തൃശൂർ: നഗരത്തിലെ കുടിവെള്ള പ്രശ്നത്തിനു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കൗണ്‍സിലർമാർ ഒഴിഞ്ഞ കുടങ്ങളുമായി മേയറുടെ ചേംബറിൽ കുത്തിയിരിപ്പുസമരം നടത്തി. കോർപറേഷൻ ഓഫീസിനുമുന്നിൽ നടന്ന മാർച്ചിനും ഉപരോധസമരത്തിനും ശേഷമാണ് കൗണ്‍സിലർമാർ മേയറുടെ ചേംബറിൽ കുത്തിയിരിപ്പ് നടത്തിയത്. പ്രതിഷേധത്തെതുടർന്ന് മേയർ ചേംബറിലെത്തിയില്ല.
മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ കുടിവെള്ളവിതരണത്തിനു 35 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഏപ്രിൽ ആദ്യ ആഴ്ചയിൽതന്നെ തുക തീർന്നു. കുടിവെള്ളക്ഷാമം ഏറ്റവും രൂക്ഷമായ കാലഘട്ടം ആയിരുന്നിട്ടും ഈ പ്രതിസന്ധി മുന്നിൽകണ്ട് തുക വർധിപ്പിക്കുന്നതിനു സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ ഭരണനേതൃത്വം തയാറായില്ലെന്നാണ് ആരോപണം.
28 ഡിവിഷനുകളിൽ കോർപറേഷൻ വാഹനത്തിലും 27 ഡിവിഷനുകളിൽ കരാറുകാരുമാണ് ലോറിയിൽ വെള്ളം വിതരണം ചെയ്യുന്നത്. ആയിരം ലിറ്റർ സംഭരണശേഷിയുള്ള നാലു ലോറികളിലാണ് കോർപറേഷൻ കുടിവെള്ളം വിതരണം ചെയ്യുന്നത്.
കുടിവെള്ള കാർഡുള്ള ഉപഭോക്താക്കൾക്കുപോലും കൃത്യമായ അളവിൽ വെള്ളം നല്കാൻ സാധിക്കുന്നില്ല. ഉപരോധസമരം പ്രതിപക്ഷനേതാവ് എം.കെ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലർ എ. പ്രസാദ് അധ്യക്ഷനായി.
കൗണ്‍സിലർമാരായ സുബി ബാബു, സി.ബി. ഗീത, ജോണ്‍ ഡാനിയൽ, എം.ആർ. റോസിലി, വത്സല ബാബുരാജ്, ജേക്കബ് പുലിക്കോട്ടിൽ, റാഫി ജോസ്, ഷീന ചന്ദ്രൻ, ബിന്ദു കുട്ടൻ, കരോളി ജോഷ്വ, ജയ മുത്തിപ്പീടിക, ഫ്രാൻസിസ് ചാലിശേരി, കെ.വി. ബൈജു, ഷോമി ഫ്രാൻസിസ്, പ്രസീജ, ബി. ഗീത, ജോർജ് ചാണ്ടി, പ്രിൻസി രാജു എന്നിവർ നേതൃത്വം നൽകി.
ഒഴിഞ്ഞ കുടങ്ങളുമായി കോണ്‍ഗ്രസ് കൗണ്‍സിലർമാരുടെ പ്രതിഷേധം
12:59 AM Apr 06, 2017 | Deepika.com