മേലൂർ: ഉദ്ഘാടനം കഴിഞ്ഞ് 20 വർഷം കഴിഞ്ഞിട്ടും കുവ്വക്കാട്ടുകുന്ന് ഇറിഗേഷൻ പദ്ധതി ഇനിയും പ്രവർത്തനം ആരംഭിച്ചിട്ടില്ല.
1997 ഫെബ്രുവരി 17നാണ് അന്നത്തെ ജലവിഭവവകുപ്പുമന്ത്രിയായിരുന്ന പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തത്. മേലൂർ പഞ്ചായത്തിലെ കുവ്വക്കാട്ടുകുന്നിലും സമീപ പ്രദേശങ്ങളിലുമായി 120 ഹെക്ടർ ഭൂമിയിൽ ജലസേചനം നടത്തുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. ചാലക്കുടി പുഴയിൽനിന്ന് വെള്ളം പന്പ് ചെയ്ത് 2228 മീറ്റർ നീളത്തിൽ 200 എംഎം വ്യാസമുള്ള പൈപ്പിലൂടെ കുവ്വക്കാട്ടുകുന്നിലെ ടാങ്കിലെത്തിച്ച് ചാലുകൾവഴി ജലസേചനമായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
60 എച്ച്പിയുടെ രണ്ട് മോട്ടോർ സ്ഥാപിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഉയർന്ന പ്രദേശമായ കുവ്വക്കാട്ടുകുന്നിലേക്ക് വെള്ളം എത്തുകയില്ലെന്നുകണ്ട് 125 എച്ച്പിയുടെ മോട്ടോർ സ്ഥാപിച്ചു.
കപ്പാസിറ്റി കൂടിയ മോട്ടോർ പ്രവർത്തിച്ചപ്പോൾ 60 എച്ച്പിയുടെ പ്രഷർ താങ്ങാൻ ശേഷിമാത്രമുള്ള പൈപ്പുകൾ ഉദ്ഘാടനദിവസം തന്നെ പലയിടത്തും പൊട്ടുകയായിരുന്നു.
പദ്ധതിയുടെ തുടർ പ്രവർത്തനത്തിനു ഗ്രാമപഞ്ചായത്തിനെ ഏൽപ്പിച്ചിരുന്നു. എന്നാൽ പഞ്ചായത്ത് ഏറ്റെടുത്തില്ല. ബ്ലോക്ക് പഞ്ചായത്തും പദ്ധതിയെ കൈയൊഴിഞ്ഞു.
മഴക്കാലത്ത് പുഴയിൽ ക്രമാതീതമായി വെള്ളം ഉയർന്നതോടെ മോട്ടോർ ഷെഡ് പൂർണമായി വെള്ളത്തിനടിയിലായി. ഇതോടെ പാനൽ ബോർഡ് പൂർണമായും നശിച്ചു. മോട്ടോറിനുള്ളിൽ ചെളിയും വെള്ളവും കയറി പ്രവർത്തനരഹിതമായി. കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന ഈ പ്രദേശത്തെ ജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്നു ഈ പദ്ധതി. ഇതിനിടയിൽ മാറിമാറി വന്ന ബ്ലോക്ക് പഞ്ചായതത്തംഗ ങ്ങൾ പദ്ധതി പ്രവർത്തിപ്പിക്കാൻ താൽപ്പര്യം കാണിച്ചില്ല. ഇതോടെ പദ്ധതി ഉപേക്ഷിക്കപ്പെട്ടു. 20 വർഷം മുന്പ് 40 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി ആരംഭിച്ചത്. അവഗണിക്കപ്പെട്ട പദ്ധതി ഇപ്പോൾ നിയമസഭ കമ്മിറ്റിയുടെ പരിഗണനയിലാണ്.
കുവ്വക്കാട്ടുകുന്ന് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ഇനിയും പ്രവർത്തനം ആരംഭിച്ചില്ല
02:00 AM Apr 07, 2017 | Deepika.com