കരുവാരകുണ്ട്: വ്യാജമദ്യ നിർമ്മാണം കൊഴുക്കുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലിനെ തുടർന്ന് പ്രഷർ കുക്കർ വില്പന കേന്ദ്രങ്ങളിലും പോലീസ് നിരീക്ഷണം ശക്തമാക്കി.
അഞ്ച് ലിറ്ററിന് മുകളിലുള്ള പ്രഷർകുക്കർ വാങ്ങാനെത്തുന്നവരെ ശ്രദ്ധിക്കണമെന്ന് കടയുടമകൾക്ക് പോലീസ് നിർദേശം നൽകിയിട്ടുണ്ട്. പ്രഷർ കുക്കർ വഴി എളുപ്പത്തിൽ മദ്യം നിർമിക്കാം.ഇത്തരം സാഹചര്യം ഇല്ലാതാക്കുകയാണ് അധികൃതരുടെ ലക്ഷ്യം .
പാതയോരങ്ങളിൽ പ്രവർത്തിക്കുന്ന കള്ളുഷാപ്പുകളടക്കമുള്ള മദ്യശാലകൾ അടച്ചു പൂട്ടണമെന്ന സുപ്രീം കോടതി വിധിയെ തുടർന്നാണ് വ്യാജമദ്യ നിർമ്മാണം കൊഴുക്കുവാനുള്ള സാഹചര്യം സൃഷ്ടിച്ചത്. വിഷു പ്രമാണിച്ച് വ്യാജമദ്യം ഒഴുകുവാനുള്ള സാധ്യതയേറെയാണ്.
മദ്യം സുലഭമായി ലഭിച്ചിരുന്ന മുൻ വർഷങ്ങളിൽ പോലും വ്യാജമദ്യലോബി മലയോര മേഖലയിൽ സജീവമായിരുന്നു. ബിവറേജ് ഒൗട്ട് ലെറ്റുകളിൽ നിന്നും ലഭിക്കുന്ന മദ്യത്തിന്റെ വില വ്യാജമദ്യത്തിന് നൽകേണ്ടെന്നും കൂടുതൽ ലഹരി വ്യാജമദ്യത്തിനാണന്നും ഉപഭോക്താക്കൾ വ്യക്തമാക്കുന്നു.
പാലക്കാട് ജില്ലാതിർത്തിയായ ഓലപാറ മേഖലയിൽ നിന്നുമാണ് വ്യാജമദ്യം നാട്ടിൻ പുറങ്ങളിലേക്കൊഴുകുന്നത്. മദ്യനിർമാണ രംഗത്തേക്ക് കൂടുതൽ പേർകടന്നുവരാനുള്ള സാധ്യതയേറെയാണന്നും അധികൃതർ പറയുന്നു.
വാണിയന്പലം വിഷമദ്യ ദുരന്തത്തിന്റെ ഭീതി ഇന്നും ജനമനസുകളിൽ നിന്നും വിട്ടുമാറിയിട്ടില്ല. ഉൾവനങ്ങൾ കേന്ദ്രീകരിച്ചാണ് മദ്യനിർമാതാക്കളുടെ പ്രവർത്തനം സജീവമാകുന്നത്.
പ്രഷർ കുക്കർ വില്പന കേന്ദ്രങ്ങളിൽ പോലീസ് മുന്നറിയിപ്പ്
12:12 AM Apr 06, 2017 | Deepika.com