പത്തനംതിട്ട: പ്രളയാനന്തരമുള്ള നവകേരള നിര്‍മിതിക്ക് നവീനവും ചലനാത്മകവുമായ ആശയങ്ങള്‍ പകര്‍ന്ന് നല്കി ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്കീം വിദ്യാര്‍ഥികള്‍ ജില്ലാ കളക്ടര്‍ പി.ബി.നൂഹുമായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സംവാദം ശ്രദ്ധേയമായി. ഗാന്ധിജയന്തി വാരാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ചാണ് ജില്ലാ ഭരണകൂടത്തിന്റെയും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ നവകേരള നിര്‍മിതിയില്‍ വിദ്യാര്‍ഥികളുടെ പങ്ക് എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിച്ചത്.
ജില്ല അതിരൂക്ഷമായ ഒരു പ്രളയക്കെടുതിയില്‍ നിന്നും കരകയറിയപ്പോള്‍ നാം കൂടുതല്‍ കരുത്തരായതായി ജില്ലാ കളക്ടര്‍ വിദ്യാര്‍ഥികളോടു പറഞ്ഞു. ജീവിതത്തിലെ പ്രതിസന്ധികളെ ധൈര്യപൂര്‍വം തരണം ചെയ്യുമ്പോഴാണ് ഓരോരുത്തരും കൂടുതല്‍ കരുത്താര്‍ജിക്കുന്നതെന്ന് കളക്ടർ പറഞ്ഞു.
അഞ്ച് ലക്ഷം ബുക്കുകള്‍ നിര്‍മിച്ച് അതിന്റെ ലാഭത്തില്‍ നിന്നും പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വീടുകള്‍ നിര്‍മിച്ച് നല്‍കുന്നതിന് കൊറ്റനാട് എസ്സിവി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ആശയം ജില്ലാ കളക്ടറും സദസും എഴുന്നേറ്റുനിന്ന് കൈയടിയോടെയാണ് സ്വീകരിച്ചത്.
പൊതുവിപണിയില്‍ 45 രൂപ വില വരുന്ന നോട്ടുബുക്കുകള്‍ സ്വന്തമായി നിര്‍മിച്ച് 40 രൂപയ്ക്ക് വിതരണം ചെയ്യുന്നതിലൂടെ ലഭിക്കുന്ന ലാഭം ഉപയോഗിച്ച് അഞ്ച് വീടുകള്‍ ആദ്യഘട്ടത്തില്‍ പ്രളയബാധിതര്‍ക്ക് നിര്‍മിച്ചു നല്‍കുന്നതിനുള്ള പദ്ധതിയുടെ ആശയമാണ് അവതരിപ്പിച്ചത്. ഇത്തരത്തില്‍ ഒരു ലക്ഷം ബുക്കുകള്‍ ആദ്യഘട്ടത്തില്‍ വില്പന നടത്തുന്നതിലൂടെ 20 ലക്ഷം രൂപ ലാഭം പ്രതീക്ഷിക്കുന്നു. ഇതുപയോഗിച്ച് നാല് ലക്ഷം രൂപ ചെലവ് വരുന്ന അഞ്ച് വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതിനാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്. ഒരു ലക്ഷം ബുക്കുകളുടെ കവര്‍ പേജുകള്‍ പ്രിന്റ് ചെയ്യുന്നതിനുള്ള ഓര്‍ഡര്‍ വിദ്യാര്‍ഥികള്‍ നല്‍കിക്കഴിഞ്ഞു. ബുക്കിന്റെ ഒരു മാതൃകയും ജില്ലാ കളക്ടര്‍ക്ക് നല്‍കുകയും ഇതിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു.
നവകേരള നിര്‍മിതിക്ക് ഈ സംവാദത്തില്‍ ലഭിച്ച ഏറ്റവും മികച്ച ആശയമെന്ന നിലയില്‍ ഇത് സംസ്ഥാനതലത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിന് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ജില്ലയില്‍ 853 പേര്‍ക്ക് പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇത്തരക്കാരുടെ പുനരധിവാസമാണ് ഏറ്റവും അത്യാവശ്യമെന്നതിനാല് ഇത്തരം ഒരു ആശയവുമായി മുന്നോട്ടുവന്ന കൊറ്റനാട് എസ്സിവി എച്ച്എസ്എസിലെ എന്‍എസ്എസ് യൂണിറ്റിനെ ജില്ലാ കളക്ടര്‍ പ്രത്യേകം അഭിനന്ദിക്കുകയും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.
പന്തളം എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നാഷണല്‍ സര്‍വീസ് സ്കീം വിദ്യാര്‍ഥികള്‍ പന്തളം നഗരസഭയുടെ പരിധിയില്‍ പ്രളയക്കെടുതി നേരിട്ട 1000 വീടുകളിലെ കിണറുകളിലെ കുടിവെള്ളത്തിന്റെ ശുദ്ധത പരിശോധിക്കുന്നതിനായി അടുത്ത ദിവസങ്ങളില്‍ നടത്തുന്ന വിപുലമായ പരിപാടി ഏറെ ശ്രദ്ധേയമായ ഒന്നാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
പ്രളയബാധിതര്‍ക്ക് കൈത്താങ്ങാകുവാന്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ നാഷണല്‍ സര്‍വീസ് സ്കീമിന്റെ സാമൂഹ്യപ്രതിബദ്ധതുടെ പ്രതിഫലനമാണെന്നും കളക്ടര്‍ പറഞ്ഞു. ജില്ലയിലെ 12 ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ നിന്നുള്ള നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റുകളിലെ വിദ്യാര്‍ഥികള്‍ നൂതനങ്ങളായ അനേകം ആശയങ്ങള്‍ നവകേരള നിര്‍മിതിക്കായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. മണിലാല്‍, നാഷണല്‍ സര്‍വീസ് സ്കീം ഹയര്‍ സെക്കന്‍ഡറി വിഭാഗം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബി. ബിജുകുമാര്‍, പിആര്‍ഡി അസിസ്റ്റന്റ് എഡിറ്റര്‍ പി.ആര്. സാബു, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.പി.ശ്രീഷ്, ഐടി മിഷന് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെ.വി.ഉഷാകുമാരി, വിവിധ സ്കൂളുകളിലെ അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അഞ്ചുലക്ഷം നോട്ട്ബുക്കുകളുടെ ലാഭവിഹിതത്തിലൂടെ ദുരിതബാധിതർക്കു വീടൊരുക്കാൻ വിദ്യാർഥികൾ
10:39 PM Oct 08, 2018 | Deepika.com