മലപ്പുറം: ജില്ലയിലെ സബ്ട്രഷറികളിൽ സാന്പത്തിക തിരിമറി കണ്ടെത്തിയതിനെ തുടർന്നു മലപ്പുറം ജില്ലാ ട്രഷറി ഓഫീസറെ സസ്പെൻഡ് ചെയ്തു.
പൊന്നാനി, ചങ്ങരംകുളം സബ് ട്രഷറികളിലുണ്ടായ സാന്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടാണ് ജില്ലാ ട്രഷറി ഓഫീസർ എ. സലീലിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഇന്നലെ രാവിലെ ധനകാര്യവകുപ്പ് അഡീഷണൽ സെക്രട്ടറി എസ്.ഡി ഫെറോൾഡ് സേവ്യറാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. പകരം ചുമതല അസിസ്റ്റന്റ് ജില്ലാ ട്രഷറി ഓഫീസർ പ്രസാദ് മാത്യുവിനു കൈമാറി.
ക്രമക്കേടുമായി ബന്ധപ്പെട്ട് നേരത്തെ സബ്ട്രഷറി ഓഫീസർ ഉൾപ്പെടെ ആറു പേരെ ധനകാര്യ വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു.
ചങ്ങരംകുളം സബ് ട്രഷറി ഓഫീസർ സന്ധ്യ പി. നായർ, സെലക്ഷൻ ഗ്രേഡ് അക്കൗണ്ടന്റ് പി.കെ മൻസൂർഅലി, ജൂണിയർ അക്കൗണ്ടന്റ് കെ. സന്തോഷ്, പൊന്നാനി സബ് ട്രഷറിയിലെ സൂപ്രണ്ട് അനിൽകുമാർ, സെക്ഷൻ ക്ലാർക്ക് ശ്രീജിത്ത്, പി. ഹേമലത എന്നിവരാണ് സസ്പെൻഷനിലുള്ളത്. ചങ്ങരംകുളം ട്രഷറിയിൽ ആദായ നികുതി ഈടാക്കുന്നതിനു തുക രേഖപ്പെടുത്താത്ത ചെക്ക് ഇടപാടുകാരനിൽ നിന്ന് വാങ്ങി അവയിൽ അനധികൃതമായി തുക രേഖപ്പെടുത്തി പലഘട്ടങ്ങളിലായി 65,256 രൂപ സന്തോഷും ഭാര്യയും സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു.
ഈ ചെക്കുകൾ പാസാക്കി നൽകിയത് സന്ധ്യയും മൻസൂർ അലിയുമാണെന്നു കണ്ടെത്തിയിരുന്നു. നേരത്തെ സന്തോഷ് ജോലി ചെയ്തിരുന്ന പൊന്നാനി സബ്ട്രഷറിയിലെ സ്ഥിര നിക്ഷപ സർട്ടിഫിക്കറ്റ് പുസ്തകത്തിന്റെ ഏതാനും പേജുകൾ ചങ്ങരകുളം സബ്ട്രഷറി വഴി ദുരുപയോഗം ചെയ്തതായും കണ്ടെത്തിയിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പെൻഷൻകാർ ചെക്ക് വഴി നൽകിയ സംഭാവനയും സ്വകാര്യ അക്കൗണ്ടിലേക്കു മാറ്റിയ വിവരം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കൂടുതൽ പരാതികൾ വരുന്നുണ്ട്.
എൻജിഒ യൂണിയൻ ഏരിയ കമ്മിറ്റി അംഗമായ സന്തോഷിനെ തട്ടിപ്പു പുറത്തായതിനെത്തുടർന്ന് സംഘടന പുറത്താക്കിയിരുന്നു.
സന്തോഷിനെതിരെ ചങ്ങരംകുളം, പൊന്നാനി പോലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2016 മാർച്ചിൽ പൊന്നാനി സബ് ട്രഷറിയിൽ നിന്ന് 1.5 ലക്ഷം രൂപ കാണാതായ സംഭവത്തിലും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
സാന്പത്തിക തിരിമറി: മലപ്പുറം ജില്ലാ ട്രഷറി ഓഫീസർക്ക് സസ്പെൻഷൻ
01:29 AM Oct 31, 2018 | Deepika.com