ട്. ഇതംഗീകരിക്കില്ല.
ധാരണാപത്രം ഒപ്പുവച്ചുകഴിഞ്ഞാൽ സ്പോർട്്സ് അഥോറിറ്റി, സ്പോർട്സ് കൗണ്‍സിൽ പ്രതിനിധികൾ ഉൾപ്പെടെയുള്ള ജോയിന്റ് മാനേജ്മെന്റ് കമ്മിറ്റിക്കായിരിക്കും സ്റ്റേഡിയത്തിന്റെ നിയന്ത്രണം. 12 അംഗ കമ്മിറ്റിയിൽ നഗരസഭ ചെയർപേഴ്സണ്‍ മാത്രമായിരിക്കും നഗരസഭയെ പ്രതിനിധീകരിച്ചുണ്ടാകുക. ഇതംഗീകരിക്കാനാകില്ല.
സ്റ്റേഡിയം നിർമാണത്തിനു വസ്തു ഏറ്റെടുത്തതിലുൾപ്പെടെ വൻ ബാധ്യത നേരിടുന്ന നഗരസഭയ്ക്ക് സ്റ്റേഡിയത്തിൻമേലുള്ള നിയന്ത്രണാധികാരം നഷ്ടപ്പെടുത്താൻ ആകില്ല. നഗരസഭയുടെ കായികവിഭാഗം സ്ഥിരം സമിതി അധ്യക്ഷയോ വാർഡ് കൗണ്‍സിലറോ നിർബന്ധമായും സ്റ്റേഡിയം മാനേജ്മെന്റ് കമ്മിറ്റിയിലുണ്ടാകണമെന്നതാണ് പ്രധാന ആവശ്യം. നിലവിലെ ധാരണാപത്രത്തിലെ വ്യവസ്ഥകൾ അതേപടി അംഗീകരിക്കാൻ നഗരസഭ തയാറല്ല. ഇതു കൗണ്‍സിൽ യോഗം വ്യക്തമാക്കിയതാണ്.
ധാരണാപത്രത്തിലെ ഈ വ്യവസ്ഥകളിൽ മാറ്റംവരുത്തി പുതിയതു നൽകിയാൽ ഒപ്പുവയ്ക്കുന്നതിന് നഗരസഭയ്ക്ക് എതിർപ്പില്ലെന്നും ഗീതാ സുരേഷ് പറഞ്ഞു. മറ്റു പല പദ്ധതികളെയും പോലെ എംഎൽഎ ഇപ്പോൾ നടത്തുന്നത് പ്രഖ്യാപനം മാത്രമാണോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു. കിഫ്ബി മുഖേന പദ്ധതി ഫണ്ട് അനുവദിച്ചു നഗരസഭയ്ക്കു കത്തു ലഭിച്ചിട്ടില്ല.
നേരത്തെ ബസ് സ്റ്റാൻഡ് വികസനം, മാർക്കറ്റ് നവീകരണം, കുന്പഴ മാർക്കറ്റ് എന്നിവയ്ക്കു ഫണ്ട് വകയിരുത്തിയ ചരിത്രമുണ്ടെന്ന് ചെയർപേഴ്സണ്‍ കുറ്റപ്പെടുത്തി.
രക്ഷാധികാരി സ്ഥാനവും വേണ്ടെന്ന് എംഎൽഎ
നഗരസഭയും സ്പോർട്സ് അഥോറിറ്റിയുമാണ് ധാരണാപത്രം ഒപ്പുവയ്ക്കുന്നത്. ഇതിൽ എംഎൽഎ കക്ഷിയല്ല. സ്റ്റേഡിയം മാനേജിംഗ് കമ്മിറ്റിയിലെ രക്ഷാധികാരി സ്ഥാനം തന്നെ ഒഴിയാൻ താൻ തയാറാണ്.
സംസ്ഥാന സർക്കാർ പ്രത്യേക ഉത്തരവിലൂടെയാണ് സ്പോർട്സ് യുവജനക്ഷേമ മന്ത്രാലയം മുഖേന സംസ്ഥാനത്തു നടപ്പാക്കുന്ന സ്റ്റേഡിയം വികസനത്തിനുവേണ്ടി ധാരണാപത്രങ്ങൾ തയാറാക്കിയത്. ഇതേ ധാരണാപത്രം ചെങ്ങന്നൂർ നഗരസഭ അടക്കം ഒപ്പുവച്ചു. നഗരസഭയുടെ ഭൂമി കൈമാറ്റം വരുത്തുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല. കിഫ്ബിയിൽ നിന്നുള്ള പണം വായ്പയാണെങ്കിൽ അതു നേരത്തെതന്നെ പറയുമായിരുന്നു.
സ്റ്റേഡിയം മാനേജിംഗ് കമ്മിറ്റിയുടെമേൽ നഗരസഭയ്ക്കു കൂടുതൽ നിയന്ത്രണം വേണമെങ്കിൽ ഉപചട്ടങ്ങൾ രൂപീകരിച്ച് ഇതിനുള്ള വ്യവസ്ഥകളുണ്ടാക്കാവുന്നതാണ്. അപക്സ് ബോഡിയുടെ അവകാശങ്ങൾ നഗരസഭ കമ്മിറ്റിക്കും തീരുമാനിച്ചു നൽകാനുമാകും. കായിക ആവശ്യങ്ങൾക്കു മാത്രമേ സ്റ്റേഡിയം ഉപയോഗിക്കാനാകു. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയമാണ് പണിയുന്നത്. ഇതിലൂടെ അന്താരാഷ്ട്ര, ദേശീയ കായികമത്സരങ്ങൾക്കുവരെ പത്തനംതിട്ട വേദിയാകും.
നിലവിൽ പുഷ്പമേളയ്ക്കും മറ്റ് ആഘോഷപരിപാടികൾക്കും പൊതുയോഗങ്ങൾക്കും സ്റ്റേഡിയം വിട്ടുനൽകുന്നതിലൂടെ ലഭിക്കുന്ന തുകയേക്കാൾ അധിക വരുമാനം ലഭിക്കുമെന്നും എംഎൽഎ ചൂണ്ടിക്കാട്ടി.
പത്തനംതിട്ട ബസ് സ്റ്റാൻഡ് നിർമാണവുമായി ബന്ധപ്പെട്ട് അപാകത ശ്രദ്ധയിൽപെട്ടതിനാലാണ് ഫണ്ട് അനുവദിക്കാൻ തടസമായതെന്ന് വീണാ ജോർജ് പറഞ്ഞു. സ്റ്റാൻഡ് നിർമാണവുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണികൾക്ക് എംഎൽഎ ഫണ്ട് നൽകാനാകില്ല. മാർക്കറ്റ് നവീകരണ പദ്ധതിക്ക് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും എംഎൽഎ ചൂണ്ടിക്കാട്ടി.
സ്റ്റേഡിയം വികസനം ധാരണാപത്രം മന്ത്രിതല ചർച്ച പരിഗണനയിൽ; ധാരണപത്രം പുതുക്കിയാൽ ഒപ്പുവയ്ക്കാമെന്ന് ചെയർപേഴ്സണ്‍
10:14 PM Nov 02, 2018 | Deepika.com