ന്യൂഡൽഹി: ഇന്ത്യക്ക് അമേരിക്കയുടെ മുഖ്യപ്രതിരോധ പങ്കാളിയെന്ന പദവിയുണ്ടെന്ന് അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ച്.ആർ. മക്മാസ്റ്റർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ഇന്നലെ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് മക്മാസ്റ്റർ ഇങ്ങനെ പ്രതികരിച്ചത്.
തീവ്രവാദത്തിനെതിരേ ഒന്നിച്ചുപോരാടാൻ സമാധാനം, സുരക്ഷ എന്നിവയിലൂന്നിയുള്ള ചർച്ചകളാണ് മോദിയുമായി മക്മാസ്റ്റർ നടത്തിയതെന്നു പ്രധാനമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പിറക്കി. ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി സ്ഥാനമേറ്റതിനുശേഷം ഇതാദ്യമായാണ് ഒരു ഉയർന്ന ഉദ്യോഗസ്ഥൻ ഇന്ത്യയിലെത്തുന്നത്. അഫ്ഗാനിസ്ഥാൻ, പശ്ചിമേഷ്യ, ഉത്തരകൊറിയ എന്നിവിടങ്ങളിലെ സുരക്ഷയെക്കുറിച്ചും ചർച്ചകൾ നടന്നു. വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറുമായി മക്മാസ്റ്റർ പ്രത്യേകം ചർച്ച നടത്തി.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധം ഊഷ്മളമാക്കാനും പ്രതിരോധ പങ്കാളിയെന്ന നിലയിൽ ഇന്ത്യയുടെ പ്രാധാന്യം ഊട്ടിയുറപ്പിക്കാനും മക്മാസ്റ്ററുടെ സന്ദർശനത്തിനു കഴിഞ്ഞുവെന്ന് യുഎസ് എംബസി പത്രക്കുറിപ്പിൽ പറയുന്നു. പാക്കിസ്ഥാനിലെത്തി പ്രധാനമന്ത്രി നവാസ് ഷരീഫുമായും ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയതിനുശേഷമാണ് മക്മാസ്റ്റർ ഇന്ത്യയിലെത്തിയത്. ഇന്ത്യ-പാക്കിസ്ഥാൻ ബന്ധവും ചർച്ചകളിൽ ഉയർന്നുവന്നിരുന്നു. ബറാക് ഒബാമ അമേരിക്കൻ പ്രസിഡന്റായിരിക്കെ കഴിഞ്ഞവർഷം ഡിസംബറിലാണ് ഇന്ത്യക്ക് അമേരിക്ക മുഖ്യ പ്രതിരോധ പങ്കാളിയെന്ന പദവി നല്കിയത്.
ഇന്ത്യ അമേരിക്കയുടെ മുഖ്യ പ്രതിരോധ പങ്കാളി തന്നെയെന്നു മക്മാസ്റ്റർ
01:44 AM Apr 19, 2017 | Deepika.com