പുതുക്കാട്: വരന്തരപ്പിള്ളി പഞ്ചായത്തിലെ ആറു പാടശേഖരങ്ങളിൽനിന്നായി സപ്ലൈകോ ഏറ്റെടുത്ത ടണ്‍കണക്കിനു നെല്ലിന്റെ വിലയായി കർഷകർക്കു നല്കാനുള്ളതു ലക്ഷങ്ങൾ.
ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കൊയ്തെടുത്ത മുണ്ടകൻ കൃഷിയുടെ നെല്ലാണ് സപ്ലൈകോ സംഭരിച്ചത്. കിലോഗ്രാമിന് 22 രൂപ 50 പൈസ നിരക്കിലാണ് കർഷകരിൽനിന്നും നെല്ല് സംഭരിച്ചത്. എന്നാൽ രണ്ടു മാസം കഴിഞ്ഞിട്ടും പണം കിട്ടാതായതോടെ കർഷകർ ദുരിതത്തിലായിരിക്കുകയാണ്.
ആറ് പാടശേഖരങ്ങളിലെ ഇരുനൂറോളം കർഷകരാണ് സപ്ലൈകോയിൽനിന്നുള്ള പൈസയും കാത്ത് ഇരിക്കുന്നത്. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽനിന്നും വായ്പയെടുത്തും ആഭരണങ്ങൾ പണയപ്പെടുത്തിയുമാണ് കർഷകർ കൃഷിയിറക്കിയത്. സപ്ലൈകോ കൃത്യസമയത്ത് പണം നല്‍കാതായതോടെ എടുത്ത വായ്പാതുകയുടെ പലിശ വർധിച്ച് കൃഷിയുടെ ലാഭം ഇല്ലാതാകുന്ന അവസ്ഥയിലാണെന്ന് ആറര ടണ്‍ നെല്ല് സപ്ലൈകോയ്ക്കു നല്കിയ വനജ പറയുന്നു.
പല കർഷകരും ടണ്‍ കണക്കിനു നെല്ലാണ് സപ്ലൈകോയ്ക്ക് നല്‍കിയിട്ടുള്ളത്. സ്വകാര്യ കന്പനികൾ കിലോയ്ക്ക് 19 രൂപ വരെ നല്കി നെല്ല് സംഭരിച്ചിരുന്നുവെങ്കിലും കൂടുതൽ വില ലഭിക്കുന്നതിനാലാണ് സപ്ലൈകോയ്ക്ക് നെല്ല് നല്കാൻ കർഷകർ തയാറായത്.നെല്ലിന്റെ വില എന്നു ലഭിക്കുമെന്നറിയാനായി കർഷകർ ഇപ്പോൾ തൃശൂരിലെ സപ്ലൈകോ ഓഫീസിൽ നിരന്തരം കയറി ഇറങ്ങുകയാണ്.
സംഭരിച്ച നെല്ല് അരിയാക്കി വില്പന നടത്തി മാസങ്ങൾ കഴിഞ്ഞിട്ടും കർഷകനു വില നൽകാൻ കഴിയാത്തത് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്നാണ് കർഷകർ പറയുന്നത്. സപ്ലൈകോ ഉദ്യോഗസ്ഥരും സ്വകാര്യ മില്ലുകളും തമ്മിലുള്ള ഒത്തുകളിയാണ് പണം വൈകിപ്പിക്കുന്നതിനുള്ള കാരണമെന്നും കർഷകർ ആരോപിക്കുന്നു.
സപ്ലൈകോ നല്കാനുള്ളതു ലക്ഷങ്ങൾ; നെൽകർഷകർ ദുരിതത്തിൽ
12:59 AM Apr 06, 2017 | Deepika.com