ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളെയും നാല് നഗരസഭകളെയും പ്രളയം പ്രത്യക്ഷമായോ പരോക്ഷമായോ ബാധിച്ചിരുന്നു. 48 പഞ്ചായത്തുകളെ പ്രളയം നേരിട്ടുതന്നെ ബാധിച്ചു. ഇതിൽ 18 ഗ്രാമപഞ്ചായത്തുകൾ അതിരൂക്ഷമായ പ്രളയത്തിനു സാക്ഷ്യംവഹിച്ചവരാണ്.
ഗ്രാമപഞ്ചായത്ത്, വില്ലേജ് കാര്യാലയങ്ങൾവരെ പ്രളയത്തിൽ നശിച്ച സ്ഥലങ്ങളുണ്ട്. വിലപിടിപ്പുള്ള രേഖകൾ ഓഫീസുകൾക്കും വ്യക്തികൾക്കും നഷ്ടമായി. പ്രളയബാധിത മേഖലകളിലെ ബാങ്കുകളും വെള്ളത്തിൽ മുങ്ങിയതോടെ അവിടെ സൂക്ഷിച്ചിരുന്ന രേഖകൾ പലതും പ്രളയമെടുത്തു.
നഷ്ടപ്പെട്ട രേഖകൾക്കും സർട്ടിഫിക്കറ്റുകൾക്കും പകരം സംവിധാനം നൽകാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. സർട്ടിഫിക്കറ്റുകൾ പലതും വേഗത്തിൽ ലഭ്യമാക്കാൻ അദാലത്തുകൾ നടത്തി. നനഞ്ഞ രേഖകൾ ഉണക്കി സൂക്ഷിക്കാനുള്ള സാങ്കേതിക സംവിധാനവുമായ ആർക്ക് വൈവ്സ് വകുപ്പും രംഗത്തുണ്ട്. പ്രളയബാധിത മേഖലകളിൽ ബാങ്കുകളുടെ പ്രവർത്തനം പുനരാരംഭിച്ചു തുടങ്ങിയിട്ടേയുള്ളൂ. റാന്നിയിലും ആറ·ുളയിലും ആറാട്ടുപുഴയിലും എടിഎമ്മുകൾ ഇനി പ്രവർത്തിച്ചു തുടങ്ങിയിട്ടില്ല.
കാർഷികമേഖല നേരിട്ട നഷ്ടത്തിൽ നിന്നു തിരികെയെത്തിയിട്ടില്ല. കർഷകർക്കുള്ള നഷ്ടപരിഹാരം നൽകിത്തുടങ്ങിയതായി കൃഷി വകുപ്പ് അവകാശപ്പെടുന്നു.
കൃഷിയിടങ്ങളിൽ അടിഞ്ഞുകൂടിയ ടണ് കണക്കിനു മണ്ണ് നീക്കം ചെയ്യുന്ന ജോലികൾ ആരംഭിച്ചിട്ടില്ല. മണ്ണ് നീക്കം ചെയ്യുകയോ ഇത് കൃഷിയിടങ്ങൾക്ക് ഉപയുക്തമാകുന്ന തരത്തിൽ വളപ്രയോഗം നടത്തുകയോ വേണമെന്ന് നിർദേശിച്ചിരുന്നു.
കൃഷിയിടങ്ങൾ ഉപയുക്തമാകാത്തതിനാൽ തുടർ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കർഷകർക്ക് ആകുന്നില്ല. കാർഷിക മേഖലയിൽ വരുമാനം നിലച്ച മട്ടാണ്. മൃഗസംരക്ഷണ മേഖലയിലും നഷ്ടങ്ങളേറെയുണ്ടായി.
കന്നുകാലികൾ നഷ്ടപ്പെട്ടതിലൂടെ കർഷകർ ദുരിതത്തിലായി. വരുമാനം നിലച്ച കർഷകർ പലരും ജീവിതമാർഗമില്ലാതെ വലയുകയാണ്. 10,000 രൂപയുടെ താത്കാലികാശ്വാസം മാത്രമാണ് സർക്കാരിൽ നിന്ന് പ്രളയബാധിതർക്കു ലഭിച്ചത്.
ഇടത്തരക്കാരുടെയും കർഷകരുടെയും ദുരിതമാണ് പ്രളയബാധിത മേഖല നേരിടുന്നത്. വ്യാപാരികൾക്കും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. കടകൾ പൂർണമായും വെള്ളം കയറി സാധനങ്ങൾ നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരമോ ബാങ്ക് വായ്പയോ ഇൻഷ്വറൻസ് സഹായമോ കൃത്യമായി ലഭിച്ചിട്ടില്ല.
പ്രളയമേഖലയിൽ പുനർനിർമാണം എവിടെയുമെത്തിയില്ല
10:23 PM Oct 31, 2018 | Deepika.com