നിലന്പൂർ: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ബീവറേജസ് ഒൗട്ട്ലെറ്റുകൾ ഉൾപ്പെടെയുള്ള മദ്യശാലകൾ അടച്ചുപൂട്ടിയതോടെ കഞ്ചാവ്, നാടൻചാരായം എന്നിവ വർധിക്കാൻ സാധ്യതയുണ്ടെന്നുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ മുഴുവൻ എക്സൈസ് ഓഫീസുകൾക്കും പരിശോധന ശക്തമാക്കാൻ എക്സൈസ് കമ്മീഷണർ നിർദേശം നൽകി.
കഞ്ചാവ് വിൽപ്പനയിൽ മലപ്പുറം ജില്ല ഏറെ മുന്നിലാണ്. നിലന്പൂർ വണ്ടൂർ, മഞ്ചേരി, തിരൂർ, കരുവാരക്കുണ്ട്, വേങ്ങര, കോട്ടക്കൽ തുടങ്ങിയ സ്റ്റേഷനുകളിൽ ഉൾപ്പെടെ നൂറിലേറെ പേരെയാണ് കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ അറസ്റ്റു ചെയ്തത്. നിരവധി പ്രതികളെ എക്സൈസും പിടികൂടി.
തമിഴ്നാട് ആന്ധ്ര, ഇടുക്കി, അട്ടപ്പാട്ടി എന്നിവിടങ്ങളിൽ നിന്നാണ് തീവണ്ടി വഴിയും ദീർഘദൂര ബസുകൾ വഴിയും ആഡംബര കാറുകളിലുമായി കഞ്ചാവ് എത്തുന്നത്. സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവരെ വലയിലാക്കി വൻതോതിലുള്ള വിൽപ്പനയാണ് ഇവർ നടത്തുന്നത്. അന്യസംസ്ഥാന തൊഴിലാളികളും കഞ്ചാവ് ലോബിയുടെ പിടിയിലാണ്.
ഒരുകാലത്ത് സജീവമായിരുന്ന നാടൻ വാറ്റുകാർ കഴിഞ്ഞ ഏതാനും വർഷങ്ങളായി ബീവറേജിൽ നിന്നു വിദേശമദ്യം വാങ്ങി ഇരട്ടി വിലക്ക് മറിച്ചുവിൽക്കുകയായിരുന്നു. ബീവറേജസ് ഒൗട്ട്ലെറ്റുകൾ പൂട്ടിയതോടെ ഇവരിൽ ഭൂരിഭാഗവും നാടൻ വാറ്റിലേക്ക് തിരിയാനും സാധ്യത ഏറെയാണ്.
ഈ സാഹചര്യത്തിലാണ് എക്സൈസ് വകുപ്പ് റേഞ്ച്, സർക്കിൾ ഓഫീസർമാരുടെ നേതൃത്വത്തിൽ വ്യാപക പരിശോധനയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. കഞ്ചാവ് വിൽപ്പനയ്ക്ക് സാധ്യതയുള്ള മേഖലകളിൽ പരിശോധന ഉൗർജിതമാക്കുന്നതോടൊപ്പം ഈ മേഖലയിലെ വിൽപ്പനക്കാരെ സംബന്ധിച്ചും എക്സൈസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ പിടിയിലാവരുടെ ലിസ്റ്റാണ് പരിശോധനയ്ക്ക് ആധാരമാക്കുന്നത്. വനമേഖലകൾ, പുഴയോരങ്ങൾ എന്നിവിടങ്ങളിൽ വനം വകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും സഹായത്തോടെ സംയുക്ത പരിശോധനയ്ക്കും നീക്കമുണ്ട്. ഏതായാലും എക്സൈസ് ജീവനക്കാരുടെ ജോലിഭാരം ഇരട്ടിയായിക്കഴിഞ്ഞു.
എക്സൈസ് വകുപ്പിനു ജോലിഭാരം കൂടുന്നു
12:50 AM Apr 07, 2017 | Deepika.com