പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തിന്റെ ബേസ് ക്യാമ്പായ നിലയ്ക്കലില്‍ കുടിവെള്ളം ഉള്‍പ്പെടെ കൂടുതല്‍ അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തുമെന്നും 5000 വാഹനങ്ങള്‍ അധികമായി ഉള്‍ക്കൊള്ളാവുന്ന രീതിയില്‍ പാര്‍ക്കിംഗ് ഗ്രൗണ്ട് വിപുലപ്പെടുത്തുമെന്നും ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു.
നിലവില്‍ 15000 വാഹങ്ങള്‍ക്ക് ഒരേസമയം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമാണ് നിലയ്ക്കലില്‍ ഉള്ളത്. ഇവിടെ നിന്നും പമ്പയിലേക്ക് കെഎസ്ആര്‍ടിസിയുടെ 150 ബസുകള്‍ ചെയിന്‍ സര്‍വീസ് നടത്തും.
സുരക്ഷ ഉറപ്പു വരുത്തുന്നതിനായി കൂടുതല്‍ പോലീസ് സേനയെ വിന്യസിക്കും. നിലയ്ക്കലില്‍ 25 ലക്ഷം ലിറ്റര്‍ വെള്ളം അധികമായി സംഭരിക്കാനുള്ള സംവിധാനം ഒരുക്കും. നിലവില്‍ 40 ലക്ഷം ലിറ്റര്‍ വെള്ളമാണ് സംഭരിക്കുന്നത്.
സീതത്തോടിലെ പ്ലാന്റില്‍ നിന്നുമാണ് വെള്ളം എത്തിക്കുക. പ്രഷര്‍ ഫില്‍ട്രേഷന്‍, ക്ലോറിനേഷന് തുടങ്ങിയ ശുദ്ധീകരണ പ്രക്രിയകള്‍ക്ക് ശേഷമായിരിക്കും ജലം വിതരണം ചെയ്യുക. ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് ജല അഥോറിറ്റിയുടെ പ്രത്യേക ലാബുകളും സജ്ജീകരിക്കും.
നിലയ്ക്കലില്‍ തീര്‍ഥാടകരുടെ എണ്ണം വര്‍ധിക്കുമെന്നതിനാല്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും നിയമിക്കും. കൂടാതെ 500 പുതിയ ശൗചാലയങ്ങള്‍ സ്ഥാപിക്കും. നിലവില്‍ 470 ശൗചാലയങ്ങളാണ് ഉള്ളത്. പമ്പയില്‍ കൂടുതല്‍ ബയോ ടോയ്ലറ്റുകള് സ്ഥാപിക്കാനും പദ്ധതിയുണ്ട്.
ജല അഥോറിറ്റി ആർഒ പ്ലാന്റുകള്‍ സ്ഥാപിച്ച് കുടിവെള്ളം ഉറപ്പു വരുത്തും.
പമ്പയില്‍ താത്കാലിക സ്നാനഘട്ടങ്ങൾ സ്ഥാപിക്കും. മൂടിയ സ്നാനഘട്ടങ്ങളലിലെ മണ്ണ് നീക്കം ചെയ്ത് ഉപയോഗയോഗ്യമാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു. പമ്പയിലെ ആശുപത്രിക്കുള്ളിലെ മണല്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ നടന്നുവരികയാണ്.
മണല്‍ നീക്കം ചെയ്താലുടന്‍ ആശുപത്രിയുടെ പ്രവര്‍ത്തനത്തിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കുമെന്നും അധികൃതർ പറഞ്ഞു. മിഷന് ഗ്രീന്‍ ശബരിമലിയുടെ ഭാഗമായി പ്ലാസ്റ്റിക് നിര്‍മാജനത്തിനുള്ള നടപടികള്‍ ഊര്‍ജിതപ്പെടുത്തും. ശുചിത്വമിഷന്റെ നേതൃത്വത്തില്‍ തുണിസഞ്ചികള്‍ നിര്‍മിച്ച് നല്‍കാനും എന്‍എസ്എസ് വിദ്യാര്‍ഥികളെ ഉപയോഗിച്ച് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
തീര്‍ഥാടകരുടെ വാഹനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ സേഫ് സോണ്‍ പദ്ധതി നടപ്പിലാക്കും.
തീര്‍ഥാടകരെ സഹായിക്കാന്‍ പത്തനംതിട്ട, പെരുനാട്, ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ഹെല്പ് ഡസ്കുകള്‍ സ്ഥാപിക്കും.
യോഗത്തില്‍ രാജു ഏബ്രഹാം എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാ ദേവി, എഡിഎം പി.റ്റി. ഏബ്രഹാം, തിരുവല്ല സബ്കളക്ടര്‍ വിനയ് ഗോയല്‍, അടൂര്‍ ആര്‍ഡിഒ എം.എ. റഹീം, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ എസ് ശിവപ്രസാദ്, ദേവസ്വം ബോര്‍ഡ് എക്സിക്യൂട്ടീവ് ഓഫീസര്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നിലയ്ക്കലില്‍ കൂടുതല്‍ അടിസ്ഥാനസൗകര്യം ; പാര്‍ക്കിംഗ് ഗ്രൗണ്ട് വിപുലപ്പെടുത്തും
10:38 PM Oct 08, 2018 | Deepika.com