തേഞ്ഞിപ്പലം: മതേതരത്വം കാത്തുസൂക്ഷിക്കാനുള്ള കഴിവും കരുത്തും ഇടതുപക്ഷത്തിനേയുള്ളൂവെന്ന് നടനും എംഎൽഎയുമായ മുകേഷ്. മലപ്പുറം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം.ബി. ഫൈസലിന്റെ വള്ളിക്കുന്ന് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള കുടുംബസംഗമങ്ങളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്ഗ്രസിനു മതേതരത്വം സംരക്ഷിക്കാനാകില്ല. ഗോവയിലും മണിപ്പൂരിലും തെരഞ്ഞെടുപ്പിൽ വലിയ ഒറ്റകക്ഷിയായിട്ടു പോലും സർക്കാർ ഉണ്ടാക്കാനായില്ലെന്ന് മാത്രമല്ല കൂടെയുള്ള എംഎൽഎമാർ പോലും മറുകണ്ടം ചാടുകയാണുണ്ടായത്. രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണിതെന്നും അതിനെ ലാഘവത്തോടെ കാണരുതെന്നും മുകേഷ് വോട്ടർമാരോട് പറഞ്ഞു. ആവിഷ്കാര സ്വാതന്ത്രത്തിനു വേണ്ടി ഇടതുപക്ഷമാണ് എക്കാലത്തും ശബ്ദമുയർത്തിയിട്ടുള്ളത്.
അതുകൊണ്ടാണ് കലാകാരൻമാരിൽ ഭൂരിഭാഗവും ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലെല്ലാം മതേതരത്വം ഭീഷണി നേരിടുന്പോൾ കേരളത്തിൽ അത്ര പ്രശ്നങ്ങളില്ലാത്തത് ഇടതുപക്ഷത്തിന്റെ ശക്തമായ സ്വാധീനമുള്ളതുകൊണ്ടാണ്.
മലപ്പുറം തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ വിജയിപ്പിച്ച് ഇത് അരക്കിട്ട് ഉറപ്പിക്കണമെന്നും മുകേഷ് അഭ്യർഥിച്ചു.
കലയെയും ഫുട്ബോളിനെയും നെഞ്ചേറ്റുന്ന മലപ്പുറത്തുകാർ മതേതരത്വത്തിനായി പൊരുതുന്ന ഇടതുപക്ഷത്തെയും കൂടെ നിർത്തണമെന്ന് മുകേഷ് ആവശ്യപ്പെട്ടു. വള്ളിക്കുന്നിലെ ആനയാറങ്ങാടിയിൽ നിന്നാരംഭിച്ച് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം തേഞ്ഞിപ്പലത്തെ വിവിധ കേന്ദ്രങ്ങളിലും ചേലേന്പ്രയിലെ കുടുംബയോഗങ്ങളിലും അദ്ദേഹം പങ്കെടുത്തു. മന്ത്രി കെ.ടി ജലീൽ, ടി.വി. രാജേഷ് എംഎൽഎ, മുൻ എംഎൽഎ കെ.വി. കുഞ്ഞിരാമൻ, വേലായുധൻ വള്ളിക്കുന്ന്, പ്രഫ. എ.പി. അബ്ദുൾവഹാബ്, എം. വിജയൻ, വി.പി. സദാനന്ദൻ, കെ.പി. രഘുനാഥ്, എം. ഗിരീഷ് എന്നിവർ പ്രസംഗിച്ചു.
ഇടതുസ്ഥാനാർഥിക്കു വേണ്ടി മുകേഷും പ്രചാരണത്തിന്
12:43 AM Apr 05, 2017 | Deepika.com