അരിന്പൂർ: ഗ്രാമപഞ്ചായത്തിലെ തെരുവുവിളക്കുകൾക്കായി വാർഷിക പദ്ധതി തുക വകയിരുത്തിയതിൽ വീഴ്ച, പഞ്ചായത്തിലെ മിക്ക പ്രദേശങ്ങളിലും തെരുവുവിളക്കുകൾ തെളിയാൻ മഴക്കാലം കഴിയേണ്ടിവരും. ഇതിനെച്ചൊല്ലി ഗ്രാമപഞ്ചായത്ത് യോഗത്തിൽ കലഹം. പഞ്ചായത്തിന്റെ പ്രസിഡന്റിന്റെ പിടിപ്പുകേടാണെന്നാരോപിച്ച് പ്രതിപക്ഷമായ കോണ്‍ഗ്രസിലെ അംഗങ്ങളായ സി.ശില്പ, സുധ സദാനന്ദൻ എന്നിവർ ഇറങ്ങിപ്പോയി.
വർഷക്കാലം ആരംഭിച്ചതോടെ രാത്രികാലങ്ങളിൽ തെരുവുവിളക്കില്ലാത്തതുമൂലം കാൽനടയാത്രക്കാർപോലും ദുരിതത്തിലാണ്. പദ്ധതി പ്രകാരം തെരുവുവിളക്കുകൾക്കായി ഒരു വർഷം ഏഴുലക്ഷമാണ് വകയിരുത്തേണ്ടത്. എന്നാൽ വകയിരുത്തിയത് മൂന്നുലക്ഷവും.
കഴിഞ്ഞ മാർച്ച് 31നു കരാറുകാരന്റെ കാലാവധി കഴിഞ്ഞു. മൂന്നു മാസമായിട്ടും പുതിയ ടെണ്ടർ വിളിച്ചില്ല. ഇനി പദ്ധതി പരിഷ്കരിച്ച് ഏഴുലക്ഷം രൂപയാക്കി സിപിസിയുടെ അംഗീകാരം കിട്ടി ടെണ്ടർ വിളിച്ചുവരുന്പോഴേയ്ക്കും ഏകദേശം രണ്ടുമാസം കൂടി കഴിയും. അതുവരെ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ തെരുവുവിളക്കുകൾ കത്താതെ കിടക്കും.
കഴിഞ്ഞ യോഗത്തിൽ തെരുവുവിളക്ക് സംബന്ധിച്ച് അജണ്ട വെച്ചുവെങ്കിലും ഇക്കാര്യത്തിൽ തീരുമാനമായില്ല.
ആവശ്യമായ തുക വകയിരുത്തുന്നതിൽ വീഴ്ച പറ്റിയെന്നായിരുന്നു ബന്ധപ്പെട്ടവരുടെ വിശദീകരണം. കരാറുകാരനു കഴിഞ്ഞ വർഷത്തെ കുടിശികപോലും നൽകിയില്ല- പഞ്ചായത്തംഗങ്ങൾ കുറ്റപ്പെടുത്തി.
പഞ്ചായത്ത് യോഗത്തിൽ കലഹം, ഇറങ്ങിപ്പോക്ക് ഫണ്ട് വകയിരുത്തിയതിൽ വീഴ്ച
01:02 AM Jun 23, 2017 | Deepika.com