നിലന്പൂർ: കരുളായി വനം റേഞ്ചിനു കീഴിൽ കനത്ത മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന പടുക്ക വനം ഓഫീസിന് സംരക്ഷണം നൽകിയിരുന്ന പോലീസുകാരെ പിൻവലിക്കാൻ നീക്കം നടക്കുന്നു. മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ പേരിലാണ് പതിനാറോളം വരുന്ന എആർ ക്യാന്പുകളിലെ പോലീസുകാരെ പിൻവലിക്കാൻ നീക്കം നടക്കുന്നത്. ഇത് സംബന്ധിച്ച് വനം ആസ്ഥാനത്ത് ഉത്തരവുകൾ വന്നതായാണ് അറിയുന്നത്.
കഴിഞ്ഞ നവംബർ 24നാണ് പടുക്ക ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലുള്ള വനം മേഖലയിൽ പോലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ വെടിവയ്പ്പിൽ കാവേരി എന്ന അജിത, കുപ്പു ദേവരാജ് എന്നീ രണ്ട് മാവോയിസ്റ്റുകൾ മരിച്ചത്. തുടർന്ന് മാസങ്ങളായി ഈ മേഖല പോലീസിന്റെ പ്രത്യേക സുരക്ഷയിലാണ് കഴിയുന്നത്. ഒടുവിൽ അയ്യപ്പൻ എന്ന മാവോവാദിയെ വനത്തിൽ നിന്ന് പുറത്തുപോകുന്ന സന്ദർഭത്തിൽ പോലീസ് നാട്ടുകാരുടെ സഹായത്തോടെ പിടുകൂടുകയും ചെയ്തിരുന്നു. പോലീസിനും വനം ഉദ്യോഗസ്ഥർക്കും കനത്ത ഭീഷണിയുണ്ടായ സാഹചര്യത്തിലാണ് പടുക്ക സ്റ്റേഷന് ആയുധധാരികളായ പോലീസുകാരുടെ സുരക്ഷ സർക്കാർ നൽകിയത്. ഇതിനായി കോഴിക്കോട് ജില്ലാ ആംഡ് റിസർവ് ക്യാന്പി ൽ നിന്ന് എട്ടുപോലീസുകാരേയും മലപ്പുറം ജില്ലാ ആംഡ് റിസർവ് ക്യാന്പിൽ നിന്ന് ആറുപോലീസുകാരേയും പടുക്കയിലേക്ക് നിയമിച്ചത്. സംസ്ഥാനത്ത് ഒരു ലോകസഭാ മണ്ഡലത്തിൽ മാത്രമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് കേരളത്തിൽ എവിടെ നിന്ന് വേണമെങ്കിലും പോലീസിനെ നിയമിക്കാമെന്നിരിക്കെ ഏറ്റവും സെൻസിറ്റീവായ പടുക്കയിൽ ജോലിചെയ്യുന്നവരെ തന്നെ മാറ്റി നിയമിക്കാനുള്ള പോലീസ് മേധാവിയുടെ തീരുമാനമാണ് അത്ഭുതം. മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്നതിനാൽ പടുക്കയിലും സമീപ വന മേഖലകളിലുമുള്ള വനം ഉദ്യോഗസ്ഥർ ഉൾവനത്തിലേക്ക് പോകാറില്ല. ജോലിയിലുള്ള പോലീസുകാരും ഉൾവനത്തിലേക്ക് പോകാറില്ല. അവർ വനത്തിലേക്ക് പ്രത്യേകിച്ച് ആയുധവുമായി പോകരുതെന്ന് കർശനമായ നിർദേശവുമുള്ളതാണ്. ഈ സാഹചര്യത്തിലാണ് സേനയുടെ സേവനം പിൻവലിക്കാനുള്ള നീക്കം.
മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്പോൾ പടുക്കയിൽ നിന്ന് പോലീസുകാരെ പിൻവലിക്കാൻ നീക്കം
12:10 AM Apr 06, 2017 | Deepika.com