ന്യൂഡൽഹി: കെപിസിസിക്കു സ്ഥിരം പ്രസിഡന്റിനെ നിയമിക്കുന്നതിനെക്കുറിച്ചു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റുസ്ഥാനം രാജിവച്ച വി.എം. സുധീരൻ എന്നിവരുമായി കോണ്‍ഗ്രസ് ഹൈക്കമാൻഡിന്റെ നിർണായക ചർച്ച നാളെ. പിസിസി മുൻ പ്രസിഡന്റ് കെ. മുരളീധരനുമായി ഇന്നലെ വൈകുന്നേരം ഹൈക്കമാൻഡ് ചർച്ച നടത്തി. പി.സി. വിഷ്ണുനാഥ്, എം. ലിജു എന്നിവരുമായും ഡൽഹിയിൽ ഇന്നലെ ചർച്ച നടന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, താത്കാലിക കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ എന്നിവരുമായി കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയ്ക്കു പിന്നാലെയാണു മുരളീധരൻ അടക്കമുള്ളവരുമായി ഇന്നലെ ഗുരുദ്വാര രഖാബ് ഗഞ്ച് റോഡിലെ കോണ്‍ഗ്രസിന്റെ വാർ റൂമിൽ ചർച്ച നടന്നത്. കോൺഗ്രസിനെ ശക്തിപ്പെടുത്താൻ രാഹുൽ ഗാന്ധി വിളിച്ച 50 പേരുടെ പ്രത്യേക യോഗത്തിൽ സംബ ന്ധിക്കാനാണ് മുരളീധരനും വിഷ്ണുനാഥും ലിജുവും എ ത്തിയത്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി പ്രഫ. കെ.വി. തോമസ് കഴിഞ്ഞ ദിവസം പ്രത്യേകം കൂടിക്കാഴ്ച നടത്തിയിരുന്നു. നാളെ രാവിലെ 10.30നാണ് രാഹുലും ഉമ്മൻ ചാണ്ടിയുമായുള്ള ചർച്ച. അതിനു ശേഷമാകും സുധീരനുമായി രാഹുൽ കൂടിക്കാഴ്ച നടത്തുക.
കെ.എം. മാണിയെയും കേരള കോണ്‍ഗ്രസ്- എമ്മിനെയും യുഡിഎഫിൽ തിരികെ കൊണ്ടുവരുന്ന കാര്യത്തിലും കേരള നേതാക്കൾ ഹൈക്കമാൻഡുമായി ചർച്ച നടത്തുന്നുണ്ട്. മാണിയെ ക്കൂടി ഉൾപ്പെടുത്തി യുഡിഎഫിനെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന നിലപാടിലാണു ഹൈക്കമാൻഡും കേരളത്തിലെ പ്രധാന നേതാക്കളും. ഒക്ടോബർ 30നു മുന്‍പു ദേശീയതലത്തിൽ പൂർത്തിയാക്കണമെന്നു പ്രഖ്യാപിച്ച കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന്റെ കാര്യങ്ങളും കേരള നേതാക്കളുമായുള്ള ചർച്ചയിൽ ഉയരുന്നുണ്ട്.
എഐസിസി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി നേരിട്ടാണു മുതിർന്ന നേതാക്കളുമായി കേരളത്തിലെ പുതിയ പിസിസി പ്രസിഡന്റു നിയമനം അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നത്. മുതിർന്ന നേതാവ് എ.കെ. ആന്റണി, എഐസിസി രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേൽ, കേരളത്തിന്റെ ചുതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് എന്നിവരും കേരള കാര്യങ്ങളിലെ ചർച്ചകളിൽ സജീവമാണ്. സംഘടനാ കാര്യങ്ങളുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ജനാർദൻ ദ്വിവേദിയുമായും ചിലർ ചർച്ച നടത്തിയിരുന്നു.
ഉമ്മൻ ചാണ്ടി കെപിസിസി അധ്യക്ഷപദവി ഏറ്റെടുക്കണമെന്ന നിർദേശം സജീവമായതിനു പിന്നാലെയാണു രാഹുലുമായുള്ള ചർച്ചയ്ക്ക് അദ്ദേഹം ഡൽഹിയിലെത്തുന്നത്. മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞ താൻ ഇനി പിസിസിയുടെ അധ്യക്ഷ പദവി ഏറ്റെടുക്കാനില്ലെന്ന നിലപാട് അദ്ദേഹം ഹൈക്കമാൻഡിനെ അറിയിക്കും. എന്നാൽ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായി തുടരുന്ന സാഹചര്യത്തിൽ പിസിസിയുടെ ചുമതല വഹിക്കണമെന്നു രാഹുൽ നേരിട്ട് ഉമ്മൻ ചാണ്ടിയോട് അഭ്യർഥിച്ചേക്കും. ഉമ്മൻ ചാണ്ടി കെപിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്നും മാണി യുഡിഎഫിലേക്കു എത്രയും വേഗം മടങ്ങി വരണമെന്നും കെപിസിസി പ്രസിഡന്റ് ഹസൻ ഇന്നലെ പരസ്യമായി തൃശൂരിൽ പ്രസ്താവന നടത്തിയതു ഹൈക്കമാൻഡുമായി ഡൽഹിയിൽ നടത്തിയ ചർച്ചയ്ക്കു ശേഷമാണെന്നതു ശ്രദ്ധേയമാണ്.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ചെന്നിത്തലയ്ക്കു പുറമെ ഇതേ വിഭാഗത്തിൽനിന്നു മറ്റൊരു നേതാവിനെ പിസിസി പ്രസിഡന്റു പദവിയിലേക്കു പരിഗണിക്കാനാകില്ലെന്ന വാദം രാഹുലിനും ബോധ്യമായിട്ടുണ്ട്. വി.ഡി. സതീശനെ പ്രസിഡന്റാക്കാനുള്ള രാഹുലിന്റെ ആദ്യത്തെ നീക്കത്തിനു സംസ്ഥാന കോണ്‍ഗ്രസിലെ മറ്റു നേതാക്കളിൽനിന്നു വേണ്ടത്ര പിന്തുണ കിട്ടിയില്ല.
പ്രധാന പദവികളിൽ അടക്കം കോണ്‍ഗ്രസ് മൃദു ഹിന്ദുത്വ സമീപനം സ്വീകരിച്ചാൽ ബിജെപി ഏതറ്റം വരെയും പോയി അതിനെ കടത്തിവെട്ടുമെന്നതാണു പ്രശ്നം. അതിനാൽ കേരളത്തിൽ കോണ്‍ഗ്രസിന്റെ പ്രധാന ശക്തിയായ ക്രൈസ്തവ വിഭാഗത്തെ കൂടെ നിർത്താൻ ശ്രമം ഉൗർജിതപ്പെടുത്തണമെന്ന വാദം ശക്തമാണ്. ഉമ്മൻ ചാണ്ടിയുടെയും കെ.വി. തോമസിന്റെയും പേരുകൾ സജീവമായതിനു പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്. ഇതിനു മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, കെ. സുധാകരൻ, കെ.സി. ജോസഫ് എന്നിവരുടെ പേരുകൾ മുതൽ താത്കാലിക പ്രസിഡന്റ് ഹസനു സ്ഥിരം പദവി നൽകണം എന്നതടക്കം പലതും ചർച്ചകളിൽ സജീവമാണ്.
ജോർജ് കള്ളിവയലിൽ
കെപിസിസിക്കു സ്ഥിരം പ്രസിഡന്റ്: ഡൽഹിയിൽ നിർണായക ചർച്ച നാളെ
01:44 AM Apr 19, 2017 | Deepika.com