മലപ്പുറം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമപരമായ നിർദേശങ്ങൾ ലംഘിച്ച് മുൻകൂർ അനുമതിയില്ലാതെ ഇലക്ട്രോണിക് മാധ്യമങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്റുകൾ പ്രചരിപ്പിച്ചതിനു വരണാധികാരി കൂടിയായ കളക്ടർ അമിത്മീണ സ്ഥാനാർഥിക്ക് നോട്ടീസ് നൽകി.
മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥിയായ പി.പി.എ സഗീറിനാണ് നിയമനടപടി സ്വീകരിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ രേഖാമൂലം മറുപടി നൽകാൻ നിർദേശിച്ച് നോട്ടീസ് നൽകിയത്. വിക്കിപീഡിയ, ട്വിറ്റർ, യൂട്യൂബ്, ഫെയ്സ്ബുക്ക്, വിവിധ ആപ്പുകൾ എന്നി സമൂഹ മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്റുകൾ, വീഡിയോകൾ എന്നിവ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് നടപടി. ഇന്റർനെറ്റ്, ചാനലുകൾ ഉൾപ്പെടെ ഇലക്ട്രോണിക് മാധ്യമങ്ങളിൽ പരസ്യങ്ങൾ നൽകുന്നതിനു ബന്ധപ്പെട്ട പോസ്റ്റുകൾ, വീഡിയോകൾ എന്നിവയുടെ വിവരങ്ങളും അതിന്റെ ചെലവ് വിവരങ്ങളും സഹിതം രേഖാമൂലം ജില്ലാതല മീഡിയാ സർട്ടിഫിക്കേഷൻ കമ്മിറ്റിക്ക് നിശ്ചിത ഫോമിൽ അപേക്ഷ നൽകണം. ഇതു തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചതും വിവരങ്ങൾ മാധ്യമങ്ങളിലൂടെയും തെരഞ്ഞെടുപ്പ് സംബന്ധമായി വിളിച്ചു ചേർത്ത യോഗങ്ങളിലും സ്ഥാനാർഥികളെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും അറിയിച്ചതുമാണ്.
ടി.വി. ചാനലുകൾ, കേബിൾ നെറ്റ്വർക്കുകൾ, റേഡിയോ, പ്രൈവറ്റ് എഫ്എം ചാനലുകൾ, സിനിമാ ഹാളുകൾ, ഇന്റർനെറ്റ് അധിഷ്ഠിത വെബ്സൈറ്റുകൾ, സാമൂഹിക മാധ്യമങ്ങൾ, പൊതുസ്ഥലങ്ങളിലെ ഓഡിയോ- വിഷ്വൽ ഡിസ്പ്ലേകൾ എന്നിവിടങ്ങളിൽ രാഷ്ട്രീയ സ്വഭാവത്തിലുള്ള പരസ്യങ്ങൾ നൽകുന്നതിനും ബൾക്ക് എസ്എംഎസുകൾ, വോയ്സ് മെസേജുകൾ എന്നിവക്കും എംസിഎംസിയുടെ മുൻകൂർ അനുമതി വാങ്ങണം.
അനുമതിയില്ലാതെ പരസ്യം: സ്ഥാനാർഥിക്ക് നോട്ടീസ്
12:50 AM Apr 07, 2017 | Deepika.com