നിലന്പൂർ: നിലന്പൂർ കനോലിപ്ലോട്ടിലേക്ക് വിനോദ സഞ്ചാരികൾക്ക് കടന്നു പോകാൻ ചാലിയാറിനു കുറുകെ നിർമിച്ചിട്ടുള്ള സംസ്ഥാനത്തെ ഏറ്റവും നിളംകൂടിയ തൂക്കുപാലം അറ്റകുറ്റപ്പണി യഥാസമയം നടത്താത്തതിനാൽ അപകട ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ വനംവകുപ്പ് അറ്റകുറ്റപ്പണി നടത്തുന്നതിനായി ഈ മാസം അടച്ചിടും.
വെക്കേഷൻ കാലമായതിനാൽ ഏറ്റവും കൂടുതൽ വരുമാനം ഉള്ള മാസങ്ങളാണ് ഏപ്രിലും മേയും. തൂക്കുപാലം നിർമിച്ചതു കണ്ണൂർ ആസ്ഥാനമായ സിൽക്കാണ്. എല്ലാ ഫെബ്രുവരി മാസവുമാണ് പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തേണ്ടത്. ഇതുപ്രകാരം നിലന്പൂർ നോർത്ത് ഡിഎഫ്ഒ സിൽക്ക് അധികൃതർക്ക് ഫെബ്രുവരിയിൽ തന്നെ അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് കത്തു നൽകിയിരുന്നെങ്കിലും സിൽക്ക് ആവശ്യമായ നടപടി സ്വീകരിക്കാത്തതാണ് അവധിക്കാലത്ത് കനോലി പ്ലോട്ട് അടയ്ക്കേണ്ട അവസ്ഥ ഉണ്ടാക്കിയിരിക്കുന്നത്.
കഴിഞ്ഞ ഒരു വർഷം 47,86,660 രൂപയാണ് വിനോദസഞ്ചാരികളിൽ നിന്നു പാസിനത്തിൽ ലഭിച്ചത്. ഏപ്രിൽ മെയ് മാസങ്ങളിൽ മാത്രം 901705 രൂപയാണ് ലഭിച്ചത്. അറ്റകുറ്റപ്പണിക്കായി പാലം അടച്ചിട്ടാൽ കുറഞ്ഞത് ഒരു മാസമെങ്കിലും വിനോദ സഞ്ചാരികൾക്ക് ഇവിടേക്ക് എത്താനാകില്ല. പാലത്തിന്റെ നട്ടും ബോൾട്ടും മറ്റും ഇളകിയിരിക്കുന്നതിനാൽ അപകട സാധ്യത ഏറെയാണെന്നാണ് വനം വകുപ്പ് പറയുന്നത്. തൂക്കുപാലം നിർമിക്കുന്പോൾ തന്നെ യഥാസമയം അറ്റകുറ്റപ്പണി നടത്തിക്കൊള്ളാമെന്ന സിൽക്ക് അധികൃതരുടെ കരാർ നിലവിലിരിക്കെയാണ് കഴിഞ്ഞ രണ്ടുമാസമായി അറ്റകുറ്റപ്പണി വൈകിയത്.
ഏപ്രിലിൽ തന്നെ അറ്റകുറ്റപ്പണി ആരംഭിക്കാമെന്ന് ഉറപ്പുനൽകിയിട്ടുണ്ടെങ്കിലും എന്ന് തുടങ്ങുമെന്ന് വ്യക്തമായ മറുപടി ലഭിച്ചിട്ടില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
കനോലി ടൂറിസ്റ്റ് കേന്ദ്രം അടയ്ക്കുന്നു
12:10 AM Apr 06, 2017 | Deepika.com