അടൂർ: കരസേനയുടെ ചുമതലയിൽ കല്ലടയാറിനു കുറുകെ ഏനാത്ത് നിർമാണം പൂർത്തീകരിച്ച ബെയ്ലി പാലം പത്തിനു വൈകുന്നേരം ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഗതാഗതത്തിനു തുറന്നു കൊടുക്കും.
ഇതോടനുബന്ധിച്ച ചടങ്ങിൽ മന്ത്രി ജി. സുധാകരൻ അധ്യക്ഷത വഹിക്കും. ജനപ്രതിനിധികളും കരസേന ഉദ്യോഗസ്ഥരും പങ്കെടുക്കും.
മാർച്ച് 20ന് കരസേന ഏനാത്തെത്തിയത്. 20 ട്രക്കുകളിലായാണ് ഇവർ സാമഗ്രികളെത്തിച്ചത്.
കഴിഞ്ഞ മൂന്നിനു പുലർച്ചെ ആരംഭിച്ച ജോലികൾ 36 മണിക്കൂർ കൊണ്ട് പൂർത്തീകരിച്ചു.
ദിവസങ്ങൾക്കുള്ളിൽ പാലം പൂർത്തീകരിച്ച കരസേന പാലത്തിന്റെ ഇരുവശങ്ങളിലെയും നടപ്പാലവു പണിതു.
ഇനി കെഎസ്ടിപി നടത്തേണ്ട ജോലികളാണ് അവശേഷിക്കുന്നത്. ഇതു കൂടി പൂർത്തീകരിച്ച് പാലം ഗതാഗതത്തിനു തുറന്നു കൊടുക്കാനാണ് തീരുമാനം.
പാലത്തിലൂടെയുള്ള നടപ്പാലം കഴിഞ്ഞദിവസം കരസേന പൂർത്തീകരിച്ചതോടെ അവരുടെ എല്ലാ ജോലികളും പൂർത്തിയാക്കി.
പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള പാനലിനു പുറത്തായാണ് തടികൊണ്ടുള്ള നടപ്പാലം നിർമിച്ചിരിക്കുന്നത്.
ഇരുവശങ്ങളിലേക്കുമുള്ള കാൽനടയാത്ര നടപ്പാലത്തിലൂടെയാകും.
വീതി കുറഞ്ഞ പാലമായതിനാൽ കാൽനടയാത്രക്കാരെ വാഹനം കടന്നുപോകുന്ന ഭാഗത്തുകൂടി കടത്തിവിടുകയില്ല. 1996ൽ റാന്നിയിൽ കരസേന നിർമിച്ച പാലത്തിനും നടപ്പാലമുണ്ടായിരുന്നു.
ബെയ്ലി പാലത്തിലൂടെ ചെറിയ വാഹനങ്ങൾ മാത്രമേ കടത്തിവിടുകയുള്ളൂ. കല്ലടയാറിനു കുറുകെ എംസി റോഡിലുള്ള ഏനാത്ത് പാലത്തിനുണ്ടായ ബലക്ഷയത്തേ തുടർന്നാണ് താത്കാലിക ആശ്വാസമെന്ന നിലയിൽ ബെയ്ലി പാലം നിർമിച്ചത്.
പാലത്തിന്റെ രണ്ടു ഭാഗങ്ങളിലുമായി അടിത്തറയ്ക്കു സമീപമുള്ള മണ്ണ് ഒഴുകിപ്പോകാതിരിക്കുന്നതിനായി പാറ അടുക്കുന്ന ജോലികളും സമീപനപാതയും പാലവുമായി ചേരുന്ന ഭാഗം ഉറപ്പിക്കുന്ന ജോലികളുമാണ് കെഎസ്ടിപി നടത്തിവരുന്നത്.
54.50 മീറ്റർ നീളത്തിലും 3.20 മീറ്റർ വീതിയിലുമാണ് ബെയ്ലി പാലം നിർമിച്ചിരിക്കുന്നത്.
തെക്ക് കൊട്ടാരക്കര ഭാഗത്ത് കടവിലെ തറനിരപ്പിൽ നിന്നും 75 സെന്റി മീറ്റർ ഉയരത്തിൽ അഞ്ചു മീറ്റർ നീളവും അഞ്ചു മീറ്റർ വീതിയുള്ളതും 25 ടൺ ഭാരവാഹക ശേഷിയുള്ളതുമായ രണ്ട് അബട്ട്മെന്റുകൾ, പാലം താങ്ങിനിർത്താൻ പാകത്തിൽ നിർമിച്ചു നൽകിയതും കെഎസ്ടിപിയാണ്.
ബെയ്ലി പാലം: 10ന് ഉദ്ഘാടനം ചെയ്യും
10:15 PM Apr 06, 2017 | Deepika.com