വി.മനോജ്
മലപ്പുറം: മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം ശേഷിക്കേ രാഷ്ട്രീയ പാർട്ടികൾ ആരോപണ ശരങ്ങളുമായി പോർമുഖത്ത് സജീവമായി. ബീഫ് രാഷ്ട്രീയവും പാർട്ടികൾ തമ്മിൽ തെരഞ്ഞെടുപ്പിൽ രഹസ്യബാന്ധവമുണ്ടെന്ന ആരോപണങ്ങളുമാണ് മണ്ഡലത്തിൽ നിന്നുയർന്നുകേൾക്കുന്നത്.
മലപ്പുറം തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ മണ്ഡലത്തിലെങ്ങും നല്ല ബീഫ് ലഭ്യമാക്കുമെന്നായിരുന്നു എൻഡിഎ സ്ഥാനാർഥി ശ്രീപ്രകാശിന്റെ പ്രസ്താവന. ഇതു പിന്നീട് ദേശീയതലത്തിൽ ചൂടുപിടിച്ചതോടെ ശ്രീപ്രകാശ് വിഷയം അൽപമൊന്നു മയപ്പെടുത്തിയെങ്കിലും വിവാദം വിട്ടൊഴിഞ്ഞിട്ടില്ല. ശ്രീപ്രകാശിന്റെ പരമാർശത്തിൽ ശിവസേന ബിജെപിക്കെതിരെ രംഗത്തുവന്നിരിക്കുകയാണ്. ശിവസേന മുഖപത്രമായ സാമ്നയിൽ ബിജെപിക്കെതിരെ വിമർശനം ഉയർന്നു. ബീഫ് വിഷയത്തിൽ ബിജെപിക്ക് ഇരട്ടത്താപ്പാണെന്നാണ് ശിവസേന തുറന്നടിച്ചത്. ഇതിനിടെ ഉത്തരേന്ത്യയിൽ ബീഫ് നിരോധനത്തിനു ശക്തമായ നിലപാടെടുക്കുന്ന ബിജെപി മലപ്പുറത്ത് വിരുദ്ധമായ നിലപാടെടുക്കുന്നത് വോട്ട് നേടാൻ വേണ്ടി മാത്രമാണെന്ന് ഇടതു-വലതുമുന്നണികൾ ആരോപിക്കുന്നു.
ബീഫ് വിഷയം നിലനിൽക്കുന്പോൾ തന്നെ പാർട്ടികൾ തമ്മിൽ തെരഞ്ഞെടുപ്പിൽ രഹസ്യബാന്ധവമുണ്ടെന്ന ആരോപണവും ശക്തമായിട്ടുണ്ട്. പഴയ കോ-ലീ-ബി സഖ്യം മലപ്പുറത്ത് വളരുന്നുണ്ടെന്ന് ഇടതുപക്ഷം ആരോപിക്കുന്നു. ഇതിനു മറുപടിയായി മാർക്സിസ്റ്റും ബിജെപിയും തമ്മിൽ മാ-ബി സഖ്യവും ഉണ്ടെന്ന് കോണ്ഗ്രസും ആരോപണമുന്നയിച്ചിരിക്കുകയാണ്. കോണ്ഗ്രസ്-മാർക്സിസ്റ്റ്-ലീഗ് സഖ്യം അഥവാ കോ-മാ-ലീ സഖ്യമാണ് ഈ തെരഞ്ഞെടുപ്പിന്റെ അണിയറയിൽ വളരുന്നതെന്ന് ബിജെപിയും തിരിച്ചു ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മലപ്പുറത്തെത്തിയ വിവിധ പാർട്ടികളുടെ സംസ്ഥാന നേതാക്കൾ ഈ രഹസ്യ ബന്ധത്തെ കുറിച്ചാണ് വോട്ടർമാരോടു മണ്ഡലം തോറും ഇപ്പോൾ പറയുന്നത്.
സംസ്ഥാന-ദേശീയ രാഷ്ട്രീയത്തിലെ മാറി മറിയുന്ന ചർച്ചകൾ മലപ്പുറത്തും സജീവ വിഷയമാകുകയാണ്. കേന്ദ്രസർക്കാരിന്റെ നോട്ട് നിരോധനം പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ ചർച്ചയായിരുന്നെങ്കിലും പിന്നീട് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ അതിൽ നിന്നു പിന്മാറി. നോട്ട് നിരോധനത്തെ പുകഴ്ത്തി ബിജെപി പ്രചാരണം നടത്തുന്നുണ്ട്. എന്നാൽ യുഡിഎഫും ഇടതുമുന്നണിയും നോട്ട് നിരോധനത്തെ കുറിച്ച് കാര്യമായൊന്നും പറയുന്നില്ല.
വർഗീയതയ്ക്കെതിരായ പോരാട്ടമാണ് ഇടതു,വലതു മുന്നണികൾ പ്രധാനമായും പ്രചാരണ ആയുധമാക്കുന്നത്.
മന്ത്രി എ.കെ.ശശീന്ദ്രനെതിരെ ഉയർന്ന ഫോണ്വിവാദം തുടക്കത്തിൽ യുഡിഎഫ് മലപ്പുറത്ത് പ്രചാരണത്തിനു ഉപയോഗിച്ചെങ്കിലും പിന്നീട് അതു മാഞ്ഞു പോയി. യുഡിഎഫ് സ്ഥാനാർഥി പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ മുന്പ് സമാനമായ ആരോപണങ്ങൾ ഉയർന്നിട്ടുള്ളതിനാൽ ഈ വിഷയം തിരിച്ചടിക്കുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് യുഡിഎഫ് പിന്നോട്ടു പോയത്. മാത്രമല്ല, ശശീന്ദ്രനെതിരെ പൊതുവികാരം ശക്തമല്ലെന്ന തിരിച്ചറിവും യുഡിഎഫിനെ പിൻമാറാൻ പ്രേരിപ്പിച്ചു. അതിനിടെ എസ്ഡിപിഐ, വെൽഫെയർ പാർട്ടി എന്നിവരുടെ വോട്ടുകൾ ആർക്കെന്നതാണ് മുഖ്യധാരാ പാർട്ടികൾക്കിടയിൽ സജീവ ചർച്ചയാകുന്ന മറ്റൊരു വിഷയം. വർഗീയ നിലപാടുകളുള്ള പാർട്ടികൾ യുഡിഎഫിനൊപ്പമാണെന്ന് ഇടതുപക്ഷം ആരോപിക്കുന്നു. എന്നാൽ ആരുടെ വോട്ടും വേണ്ടെന്നു പറയില്ലെന്ന ഇടതുസ്ഥാനാർഥി എം.ബി. ഫൈസലിന്റെ പ്രസ്താവന വർഗീയ പാർട്ടികളുമായുള്ള ഇടതുമുന്നണിയുടെ ബാന്ധവമാണ് കാണിക്കുന്നതെന്ന് യുഡിഎഫ് കുറ്റപ്പെടുത്തുന്നു. ഇരുമുന്നണികളും വർഗീയ പാർട്ടികളുമായി രഹസ്യധാരണയുണ്ടാക്കിയതായി ബിജെപിയും ആരോപിക്കുന്നു.
പോളിംഗിന് ഏഴു ദിവസം മാത്രമുള്ളപ്പോൾ എതിരാളികൾക്കെതിരെ പ്രയോഗിക്കാനാകുന്ന സർവവിഷയങ്ങളും രാഷ്ട്രീയ പാർട്ടികൾ എടുത്തു ഉപയോഗിക്കുകയാണ്.
മലപ്പുറത്ത് മാറിമറിഞ്ഞു പ്രചാരണ വിഷയങ്ങൾ
12:32 AM Apr 05, 2017 | Deepika.com