മലപ്പുറം: സുപ്രീം കോടതി മദ്യവിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ദേശീയ പാതയിലെ മദ്യശാലകൾ പൂട്ടാൻ നൽകിയ ഉത്തരവ് അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന നീക്കത്തിനെതിരേ ഇന്നു ജില്ലയിലെ യുഡിഎഫ് ത്രിതല പഞ്ചായത്ത് അംഗങ്ങളും മുനിസിപ്പൽ അംഗങ്ങളും രാവിലെ പത്തിന് മലപ്പുറം കളക്ടറേറ്റിനു മുന്നിൽ ധർണ നടത്തുമെന്നു ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, യുഡിഎഫ് ചെയർമാൻ വി.വി പ്രകാശ്, ജനറൽ കണ്‍വീനർ കെ.എൻ.എ ഖാദർ എന്നിവർ അറിയിച്ചു.
ജനപ്രതിനിധികൾ രാവിലെ ഒന്‍പതിന് കളക്ടറുടെ ബംഗ്ലാവിന്റെ പരിസരത്ത് എത്തണം. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ലോക്സഭാ സ്ഥാനാർഥി പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ് തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.
ദേശീയപാതയിൽ പ്രവർത്തിച്ചിരുന്ന മുഴുവൻ മദ്യഷാപ്പുകളും ഗ്രാമപ്രദേശങ്ങളിലേക്ക് മാറ്റി സ്ഥാപിക്കാനാണ് സർക്കാർ നീക്കം. ഇതിനു തടസം നിൽക്കുന്ന തദേശ സ്ഥാപനങ്ങളുടെ ലൈസൻസ് നൽകാനുളള അധികാരം എടുത്തു കളയാനാണ് ഗവണ്മെന്റ് ആലോചിക്കുന്നത്. സുപ്രീം കോടതിവിധിയെയും മദ്യത്തിനെതിരായ നീക്കങ്ങളെയും അധികാരവികേന്ദ്രീകരണത്തെയും അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിനെതിരെ ജനപ്രതിനിധികൾ മാത്രമല്ല ജനങ്ങളൊന്നാകെ ശക്തമായ പ്രതിരോധം തീർക്കണം. ഈ വിഷയത്തിലുള്ള പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും ആദ്യഘട്ടമാണ് ജനപ്രതിനിധികളുടെ സമരമെന്നും സമരം വിജയിപ്പിക്കുവാൻ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം വേണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
ത്രിതല പഞ്ചായത്ത് അംഗങ്ങളുടെ ധർണ ഇന്ന്
12:48 AM Apr 07, 2017 | Deepika.com