പത്തനംതിട്ടയിൽ സംഘർഷം
10:54 PM Apr 05, 2017 | Deepika.com
പത്തനംതിട്ട: പാന്പാടി നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് തിരുവനന്തപുരത്ത് ഡിജിപിയെ സന്ദർശിച്ച ജിഷ്ണുവിന്റെ മാതാവ് മഹിജ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ തെരുവിൽ തല്ലിവലിച്ചിഴച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് ജില്ലാ കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്പി ഓഫീസ് മാർച്ച് നടത്തി. ജില്ലയിലുടനീളം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രകടനവും യോഗങ്ങളും നടന്നു. പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷമുണ്ടായി. കോന്നി, അടൂർ, തിരുവല്ല, മല്ലപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലും പ്രകടനങ്ങൾ നടന്നു. കോൺഗ്രസ് പ്രവർത്തകർ പത്തനംതിട്ട അബാൻ ജംഗ്ഷനിൽ നിന്നും എസ് പി ഓഫീസിലേക്കു മാർച്ച് നടത്തി. ഓഫീസിനു നൂറ് മീറ്റർ പിന്നിലായി പോലീസ് തടഞ്ഞു. തുടർന്ന് പ്രതിഷേധ സൂചകമായി പ്രവർത്തകർ നടുറോഡിൽ കുത്തിയിരുന്നു. ഡിസിസി വൈസ് പ്രസിഡന്റ് എ.സുരേഷ്കുമാർ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി പഴകുളം മധു, റിങ്കു ചെറിയാൻ, കെ.കെ റോയിസണ്, വത്സൻ ടി. കോശി, റെനീസ് മുഹമ്മദ് എന്നിവർ പങ്കെടുത്തു. നേരത്തെ പത്തനംതിട്ട പോലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിലാണ് പോലീസുമായി സംഘർഷം ഉണ്ടായത്. മാർച്ച് പോലീസ് സ്റ്റേഷന് 50 മീറ്റർ അകലെ പോലീസ് തടഞ്ഞെങ്കിലും പ്രവർത്തകർ പോലീസ് വലയം ഭേദിക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിനു കാരണമായത്. ചിതറിയോടിയ പ്രവർത്തകർ പോലീസിനെ ആക്രമിക്കാനുള്ള ശ്രമത്തിനിടെ പലയിടത്തും ലാത്തിവീശി. നിരവധി പേർക്കു പരിക്കേറ്റു.