ചേർപ്പ്: പാലിശേരി വൃദ്ധജന ക്ഷേമചാരിറ്റബിൾ സൊസൈറ്റിയുടെ നവീകരിച്ച കെട്ടിടത്തിന്റെ പ്രവർത്തനോദ്ഘാടനം ജസ്റ്റിസ് കെമാൽപാഷ നിർവഹിച്ചു. അച്ഛനും അമ്മയും സംരക്ഷിക്കപ്പെടേണ്ടവരാണെന്ന സന്ദേശം നൽകാനാണ് മക്കൾ മാതാപിതാക്കളെ സംരക്ഷിക്കണമെന്ന നിയമം കൊണ്ടുവരാൻകാരണമെന്നു ജസ്റ്റീസ് കമൽപാഷ അഭിപ്രായപ്പെട്ടു.
പ്രായമായവർ വീട്ടിൽ അധികപറ്റാണെന്ന യുവജനതയുടെ ബോധമാണു വയോജനങ്ങളെ അനാഥമന്ദിരങ്ങളിൽ എത്തിക്കുന്നത്. ജീവിച്ചിരിക്കുന്പോൾ ഭക്ഷണവും മരുന്നും നൽകാത്ത മക്കളുടെ മനോഭാവം മാറ്റാൻ സമൂഹത്തിൽ ബോധവത്ക്കരണം ആവശ്യമാണ്.
വയോജനങ്ങളുടെ പതിറ്റാണ്ടുകളുടെ ജീവിതാനുഭവ സന്പത്ത് വായനശാലയിൽനിന്നും ലഭിക്കുന്നതല്ല. പക്ഷേ ജീവിതത്തിന്റെ ഒറ്റപ്പെടൽ ഒഴിവാക്കാൻ പകൽവീടുകളും അതിനോടനുബന്ധിച്ചുള്ള വായനശാലകളും സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യ സർവകലാശാല അക്കാദമിക് ഡീൻ ഡോ. വി.വി. ഉണ്ണികൃഷ്ണൻ അധ്യക്ഷനായിരുന്നു.
മണപ്പുറം ഗ്രൂപ്പ് ഓഫ് കന്പനി ചെയർമാൻ വി.പി. നന്ദകുമാർ, പി.ആർ. സുധാകരൻ, പ്രഫ. എം.ആർ. ശങ്കരനാരായണൻ, കെ. ശശിധരൻ, പി.കെ. ബാലചന്ദ്രൻ, കെ.ബി. ഷാജിലാൽ എന്നിവർ പങ്കെടുത്തു. ബെസ്റ്റ് ഏഷ്യൻ ഹെൽത്ത് കെയർ ബ്രാൻഡിനുള്ള ഇക്കണോമിക് ടൈംസിന്റെ പ്രശംസാപത്രം നേടിയ വി.എസ്. മൻസൂർ അലിയെ അനുമോദിക്കൽ, സൊസൈറ്റി സ്ഥാപക പ്രസിഡന്റ് പി.കെ. വേലായുധൻ അനുസ്മരണം, തെരഞ്ഞെടുക്കപ്പെട്ട 101 നിർധന കുടുംബങ്ങൾക്കു അരിവിതരണം എന്നിവയും ഉണ്ടായിരുന്നു. നവീകരിച്ച കെട്ടിടത്തിന് പി.കെ. വേലായുധൻ സ്മാരക മന്ദിരം എന്നാണു നാമകരണം ചെയ്തിരിക്കുന്നത്.
മക്കളുടെ മനോഭാവം മാറ്റാൻ സമൂഹത്തിൽ ബോധവത്ക്കരണം ആവശ്യം: കെമാൽപാഷ
12:51 AM Jul 09, 2018 | Deepika.com