ചാലക്കുടി: ബിവറേജ് മദ്യവില്പനശാലക്ക് മാർക്കറ്റിൽ മുറി അനുവദിച്ചതിനെച്ചൊല്ലി നഗരസഭാ യോഗത്തിൽ കൈയാങ്കളിയും ബഹളവും.
കഴിഞ്ഞ നഗരസഭാ യോഗത്തിൽ ബിവറേജസ് മദ്യവില്പന കേന്ദ്രത്തിനു മുറി നൽകാൻ പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തെ അവഗണിച്ച് വോട്ടെടുപ്പിലൂടെ തീരുമാനിച്ചിരുന്നു. ഇന്നലെ ചേർന്ന നഗരസഭാ യോഗത്തിൽ ബിവറേജസ് ഷോപ്പിനായി അനുവദിക്കുന്ന മുറഇകളുടെ വാടക നിശ്ചയിക്കുന്നതിനുള്ള വിഷയം ചർച്ച ചെയ്തപ്പോഴാണ് ഭരണ - പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും നടന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മദ്യവില്പന കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനെ എംഎൽഎമാരും പഞ്ചായത്ത് പ്രസിഡന്റുമാരും രാഷ്ട്രീയഭേദമെന്യേ എതിർക്കുന്പോൾ ചാലക്കുടി നഗരസഭ മദ്യവില്പനകേന്ദ്രം നഗരസഭയുടെ കെട്ടിടത്തിൽ തന്നെ നൽകുന്നത് ജനവഞ്ചനയാണെന്നു പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി. ചാലക്കുടിയെ വലിയ ശാപത്തിൽനിന്നും രക്ഷിക്കണമെന്നും പൈലപ്പൻ പറഞ്ഞു. ഇതിനു മുന്‍പ് മാർക്കറ്റിൽനിന്നും 80 മീറ്റർ അകലെ മദ്യവില്പനകേന്ദ്രം ആരംഭിക്കുവാൻ ശ്രമിച്ചപ്പോൾ എതിർത്തവർ ഇപ്പോൾ ഇതിനു കൂട്ടുനിൽക്കുന്നതിനെ ജിയൊ കിഴക്കുംതല അപലപിച്ചു.
മദ്യം ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന സ്ഥലം എന്ന ചാലക്കുടിയുടെ ദുഷ്പേര് മാറി നിൽക്കുന്പോൾ നഗരസഭ സ്വന്തം കെട്ടിടത്തിൽ തന്നെ മദ്യവില്പന കേന്ദ്രം അനുവദിക്കുന്നത് നാടിനെ കളങ്കപ്പെടുത്തുകയാണെന്നു ഷിബു വാലപ്പൻ പറഞ്ഞു.
നഗരസഭക്ക് നാണക്കേടും മാനക്കേടും ഉണ്ടാക്കുന്ന നടപടി പുനഃപരിശോധിക്കണമെന്നും ഷിബു ആവശ്യപ്പെട്ടു.
പ്രശസ്തമായ ചാലക്കുടി ചന്തയുടെ ചരമകുറിപ്പെഴുതുകയാണ് നഗരസഭ മദ്യവില്പനകേന്ദ്രം അനുവദിക്കുന്നതിലൂടെയെന്ന് ബിജു ചിറയത്ത് പറഞ്ഞു. ഗരസഭ അധ്യക്ഷ ഉഷ പരമേശ്വരൻ ഒരു സ്ത്രീയല്ലേ? ഒരു സ്ത്രീ നഗരസഭയടെ അധ്യക്ഷസ്ഥാനത്തിരിക്കുന്പോഴാണോ നഗരസഭ ഈ ഹീനകൃത്യം ചെയ്യുന്നതെന്നാണ് സ്ത്രീകൾ ചോദിക്കുന്നതെന്നു മേരി നളൻ ഓർമ്മിപ്പിച്ചു.
മദ്യവില്പന കേന്ദ്രത്തിനു പകരം ഏതൊരു സ്ഥാപനത്തിനു കൊടുത്താലും നഗരസഭയ്ക്ക് വാടക കിട്ടില്ലേ പിന്നെ എ്ന്തിനാണ് മദ്യശാലക്ക് തന്നെ കൊടുക്കുന്നതെന്നു കെ.വി.പോളും ചോദിച്ചു.
മദ്യവില്പന കേന്ദ്രത്തിനെതിരെ പ്രതിപക്ഷ അംഗങ്ങൾ ഭരണകക്ഷിക്കെതിരെ വിമർശന ശരങ്ങൾ എയ്യുന്പോൾ ഭരണകക്ഷി ബഞ്ചുകൾ നിശബ്ദമായിരുന്നു. ഒടുവിൽ പ്രതിപക്ഷനേതാവുതന്നെ നിങ്ങൾ എന്താ ഒന്നും മിണ്ടാത്തതെന്നു ചോദിച്ചപ്പോഴാണ് ഭരണകക്ഷിയംഗങ്ങൾ ഉണർന്നത്.
മാർക്കറ്റ് ശാന്തമായ സ്ഥലമാണെന്നും സാധാരണക്കാർക്ക് മദ്യം വാങ്ങി പോകാൻ പറ്റിയ സ്ഥലമാണെന്നും ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത നഗരസഭയുടെ നടപടിയെ സ്വാഗതം ചെയ്യുന്നതായി ഭരണകക്ഷിയംഗം വി.ജെ.ജോജി പറഞ്ഞു. ഭരണകക്ഷിയിലെ എം.എം.ജീജൻ മദ്യത്തിനെതിരെ സംസാരിക്കുന്നവർ മയക്കുമരുന്നു വില്പനക്കാരുടെ ഏജന്റുമാരാണെന്നു ആരോപിച്ചതോടെ പ്രതിപക്ഷം രോഷാകുലരായി.
മദ്യലോബിയുടെ ഏജന്റുമാരുടെ ഭരണമാണെന്നു കാണിച്ചുകൊണ്ടുള്ള പ്ലക്കാർഡുകളുമായി പ്രതിപക്ഷ അംഗങ്ങൾ എണീറ്റതോടെ ഭരണപ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റവും ബഹളവുമായി. പി.എം.ശ്രീധരനും വൈസ് ചെയർമാൻ വിൻസെന്റ് പാണാട്ടുപറന്പിലും രംഗം ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും ബഹളം തുടർന്നു. ഒടുവിൽ ചെയർപേഴ്സണ്‍ നീണ്ട ബെൽ മുഴക്കി കൗണ്‍സിൽ പിരിച്ചുവിട്ടു. എന്നാൽ പ്രതിപക്ഷനേതാവ് വി.ഒ.പൈലപ്പൻ കൗണ്‍സിൽ ഹാളിന്റെ വാതിലടച്ച് നിലത്തുകിടന്നു.
വാതിലിനടുത്തേക്ക് നീങ്ങിയ പ്രതിപക്ഷ അംഗങ്ങൾക്കു മുന്നേല്ക്ക് ഭരണകക്ഷി അംഗം വി.ജെ.ജോജു കസേരകൾ തള്ളിയിട്ടു. വനിതാ കൗണ്‍സിലർമാർ കസേരയിൽ തട്ടി വീണു. ഇതോടെ സംഘർഷമായി. ഉന്തും തള്ളും നടന്നു. അക്രമാസക്തനായ വി.ജെ.ജോജുവിനെ ഭരണകക്ഷിയംഗങ്ങൾ വളരെ പാടുപെട്ടാണ് പിടിച്ചുകൊണ്ടുപോയത്. ഇതിനുശേഷം ഭരണ - പ്രതിപക്ഷ വനിതാ അംഗങ്ങൾ തമ്മിലും വാക്കേറ്റവും പോരുവിളിയും നടന്നു.
ബിവറേജിനു മുറി അനുവദിച്ചതിനെച്ചൊല്ലി കൈയാങ്കളിയും ബഹളവും
01:13 AM Apr 05, 2017 | Deepika.com