പത്തനംതിട്ട: പത്തനംതിട്ട ജില്ലയുടെ 36-ാം പിറന്നാളാണ് ഇന്ന്. കേരളത്തിലെ 13-ാമത്തെ ജില്ലയായി 1982 നവംബർ ഒന്നിന് പത്തനംതിട്ട പിറവിയെടുക്കുകയായിരുന്നു. സഹ്യപർവതനിരകളുടെ ഭാഗമായ ശബരിമല വനമേഖലയിൽ നിന്നു തുടങ്ങി കുട്ടനാടിന്റെ അതിർത്തിവരെ ചെന്നെത്തുന്ന ജില്ലയുടെ ഭൂവിസ്തൃതി ഏറെയും വനമേഖലയാണെങ്കിലും ശാന്തസുന്ദരമായ പ്രകൃതിയായിരുന്നു പ്രത്യേകത. എന്നാൽ കാലാവസ്ഥ വ്യതിയാനത്തിലുണ്ടായ മാറ്റത്തിലൂടെ കേരളത്തിൽ ഇന്നു പ്രളയത്തിന്റെ രൂക്ഷത ഏറ്റവുമധികം അനുഭവിച്ച ജില്ലകളിലൊന്നായി പത്തനംതിട്ട ചരിത്രത്തിൽ ഇടംനേടുകയാണ്.
ജില്ലയുടെ പ്രളയ നഷ്ടം 1500 കോടി കവിയുമെന്നാണ് കണക്കുകൾ നൽകുന്ന സചന.പ്രളയത്തിന്റെ കെടുതികളുടെയും വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തവണ ജില്ലയുടെ പിറവി ആഘോഷിക്കുന്നത്.
ശബരിമല യുവതീ പ്രവേശന വിവാദങ്ങളും പത്തനംതിട്ടയുടെ മനസിനെ അശാന്തിയുടെ നിഴലിലാഴ്്ത്തിയിരിക്കുന്നു.അടുത്തൊരു തീർഥാടനകാലം പടിവാതിൽക്കലെത്തി ഒഴിയാത്ത വിവാദം ശബരിമലയിലെ മുന്നൊരുക്കങ്ങളെയും സാരമായി ബാധിച്ചു. പ്രളയവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവർത്തനങ്ങളും സ്തംഭിച്ചു.
കഴിഞ്ഞ ഓഗസ്റ്റ് 14 മുതലുണ്ടായ മഹാപ്രളയം ജില്ലയെ ഏറെ തളർത്തിയിരുന്നു. പുനർനിർമാണത്തിനു വേണ്ടിവരുന്ന കോടികൾ സമാഹരിക്കാൻ പ്രാദേശികമായ മുന്നേറ്റങ്ങളും അത്ര സജീവമല്ല. പ്രവാസിനിക്ഷേപത്തിന്റെ പെരുപ്പത്തിൽ അഭിമാനി്ച്ചിരുന്ന പത്തനംതിട്ടക്കാർ ഇന്നിപ്പോൾ നഷ്ടത്തിന്റെ കണക്കുകൾ കൂട്ടിവയ്ക്കുന്നു.
വായ്പ, നിക്ഷേപ അനുപാതം കുറവ് പ്രളയകാലത്തും നിലനിൽക്കുന്ന. ബാങ്കുകളിലെ നിക്ഷേപത്തിനു കോട്ടമുണ്ടായിട്ടില്ലെങ്കിലും ഇതു ചെലവഴിക്കാൻ വ്യക്തമായ പദ്ധതികൾ തയാറായിട്ടില്ല. തന്നെയുമല്ല വായ്പകൾ നൽകുന്നതിൽ ബാങ്കുകളുടെ സമീപനവും പഴയതുതന്നെ.പ്രളയം തകർത്തെറിഞ്ഞവയുടെ കൂട്ടത്തിൽ വീടുകളും കെട്ടിടങ്ങളും റോഡുകളും കൃഷിയിടങ്ങളുമെല്ലാം ഉൾപ്പെടുന്നു.
പലതും ചരിത്രത്തിന്റെ ഭാഗമായി. പന്പാ നദീതീരം തന്നെ മാറിമറിഞ്ഞു. സാംസാകാരിക കേന്ദ്രങ്ങളും തീർഥാടനകേന്ദ്രങ്ങളും പ്രളയത്തിനടയിലായി. വൈദ്യുതി ഉത്പാദനനിലയങ്ങളും ജലസേചനപദ്ധതികളും തകർന്നു. അപ്രതീക്ഷിതമായ പ്രളയം വരുത്തിവച്ച നഷ്ടത്തിന്റെ പുനർസൃഷ്ടിക്കു വേണ്ടിവരുന്നത് കാലങ്ങളാണ്.
ലക്ഷകണക്കിനു തീർഥാടകരെ സ്വീകരിക്കേണ്ട ചുമതല കൂടി ജില്ലയ്ക്കു വന്നുചേരുകയാണ്. ഇതിനിടെയിലാണ ്വിവാദങ്ങൾ ഒന്നൊന്നായി തളർത്തിയത്.പ്രളയത്തിന്റെ കെടുതിയിലായവർക്ക് സഹായങ്ങളും കൈത്താങ്ങും എത്തിക്കേണ്ട സമയത്താണ് ജില്ലാ ഭരണകൂടത്തിനും ശബരിമലയിലെ സമാധാനം നിലനിർത്തേണ്ട ബാധ്യത കൂടി വന്നുചേർന്നത്. 13നു സുപ്രീംകോടതിയിൽ നിന്നുണ്ടാകുന്ന തീരുമാനത്തിനു വേണ്ടി കാത്തിരിക്കുകയാണ് എല്ലാവരും.
വിവാദങ്ങളും പ്രളയവും തളർത്തിയതോടെ തദ്ദേശസ്ഥാപനങ്ങളിലെ പദ്ധതി നിർവഹണം അടക്കമുള്ള പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. ജില്ലയുടെ പുരോഗതി ലക്ഷ്യമിട്ട് തുടങ്ങിവച്ച പല പദ്ധതികളും പാതിവഴിയിലാണ്. കെഎസ്ടിപി റോഡുവികസനം, എരുമേലി വിമാനത്താവളം, ശബരി റെയിൽപാത, ടൂറിസം വികസന പദ്ധതികൾ തുടങ്ങിയവയൊക്കെ ചർച്ചകളിൽ നിന്നുപോലും മാഞ്ഞ പ്രതീതി. നിർമാണത്തിലിരിക്കുന്ന കോന്നി മെഡിക്കൽ കോളജിന്റെ പൂർത്തീകരണത്തിനും സർക്കാരിന്റെ ശ്രദ്ധ ഉണ്ടാകുന്നില്ല.
പത്തനംതിട്ട ജില്ലാ സ്റ്റേഡിയം പുനർനിർമാണം അടക്കമുള്ള പദ്ധതികളും വിവാദത്തിലേക്കു വലിച്ചിഴയ്ക്കപ്പെട്ടു. ഇലന്തൂരിലെ സർക്കാർ കോളജ് കെട്ടിടം, കേന്ദ്രസർവകലാശാല കാന്പസ് നിർമാണം തുടങ്ങിയവയൊക്കെ ഏതുകാലത്ത് പൂർത്തീകരിക്കുമെന്നും നിശ്ചയമില്ല. കോഴഞ്ചേരിയിലെ പുതിയ പാലം അടക്കം കിഫ്ബി അംഗീകരിച്ച പദ്ധതികളും പ്രളയകാല പുനർനിർമാണ പദ്ധതികളിൽ കുടുങ്ങുമോയെന്ന ആശങ്കയിലാണ് പൊതുസമൂഹം.
ഇന്ന് ജില്ലയുടെ 36-ാം പിറന്നാൾ : പുനർനിർമാണം കാത്ത് പത്തനംതിട്ട
10:23 PM Oct 31, 2018 | Deepika.com