മഞ്ചേരി: വാടക ഗുണ്ടകളെ നിയോഗിച്ച് മകളുടെ ഭർത്താവിനെയും ഭർതൃപിതാവിനെയും കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച വയോധികനടക്കം നാലു പേർക്ക് മഞ്ചേരി എസ്സിഎസ്ടി സ്പെഷൽ കോടതി ജഡ്ജി കെ.സുഭദ്രാമ്മ പത്തു വർഷം കഠിന തടവും 1.44 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
മാറഞ്ചേരി മഠത്തിൽപടി അബ്ദുള്ളക്കുട്ടി എന്ന കുഞ്ഞപ്പൻ (70), വാടക ഗുണ്ടകളായ ആലപ്പുഴ ആറ്റുവാത്തല കൈനക്കരി കുന്നത്തറ അഭിലാഷ് (36), ആലപ്പുഴ ആര്യനാട് രാമവർമ്മ കോളനി പുതുവൻ സുധീഷ് (36), ആലപ്പുഴ വെള്ളോപ്പള്ളി പുതുവൻവീട് രാജീവ് (33) എന്നിവരെയാണ് ശിക്ഷിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമം 143 പ്രകാരം ആറുമാസം തടവ്, 1000 രൂപ പിഴ, പിഴയടച്ചില്ലെങ്കിൽ ഒരു മാസത്തെ അധിക തടവ്, 147 വകുപ്പ് പ്രകാരം ഒരു വർഷം തടവ്, 1000 രൂപ പിഴ, പിഴയടച്ചില്ലെങ്കിൽ രണ്ടു മാസത്തെ അധിക തടവ്, 148 പ്രകാരം മൂന്നു വർഷം തടവ്, 3000 രൂപ പിഴ, പിഴയടച്ചില്ലെങ്കിൽ നാലു മാസം തടവ്, 324 പ്രകാരം രണ്ടു വർഷം തടവ്, 1000 രൂപ പിഴ, പിഴയടച്ചില്ലെങ്കിൽ നാലുമാസം തടവ്, 326 പ്രകാരം 10 വർഷം തടവ്, 10000 രൂപ പിഴ, പിഴയടച്ചില്ലെങ്കിൽ രണ്ടുവർഷം തടവ്, 120 (ബി) പ്രകാരം 10 വർഷം തടവ് 10000 രൂപ പിഴ, പിഴയടച്ചില്ലെങ്കിൽ രണ്ടു വർഷം തടവ്, 307 പ്രകാരം 10 വർഷം തടവ് 10000 രൂപ പിഴ, പിഴയടച്ചില്ലെങ്കിൽ രണ്ടു വർഷം തടവ് എന്നിങ്ങനെയാണ് ശിക്ഷ.
ആകെ 36.5 വർഷം തടവ് അനുഭവിക്കണമെന്നാണ് കോടതി വിധിയെങ്കിലും ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയെന്ന കോടതിയുടെ പ്രസ്താവം അനുസരിച്ച് പ്രതികൾ 10 വർഷം തടവ് ശിക്ഷ അനുഭവിച്ചാൽ മതിയാകും.
2008 ഓഗസ്റ്റ് 15ന് പകൽ 12.45ന് പൊന്നാനി നന്നംമുക്ക് പൂച്ചപ്പടി റോഡിലാണ് കേസിനാസ്പദമായ സംഭവം.പൊന്നാനി നന്നംമുക്ക് സ്വദേശി ഷാജി (42), പിതാവ് അബുബക്കർ (66) എന്നിവർക്കാണ് വധശ്രമത്തിൽ സാരമായ പരിക്കേറ്റത്.
ഭാര്യാപിതാവടക്കം നാല് പ്രതികൾക്ക് 10 വർഷം കഠിന തടവും പിഴയും
12:08 AM Apr 06, 2017 | Deepika.com