വിതരണം ചെയ്തത് പത്ത് ശതമാനം തുക മാത്രം
12:59 AM Apr 06, 2017 | Deepika.com
പുതുക്കാട്: സബ് ട്രഷറിയിൽ രൂപയെത്താത്തതിനെ തുടർന്ന് രൂപ പിൻവലിക്കാൻ വന്നവർ നിരായരായി മടങ്ങേണ്ടി വന്നു. സബ് ട്രഷറിയിൽ ആവശ്യപ്പെട്ട തുക എത്താത്തതിനെ തുടർന്നാണ് ഭൂരിഭാഗം പേർക്കും രൂപ നൽകാൻ കഴിയാതിരുന്നത്. 10 ശതമാനം തുക മാത്രമാണ് വിതരണം ചെയ്തത്. 40 ലക്ഷം രൂപ വിതരണത്തിന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും രൂപയൊന്നും തന്നെ എത്തിയിരുന്നില്ല. നീക്കായിരിപ്പ് തുകയായി ട്രഷറിയിൽ ബാക്കിയുണ്ടായിരുന്ന ഏകദേശം എട്ട് ലക്ഷം രൂപയാണ് ബുധനാഴ്ച ഉപഭോക്താക്കൾക്ക് ലഭിച്ചത്. ചൊവ്വാഴ്ച ഇവിടെ മുഴുവൻ ഉപഭോക്താക്കൾക്കും പെൻഷൻ തുക വിതരണം ചെയ്തിരുന്നു. എന്നാൽ ബുധനാഴ്ച തുക ആവശ്യത്തിനുണ്ടാകാനിടയില്ലെന്നും അറിയിച്ചിരുന്നു. ബുധനാഴ്ച രാവിലെയെത്തിയ 25 പേർക്ക് തുക നൽകിയതോടെ ട്രഷറിയിലുണ്ടായിരുന്ന രൂപ തീർന്നു. തുടർന്ന് ഉപഭോക്താക്കളെ അനുനയിപ്പിച്ചയയ്ക്കുകയായിരുന്നു. ട്രക്ക് - ലോറി സമരം മൂലമാണ് ട്രഷറിയിൽ രൂപയെത്താത്തതെന്നായിരുന്നു ഉദ്യോഗസ്ഥർ ആദ്യം പറഞ്ഞത്. പിന്നീട് റിസർവ്വ് ബാങ്കിന്റെ അനുമതിയില്ലാത്തതാണ് പ്രശ്നത്തിനു കാരണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.