തേഞ്ഞിപ്പലം: ചേളാരിയിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പാചകവാത ബോട്ട്ലിംഗ് പ്ലാന്റുമായി ബന്ധപ്പെട്ടു (ഐഒസി) അധികൃതർ പഞ്ചായത്ത് ലൈസൻസിനുള്ള രേഖകൾ സമർപ്പിച്ചെങ്കിലും പ്ലാന്റിലെ നിർമാണ പ്രവൃത്തിക്കു മുൻകൂട്ടിയുള്ള അനുമതി വാങ്ങിയിട്ടില്ലെന്ന കാര്യത്തിൽ അവ്യക്തതയെന്ന് ആരോപണം. ഐഒസി പ്ലാന്റിനുള്ളിൽ പല നിർമാണ പ്രവൃത്തികളും ഇതിനകം നടത്തിയിട്ടുണ്ട്. എന്നാൽ ഇതിനൊന്നും പഞ്ചായത്തിൽ നിന്നു മുൻകൂട്ടി പെർമിറ്റ് നേടിയിട്ടില്ലെന്നാണ് ആരോപണം.
മതിയായ രേഖകൾ നൽകാത്തതിനെ തുടർന്നു പഞ്ചായത്ത് ഉപസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ചേർന്ന ഭരണ സമിതി ഐഒസിയുടെ ലൈസൻസ് റദ്ദ് ചെയ്യാൻ തീരുമാനിച്ചിരുന്നു. എന്നാൽ പഞ്ചായത്ത് ഉപസമിതി ഐഒസിയിൽ നേരത്തെ പരിശോധനടത്തിയിരുന്നു. ഇതിനെ തുടർന്ന് ബന്ധപ്പെട്ട രേഖകൾ നിശ്ചിത സമയത്തിനകം ഹാജരാക്കാൻ ഐഒസിയോടു നിർദേശിച്ചിരുന്നു. ലൈസൻസിനു ആവശ്യമായ രേഖകൾ നിശ്ചിത സമയ പരിധി കഴിഞ്ഞിട്ടും ഐഒസി മതിയായ രേഖകൾ ഹാജരാക്കാത്തതിനെ തുടർന്നാണ് ലൈസൻസ് റദ്ദു ചെയ്തത്. അതേസമയം ലൈൻസൻസ് റദ്ദാക്കിയെന്നു പത്ര റിപ്പോർട്ട് കണ്ടയുടൻ തൊട്ടടുത്ത ദിവസം പഞ്ചായത്തിൽ രേഖകൾ നൽകുകകയായിരുന്നുവെങ്കിലും നിർമാണ പ്രവൃത്തി അനുമതി മുൻകൂട്ടി ഐഒസി വാങ്ങിയിട്ടില്ലെന്നാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കിയത്. ഇതിനാൽ പഞ്ചായത്ത് ലൈസൻസിനുള്ള രേഖകൾ നൽകിയാലും നിർമാണ അനുമതി കീറാമുട്ടിയായി തുടരും.
കേരള ബിൽഡിംഗ്റൂൾ പ്രകാരം പഞ്ചായത്തികനകത്ത് ഏതുതരം നിർമാണ പ്രവൃത്തിക്കും മുൻകൂട്ടി അനുമതി വാങ്ങണമെന്ന നിയമമാണ് ഐഒസി ലംഘിച്ചതെന്നു ആക്ഷേപമുയർന്നു. വൻകിട കോർപ്പറേറ്റുകൾക്കു ഒരു നിയമവും സാധാരണക്കാരനു മറ്റൊരു നിയമമാണോയെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. രേഖകളും ഉപസമിതി പരിശോധിച്ച് റിപ്പോർട്ട് നൽകുമെന്നും നിയമാനുസൃതമാണോയെന്നു പരിശോധിച്ചു യുക്തമായ തീരുമാനം എടുക്കുമെന്നും പഞ്ചായത്ത് ഭരണസമിതിയംഗവും ഉപസമിതി അംഗങ്ങളുമായ സവാദ് കള്ളിയിലും എ.പി അബ്ദുൾസലീമും പറഞ്ഞു.
നിർമാണ അനുമതിയിൽ അവ്യക്തതയെന്നു ആരോപണം; ഐഒസി ലൈസൻസിനുള്ള രേഖകൾ ഹാജരാക്കി
12:02 AM Nov 01, 2018 | Deepika.com